Tuesday, April 20, 2021

ആരാണ് അഘോരികൾ?

കാശിയിലെ അഘോരി പറഞ്ഞു ചെയ്യുന്ന കർമത്തിനോടാണ് ലഹരി വേണ്ടത്


രാമ നാമ് സത്യ ഹേ ശ്രീ രാമ് നാമ് സത്യ ഹേ...' ദഹിപ്പിക്കാനുള്ള ഒരു ശവശരീരം പട്ടിൽ പൊതിഞ്ഞ് മണികർണികയിലേക്ക് കൊണ്ടുവരുകയാണ്. കാശിയിലെ ശ്മശാനമാണ് മണികർണിക, ഗംഗാതീരത്തെ ശവഭൂമി. ചത്തതും ജീവിക്കുന്നതുമായ ശരീരങ്ങൾ നിലയ്ക്കാതെ ഒഴുകുന്നു. മണികർണിക ഒരു ത്രിവേണിയാണ്. കത്തിക്കാൻ കൊണ്ടുവരുന്ന ശവങ്ങൾ, അത് കൊണ്ടുവരുന്ന മനുഷ്യർ, അണമുറിയാതെ എത്തുന്ന വിറക്... ഇവ മൂന്നും മണികർണികയിൽ സംഗമിക്കുന്നു.
ഞാൻ ഒരു ശവയാത്രയ്ക്ക് പിറകേ നടന്നുതുടങ്ങി, മൂക്കിലേക്ക് പനിനീരിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം. ഒരിക്കൽ ആരുടെയോ ആരൊക്കെയോ ആയിരുന്ന ഒരു ശരീരം, ഇന്ന് ആരാണെന്നുപോലും അറിയാത്ത ആരൊക്കെയോ ചേർന്ന്, പട്ടിൽ പൊതിഞ്ഞ് പട്ടടയിലേക്ക് എടുക്കുന്നു. ശവം പൊതിയുന്നവർക്ക് ബനാറസി മീഠാ പാൻ പൊതിയുന്ന ലാഘവംമാത്രം മുഖത്ത്. മരിച്ചയാളുടെ ബന്ധുക്കളോ കൂടെവന്നവരോ ആയവർക്ക് കണ്ണിൽ ചെറിയ നനവ്, നെടുവീർപ്പ്! കാശിയിലെ മരണം മോക്ഷം എന്നാണല്ലോ. കാലന്റെ കാലനായ കാലഭൈരവൻ കാശിയിൽവെച്ച് മരിക്കുന്നവർക്ക് ചെവിയിൽ മഹാതാരക മന്ത്രം ചൊല്ലിക്കൊടുക്കുമെന്നാണ് കേവല വിശ്വാസത്തിനപ്പുറത്തെ ബോധ്യം.
ശ്മശാനഘാട്ടിലെ പതിവുരീതികൾ നോക്കിയിരുന്നു. കാശിയിൽ ഞാനിത് രണ്ടാം വട്ടമാണ്. കഴിഞ്ഞതവണയും കൂടുതൽ സമയം ചെലവഴിച്ചത് ഈ ശ്മശാനത്തിൽത്തന്നെയാണ്. മരണം കാണുന്നതുപോലെ ആത്മീയമായ മറ്റൊരു കാര്യമില്ല. ജീവിതത്തിന്റെ അർഥം ചികഞ്ഞുനോക്കാൻ പറ്റിയൊരിടം ശ്മശാനംതന്നെയാണ്. ആരെയും തത്ത്വചിന്തകനാക്കുന്നിടം.

അങ്ങനെയിരിക്കുമ്പോളാണ് കുറച്ചുമാറി ഒരു സാധു ഇരിക്കുന്നത് കണ്ടത്. ഒറ്റനോട്ടത്തിൽ ഒരു നാഗസന്ന്യാസിയെപ്പോലെയുണ്ട്. ഒന്നു പരിചയപ്പെടണമെന്നൊരു മോഹം. പക്ഷേ, ഭയക്കണം, ധ്യാനത്തിനോ അവരുടെ െെസ്വരത്തിനോ നമ്മൾ തടസ്സമായാൽ തീർന്നു! ഒരു മുൻകാലാനുഭവം ഓർമയിലേക്കുവരുന്നു.
ഒരിക്കൽ രാമേശ്വരത്തുവെച്ച് ഒരു ശൈവ സന്ന്യാസിയുടെ കാലുപിടിക്കാൻ ചെന്നതും അയാൾ കാലുമടക്കി എന്നെ തൊഴിച്ചതും ഒരുമിച്ചായിരുന്നു. വേദനിച്ചില്ലെങ്കിലും അന്നു ഞാൻ ഭയന്നുപോയി. അതിൽപ്പിന്നെ ഒരുപാട് നാഗബാബമാരെ കാണുകയും അവരുടെ സ്നേഹം ലഭിക്കാനുമിടയായിട്ടുണ്ട്! പക്ഷേ, ഒരു സുരക്ഷിത അകലം എപ്പോഴും പാലിക്കാറുണ്ട്.
ബാബ കണ്ണടച്ചിരിക്കുകയാണ് ഒരു പത്തുമീറ്റർ മാറി ഞാൻ അദ്ദേഹത്തെ നോക്കിനിന്നു. മേലാസകലം തൂവെള്ളഭസ്മം. നീട്ടിയമുടി, താടി, പുരികമധ്യം ചുളിഞ്ഞിരിക്കുന്നത് ഒരു തൃക്കണ്ണിന്റെ പ്രതീതി ജനിപ്പിക്കുന്നു. വസ്ത്രമായി ഒരു കോണകം ഉണ്ടെന്നുതോന്നുന്നു. മുമ്പിലെരിയുന്ന അഗ്നികുണ്ഡം, ചാണക വറളികൾ അട്ടിയട്ടിയായി തൊട്ടടുത്ത് സൂക്ഷിച്ചിട്ടുള്ളത് കണ്ടാലറിയാം ബാബ കുറച്ചുനാളായി ഇവിടെ താമസം തുടങ്ങിയിട്ടെന്ന്. വൃത്തിയായി മണ്ണുകൊണ്ട് നിലം മെഴുകിയിട്ടുണ്ട്. നിലത്ത് ഒരു തൃശൂലം കുത്തിനിർത്തിയിട്ടുണ്ട്. നന്നായിത്തിളങ്ങുന്ന ഒരു പിച്ചള കമണ്ഡലുകൂടാതെ ഒരു പ്ലാസ്റ്റിക് ബോട്ടിലും ഒരു തുണിസഞ്ചിയും തീർന്നു ഭൗതികസമ്പാദ്യം!

ബാബ കണ്ണുതുറക്കുമോ? അറിയില്ല തുറന്നാൽ നന്നായിരുന്നു എന്നുകരുതി നിൽപ്പുതുടർന്നു. കാൽ കഴച്ചുതുടങ്ങിയപ്പോൾ ബാബ കണ്ണുതുറന്നു. ഒരു ചാണകവറളിയെടുത്തു (ദൈവമേ എറിയാനാണോ?) നിലത്തടിച്ചുപൊട്ടിച്ചു രണ്ടു കഷ്ണമാക്കി ഒന്നെടുത്തു തീയിൽ വെച്ചു. പതുക്കെ മുഖമുയർത്തി നെറ്റി ചുളിച്ചുനോക്കി. കണ്ണിലേക്ക് തുളച്ചുകയറുന്ന തീക്ഷ്ണത ആ കണ്ണുകൾക്കുണ്ട്. ആ കൃഷ്ണമണിയുടെ ചലനം ''എന്താ വേണ്ടത്?'' എന്നുചോദിച്ചപോലെ. ഞാൻ പതുക്കെ ഒരുപടി ഇറങ്ങി. ''അടുത്തേക്ക് വന്നോട്ടെ'' എന്ന് പതിഞ്ഞസ്വരത്തിൽ ചോദിച്ചു. അല്പസമയം എന്നെയുഴിഞ്ഞൊന്നു നോക്കിയ ശേഷം അടുത്തേക്കുവരാൻ തലയാട്ടി. അടുത്തേക്കുചെന്നു. ഇരിക്കാൻ തുനിഞ്ഞപ്പോൾ സഞ്ചിയിൽനിന്ന് ബാബ ഒരു തോർത്തെടുത്ത് വലതുഭാഗത്തായി വിരിച്ചുതന്നു. അവിടിരുന്നു! എന്തു ചോദിക്കണമെന്നറിയാതെ എന്തൊക്കയോ ചിന്തിച്ചു.
ആരാണഘോരികൾ? എന്താണിവരിങ്ങനെ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ. ആ നിശ്ശബ്ദനിമിഷങ്ങളിൽ മനസ്സ് മുമ്പ് വായിച്ചും കേട്ടും ചോദിച്ചും അറിഞ്ഞ കാര്യങ്ങൾ ആവർത്തിച്ചുതുടങ്ങി. ശിവന് അഞ്ച് മുഖങ്ങളുണ്ട്, ഓരോ മുഖവും ഓരോന്നിനെ പ്രതിനിധാനം ചെയ്യുന്നു. പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്ന മുഖം സൃഷ്ടിയുടേതാണ് സദ്യോജാതനെന്ന് പേര്. വാമദേവനെന്ന് പേരുള്ള മുഖം സ്ഥിതിയാണ് കൈകാര്യം ചെയ്യുന്നത്, വടക്കോട്ട് തിരിഞ്ഞിരിക്കുന്നു. തെക്കോട്ടുള്ള മുഖമാണ് അഘോരം പുനരുജ്ജീവനമാണ് ഈ മുഖത്തിന്റെ ഉദ്ദേശ്യം. കിഴക്കോട്ടും വടക്കു കിഴക്കോട്ടുമായി തിരിഞ്ഞിരിക്കുന്ന തത്പുരഷനും ഈശാനനും ദൈവീകകൃപയുടെ മുഖങ്ങളാണ്. ശിവന്റെ അഘോരമുഖമാണ് അഘോരികളുടേത്. അഘോരം എന്ന വാക്കിനർഥം ഘോരമല്ലാത്തത് എന്നാണ്. എന്നാൽ, അഘോരികളെക്കുറിച്ചു പ്രചരിപ്പിച്ചിട്ടുള്ള നിറംപിടിപ്പിച്ച കഥകൾ ഭയമുള്ളവാക്കുന്നവയാണ്. ശവം തിന്നുന്ന അഘോരി, കാണുന്നവരെ ഉപദ്രവിക്കുന്ന അഘോരി, ശ്മശാനവാസി അഘോരി അങ്ങനെ എന്തെല്ലാം... എന്നാൽ, ഞാൻ പരിചയപ്പെട്ടിട്ടുള്ള അഘോരികളെല്ലാം കുട്ടികളുടെ മനസ്സുള്ളവരായിരുന്നു. അല്ലാത്തവരെ അഘോരി എന്നു വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. അഘോരം പഠിപ്പിക്കുന്നതാണ് നിർമലരാവാൻ.
ലജ്ജ, ഭയം, രാഗം, അറപ്പ്, വെറുപ്പ്, കൊതി, മദം, ആർത്തി എന്നീ ഏടാകൂടത്തിൽനിന്ന് പുറത്തുകടക്കാനാണ് അഘോരസാധനകൾ. ശ്മശാനത്തിലെ സാധന ഭയമകറ്റും, കിട്ടിയത് ഭക്ഷിച്ചാൽ കൊതിയകലും നഗ്നത ലജ്ജയകറ്റും ഇങ്ങനെ ഇവരുടെ എല്ലാ പ്രവൃത്തികൾക്കും അവരുടേതായ കാരണങ്ങളുണ്ട്. എട്ടുകെട്ടു കെട്ടി ബന്ധിച്ച ഒരു കൊച്ചു കുട്ടിയുണ്ട് നമ്മുടെയൊക്കെ ഉള്ളിൽ, ഈ സമൂഹവും കുടുംബവും, മതവും രാഷ്ട്രവും എല്ലാം ചേർന്നു കെട്ടിയ ആ കൊച്ചുകുട്ടിയെ തുറന്നുവിട്ടാൽ അത് സദാശിവനായി എന്ന് അഘോരം പഠിപ്പിക്കുന്നു.


ശിവൻ അഘോരികൾക്ക് പാർവതിയുടെ ഭർത്താവും ഗണപതി, മുരുകന്മാരുടെ അച്ഛനുമായ പുരാണ കഥാപാത്രമല്ല. ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന അനന്തശക്തിയുടെ പേരാണ്. അതിനെ ഉണർത്തലാണ് അഘോരം. ശരീരംതന്നെയാണ് പ്രപഞ്ചം. പ്രപഞ്ചത്തെയറിയണമെങ്കിൽ ശരീരത്തെ അറിഞ്ഞാൽ മതിയെന്നിവർ പറയുന്നു. രാശിചക്രങ്ങൾ നോക്കി പ്രകൃതിയിലെ മാറ്റങ്ങളെ അറിയുന്നയിവർ പന്ത്രണ്ട് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന മഹാകുംഭമേളയെ അതിവിശിഷ്ടമായി കരുതുന്നു. കുംഭമേളയുമായി ബന്ധപ്പെട്ട അമൃത്വീണ പുരാണകഥയല്ല ഇവരുടെ പ്രമാണം. ഈ പ്രകൃതിതന്നെയാണ് പ്രമാണം, അതിലെ ശക്തിയുടെ വേലിയേറ്റങ്ങളിലാണിവരുടെ ശ്രദ്ധ. വാരാണസിയിലെ ബാബാ കിനാരാം സ്ഥൽ, അഘോരികളുടെ പ്രമുഖകേന്ദ്രമാണ്. ശ്മശാനമെന്ന ആത്മവിദ്യാലയം ഇവർക്ക് ക്ഷേത്ര തുല്യമാണ്. 51 ശക്തിപീഠങ്ങൾക്ക് അടുത്തുള്ള ശ്മശാനങ്ങളാണെങ്കിൽ അതിവിശിഷ്ടമായി.
ചിന്തകൾ ഇങ്ങനെ പുരോഗമിക്കവേ ബാബ മുരടനക്കി. ആകാംക്ഷാപൂർവം ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തെങ്കിലും പറഞ്ഞാൽ കേൾക്കാം; ഒന്നും ചോദിക്കാനില്ല എനിക്ക്. ബാബ ചോദിച്ചു ''കാശി ഇഷ്ടമായോ?'' ''ആയി'' എന്നു പറഞ്ഞു. ''കാശി അങ്ങനെയാണ് ആരെയും ആകർഷിക്കും'' ബാബ പറഞ്ഞുതുടങ്ങി. ''ആത്മീയയത തേടുന്നവർക്ക് ഭൗതികതയും ഭൗതികത തേടുന്നവർക്ക് ആത്മീയതയും കൊടുക്കുന്ന വിചിത്ര ഭൂമിയാണിത്'' (അതെന്താണങ്ങനെ? സംശയം ഉണ്ടായിട്ടും ചോദിച്ചില്ല ) ബാബ തുടർന്നു ''വിശ്വനാഥൻ ഈ ഭൂമിയിലാകെ നിറഞ്ഞിരിക്കുന്നു!''
ഇടയ്ക്കൊന്നു നിർത്തി എന്നെ നോക്കി. എന്തെങ്കിലും പറയാനുണ്ടോ എന്ന ഭാവം മുഖത്ത്. എനിക്ക് ഒന്നും ചോദിക്കാനില്ലായിരുന്നു പ്രത്യേകിച്ച് ആത്മീയത, അതുകൊണ്ട് വളരെ അപക്വമായ ഒരു ചോദ്യം ചോദിച്ചു. ''അങ്ങയുടെ പൂർവാശ്രമം (സന്ന്യസിക്കുന്നതിനു മുമ്പ്) എന്താണ്?'' ''നദി മൂലം ഋഷി മൂലം'' ആരായരുതെന്ന് ഭാരതത്തിലൊരു പ്രമാണമുണ്ട്. നദിയുടെയും ഋഷിയുടെയും തുടക്കം അന്വേഷിക്കരുത് എന്നർഥം. എന്തു ജിജ്ഞാസയാണ് അത്തരമൊരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല.
ബാബ എന്നെ തുറിച്ചുനോക്കി, കൈയിലിരുന്ന കവണകൊണ്ട് കനൽ ശരിയാക്കി. (അരുതാത്ത ചോദ്യത്തിനു പൊള്ളിക്കാനുള്ള പുറപ്പാട് വല്ലതും ആണോ ഈശ്വരാ?) ബാബ കനലിൽ നിന്നും തലയുയർത്താതെ ഒറ്റശ്വാസത്തിൽ പറഞ്ഞു ''വീട് സുൽത്താൻപുർ ആണ്. സർക്കാർ ജോലിയായിരുന്നു. സന്ന്യസിക്കണമെന്നുതോന്നി അഖാഡയിൽ ചേർന്നു. രാമചന്ദ്രനാഥ് എന്ന് ദീക്ഷാനാമം സ്വീകരിച്ചു. പിന്നെ ഇവിടെത്തന്നെ'' (കൂടുതൽ ചോദിക്കാനനുവദിക്കാത്ത ഭാവമായിരുന്നു അപ്പോൾ മുഖത്ത് ).

ഇതു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ സാമാന്യം നന്നായി വസ്ത്രംധരിച്ച ഒരു മധ്യവയസ്കൻ പടിയിറങ്ങിവന്നു. ഒരു പൊതിതുറന്ന് മധുരമുള്ള രണ്ടു പലഹാരമെടുത്ത് ചെറിയ രണ്ടുപൊതികളാക്കി ബാബയ്ക്ക് സമർപ്പിച്ചു. അതിൽ ഒന്ന് ബാബ എന്റെ നേരേ നീക്കി. ഭക്തിപൂർവം സ്വീകരിച്ചു. മധ്യവയസ്കൻ നമസ്കരിച്ചെഴുന്നേറ്റു. ബാബ എന്നെനോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''കാശിയിലെ ഈ ഘാട്ടുകളെല്ലാം വൃത്തിയായപ്പോൾ സമൂഹത്തിലെ മാന്യൻമാർ ഇവിടെവന്നു നമസ്കരിക്കുന്നു. എന്നാൽ, ഇവിടെ അഴുക്കായി വൃത്തിഹീനമായി കിടന്നപ്പോഴും ഞാനിവിടെ ഇരിക്കാറുണ്ട്. അന്ന് നമസ്കരിക്കാറുള്ള പാവങ്ങൾ ഇന്നും വരാറുണ്ട്.'' ഇതു പറഞ്ഞദ്ദേഹം ആകാശത്തേക്കുനോക്കി പൊട്ടിച്ചിരിച്ചു. ചിരിക്കിടയിൽ പറഞ്ഞു ''വിശ്വനാഥൻ പോലും വൃത്തിയില്ലാത്ത സ്ഥലത്തിരുന്നാൽ ഇത്തരക്കാർ വരില്ല.'' ബാബ പറഞ്ഞത് ശരിവെക്കാനെന്നോണം രണ്ടുപേർ, കാഴ്ചയിൽത്തന്നെ അറിയാം ഏഴകളാണെന്ന് പതുക്കെ നടന്നുവന്നു വണങ്ങിയവിടെയിരുന്നു. മുഷിഞ്ഞവസ്ത്രം എന്നാൽ, ഭക്തി ത്രസിക്കുന്ന മുഖങ്ങൾ. ബാബ അവരെ ആശീർവദിച്ചു. ഒരാളൊടെന്തോ പറഞ്ഞു, അയാൾ എഴുന്നേറ്റു പിരിഞ്ഞുപോയി. മ​റ്റേയാൾ ബാബയ്ക്കടുത്തേക്ക് നീങ്ങിയിരുന്നു, അനുവാദം ചോദിച്ച് സഞ്ചിയിൽ നിന്നെന്തോ പുറത്തെടുത്തു. അരണ്ടവെളിച്ചത്തിൽ സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടു. ഒരു മണ്ണിന്റെ ഛില്ല
(സന്യാസിമാർ പുകവലിക്കാനായി ഉപ​േ​യാഗിക്കുന്ന മൺകുഴൽ) മാണ്. ബാബ സഞ്ചിയിൽ കൈയിട്ട് പച്ചനിറമുള്ള എന്തോ ചെറിയ ഉണ്ടയിൽനിന്നൊരു നുള്ളെടുത്ത് സഹായിക്കു കൊടുത്തു. അയാളത് കുടക്കമ്പിപോലെ ചെറിയ ഒരു ഇരുമ്പുകമ്പിയിൽ ഉരുട്ടിപ്പിടിപ്പിച്ചു. തീപ്പെട്ടികൊണ്ട് ആ ഉണ്ട കത്തിച്ചു. ധുനിയിൽനിന്ന് ഈയാവശ്യത്തിന് തീയെടുത്തില്ല എന്നത് എന്നിൽ കൗതുകമുണർത്തി. കത്തിക്കരിഞ്ഞ ആ ഉണ്ട കൈയിൽ കരുതിയ പുകയിലപ്പൊടിയുടെകൂടെ തിരുമ്മി ചില്ലത്തിൽ കരുതലോടെ നിറച്ച് ബാബയ്ക്കു കൊടുത്തു. കൈചുരുട്ടി ഒരു പ്രത്യേകരീതിയിൽ ചില്ലം അതിനിടയ്ക്കുവെച്ച് വീണ്ടും തീപ്പെട്ടി കത്തിച്ച് തീകൊളുത്തി ബാബ ആഞ്ഞാഞ്ഞു വലിച്ചു. ചില്ലത്തിന്റെ അറ്റത്തെ തീ നീറിക്കത്തുന്നു. ബാബയുടെ മൂക്കിലൂടെ രണ്ടു വെളുത്ത കൊമ്പുപോലെ പുക പുറത്തേക്ക്. ചില്ലം, ബാബ എന്റെ നേർക്കുനീട്ടി. വലിച്ചുപരിചയമില്ലാത്തതുകൊണ്ട് എന്റെ ശ്രമം പാഴായി. ബാബയും സഹായിയും മാറിമാറി വലിച്ച് അതു തീർത്തു. കഷ്ടി രണ്ടുതവണ വലിക്കാനേ അതുണ്ടായിരുന്നുള്ളൂ എന്നതാണ് കൗതുകകരം. അത്രയ്ക്ക് ആഞ്ഞാണ് ബാബ ഒരോ തവണയും വലിച്ചുതീർത്തത്.
ബാബ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ചോദിച്ചു ''അങ്ങയ്ക്ക് ഭാംഗ് വേണോ..?'' ''നിങ്ങൾ ഭാംഗ് കഴിക്കുമോ'' എന്ന് മറുചോദ്യം. ''ഇല്ല, അങ്ങയെപ്പോലെ ആരെയെങ്കിലും കണ്ടാൽ തരാം എന്നുകരുതി സർക്കാർ ഭാംഗ് വിൽപ്പനക്കടയിൽനിന്ന് വാങ്ങിയതാണ്''. ബാഗുതുറന്ന് ഒരുണ്ട ഭാംഗ് ആദരപൂർവം നീട്ടി. അദ്ദേഹം അതുവാങ്ങി സഞ്ചിയിൽ വെച്ചു. എന്നിട്ടു ഉപദേശമെന്നമട്ടിൽ പറഞ്ഞു ''യോഗികൾ ഭാംഗ് ഉപയോഗിക്കുന്നതുകണ്ടിട്ട് നിങ്ങൾ ഉപയോഗിക്കരുത്. ഭാംഗും ചരസ്സും കഞ്ചാവുമൊക്കെ സാധാരണക്കാരുടെ ആത്മശക്തിയെ തളർത്തും. ഞങ്ങൾ ഉപയോഗിക്കുന്നതിന് ഞങ്ങളുടേതായ കാരണങ്ങൾ ഉണ്ട്. വീര്യത്തെ ഉയർത്താനാണ് ഞങ്ങളുടെ ശ്രമം. അതുവഴിയാണ് സിദ്ധികൾ ലഭിക്കുന്നത്. സിദ്ധികൾ ലോകർക്കുപയോഗത്തിനാണ്. അല്ലാതെ ഞങ്ങളുടെ സ്വാർഥതയ്ക്കല്ല. പക്ഷേ, സാധനയില്ലാത്തവർ അതുപയോഗിച്ചാൽ വീര്യം കെടും. കുടുംബജീവിതം താറുമാറാവും. അതുകൊണ്ട് മാറി നടക്കുക. ചെയ്യുന്ന കർമത്തിനോടാണ് ലഹരി വേണ്ടത്. അതിലും വലിയലഹരി ഇല്ല എന്നാണ് ഭൈരവൻ പറയുന്നത്''

''ഈ അമാവാസി ദിവസം നിങ്ങൾ വന്നത് നന്നായി. എന്റെ സഹോദരസന്ന്യാസികളൊക്കെ കാടുകയറി, ശിവരാത്രി സാധനയ്ക്ക്. ഞാൻമാത്രം പോയില്ല. നിങ്ങളെ കണ്ടത് നന്നായി: ഒറ്റനിറമുള്ള പശുവിന്റെ പാലും നെയ്യും ആവശ്യത്തിന് കഴിക്കണം, മനസ്സിലായോ?'' ഇത്രയും പറഞ്ഞ് ആ സാധു എന്റെ മറുപടി കാക്കാതെ കണ്ണുകളടച്ചു. ആ ശാന്തഗംഭീരമായ മുഖത്തേക്കു നോക്കി ഞാനിരുന്നു...
ഈ ലളിതജീവികളെക്കുറിച്ചാണല്ലോ ബീഭത്സകഥകളെല്ലാം... സ്വാമി രാമ 'ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം' എന്ന പുസ്തകത്തിൽ മാംസം ജിലേബിയാക്കിയ അഘോരിയെക്കുറിച്ച് പറയുന്നുണ്ട്. മാംസമോ, മധുരമോ, വിഷമോ അമൃതോ ആകട്ടെ അഘോരികൾക്ക് അതിൽ ഭേദമില്ല. നന്മ തിന്മകൾ എന്ന ദ്വന്ദ്വങ്ങൾ സൃഷ്ടിക്കുന്ന ആശങ്കകളില്ല. പ്രകൃതിയോടു ചേർന്ന് കുട്ടികളുടെ നിർമലമായ മനസ്സും ശരീരവുമായി, ആരോടും പരിഭവമില്ലാതെ സ്ഥായിയായ ഈർഷ്യയില്ലാതെ സമ്പൂർണ പരിത്യാഗികളായി അഘോരികൾ...!
(ജെ.എൻ.യു.വിലെ ഗവേഷക വിദ്യാർഥിയാണ് ലേഖകൻ)