Monday, November 23, 2020

അഞ്‌ജലിയുടെ പൂർവ്വ ജൻമം

അഞ്ജലിയുടെ പൂർവ്വജന്മം 
കൗൺസിലിംഗ് സെന്ററിൽ അഞ്ജലി വന്നത് ഒരു വിചിത്രമായ കാര്യവുമായിട്ടായിരുന്നു . അഞ്ജലിക്ക് ഭർത്താവൊന്നിച്ച് ജീവിക്കാൻ കഴിയുന്നില്ല . സുന്ദരിയായ , വിദ്യാഭ്യാസമുള്ള , നല്ല ചിന്താശക്തിയുള്ള കുട്ടിയാണ് അഞ്ജലി ,

എന്തുകൊണ്ടാണ് ഭർത്താവിനെ ഇഷ്ടമില്ലാത്തത് ? 
ഞാൻ ചോദിച്ചു . 
സർ കാരണം എനിക്കറിയില്ല . പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് പോകാനോ കാണാനോ മനസ്സ് അനുവദിക്കു ന്നില്ല . - 

നിങ്ങളുടെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചു മൊക്കെ പറയു , ഞാൻ പറഞ്ഞു . വളരെ നല്ല നിരീക്ഷണത്തോടെ അഞ്ജലിയുടെ ശരീരഭാഷയും കണ്ണുകളും ശ്രദ്ധിച്ചു .

 ഋഷികേശ് എന്നാണ് ചേട്ടന്റെ പേര് . മെഡിക്കൽ റപ്രസന്റേ റ്റീവാണ് . ജനങ്ങൾക്കെല്ലാം വളരെ ഇഷ്ടമാണ് . കാണാനും നല്ല സൗന്ദര്യമുണ്ട് . നന്നായി സംസാരിക്കും . തമാശ പറയും . ഒരു പക്ഷെ എന്റെ സങ്കല്പത്തിലെ ഭർത്താവിനെത്തന്നെയാണ് എനിക്കു ലഭിച്ചത് . എനിക്കു ഒരുപാട് ഇഷ്ടവുമാണ് . പക്ഷെ എനിക്ക് എന്തോ ചില കാരണത്താൽ ഋഷിചേട്ടന്റെ അടുത്ത് പോവാൻ സാധിക്കുന്നില്ല . കാരണം എനിക്കറിയില്ല . എന്റെ അച്ഛ നോടും അമ്മയാടും ചേട്ടനോടും ഞാൻ പറഞ്ഞിട്ട് അവർക്ക് മനസ്സിലാവുന്നില്ല സത്യത്തിൽ കാരണം എനിക്കു തന്നെ അറിയില്ല . അദ്ദേഹത്തിന്റെ അമ്മയെയും അച്ഛനെയും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് . ഒരു മകളെപ്പോലെത്തന്നെയാണ് അവർ എന്നോടും പെരു മാറുന്നത് . പക്ഷെ എനിക്ക് ഇപ്പോൾ അവിടേക്ക് പോവാൻ പേടിയാണ് . 
സാർ ഞാനെന്തു ചെയ്യണം 

 ജീവിതത്തിലാദ്യമായിട്ടാണ് ഇത്തരം ഒരു കേസ് കേൾക്കു ന്നത് . അഞ്ജലിക്ക് ഋഷികേശിനെ ഒരേ സമയം വളരെ ഇഷ്ട വുമാണ് അതേസമയം തന്നെ വളരെ ഭയവുമാണ് അല്ലെങ്കിൽ എന്തോ ഒരു വെറുപ്പ് അനുഭവപ്പെടുന്നു . കാരണം അറിയില്ല . - 

ഞാൻ അഞ്ജലിയുടെ അച്ഛനെയും അമ്മയെയും വിളിച്ചു . അവർ എന്റെ മുന്നിൽ നിറകണ്ണുകളോടെ ഇരുന്നു .

 സർ , ഞങ്ങളുടെ പുണ്യം കൊണ്ടാണ് ഇവൾക്ക് ഇങ്ങനെ ഒരു ബന്ധം തരപ്പെട്ടത് . വളരെ നല്ല കുടുംബമാ അവരുടേത് . അവനും വളരെ നല്ല പയ്യനാ . ഇപ്പോളത്തെ കുട്ടികളിൽ കാണുന്ന യാതൊരു ദുശ്ശീലവും ഇല്ലാത്ത നല്ല പയ്യൻ . ഞങ്ങൾക്കൊക്കെ അവനെ വളരെ ഇഷ്ടമാണ് . പക്ഷെ മകൾക്ക് എന്താ ഒരു പ്രയാസം , ഇനി കാണിക്കാൻ വേറെ ആളില്ല . ഒരുപാട് പൂജയും മന്ത്രവാദവുമൊക്കെ ചെയ്തു നോക്കി , ഒരുപാട് കൗൺസിലിം ഗിന് കൊണ്ടുപോയി , പക്ഷെ ഒരു ഫലോം കണ്ടില്ല . കാശ് പോയത് മിച്ചം . കാശ് പോവുന്നതു കൊണ്ടല്ല , ഇതിനൊരു പരിഹാരം വേണ്ട , ചെറിയ കുട്ട്യാണ തല്ലി പറഞ്ഞയക്കാം . ഇതിപ്പോ മോളെ കരച്ചിൽ കാണുമ്പോൾ അതും സഹിക്കുന്നില്ല . സാറ് എന്തേലും ഒരു വഴി കണ്ട് അവളെ പറഞ്ഞു മനസ്സിലാക്കി അവിടേക്ക് പറഞ്ഞയക്കണം , മറ്റ് നമ്മൾ എന്ത് കാരണം പറയും അവരൊക്കെ വളരെ മാന്യമായി ജീവിക്കുന്നവരാ . ഇവരുടെ കല്ല്യാണം ഒരു ഉത്സവമായിട്ട് നടത്തിയതാ . ഈ ബന്ധം മുന്നോട്ടു പോയില്ലെങ്കിൽ പിന്നെ മരിക്കണതാ ഭേദം . നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും . ഭർത്താവിന്റെ വീട്ടുകാരോട് എന്ത് പറയും ഇത്രയും പറഞ്ഞ് ആ സാധുമനുഷ്യൻ കരയാൻ തുടങ്ങി . 

എന്തായാലും നമുക്ക് വഴിയുണ്ടാക്കാം . ഞങ്ങളൊക്കെ കൂടെയില്ലേ അദ്ദേഹത്തെ ആശ്വസിപ്പിച്ച് ചോദ്യഭാവത്തിൽ അമ്മ യുടെ മുഖത്ത് നോക്കി . ആ നോട്ടം അവർക്ക് പറയാനുള്ള അനുവാദമാണെന്ന് മനസ്സിലാക്കി ആ അമ്മ പറഞ്ഞു .  

ഞാനാണ് ഇപ്പോ ഇവരുടെ ഇടയിൽ കിടന്ന് കഷ്ടപ്പെടു ന്നത് . വീട് ഇപ്പോ ഒരു മരിച്ച വീടുപോലെയാ . ആരും ആരോടും മിണ്ടാട്ടമില്ല . സമയമായാൽ വല്ലതും കഴിച്ചാലായി . കരച്ചിൽ തന്നെ കരച്ചിൽ , കാരണം ചോദിച്ചാൽ അവൾക്ക് ഒന്നും പറയാനില്ല . മരുമോനെക്കുറിച്ച് പറയാൻ മോൾക്ക് എപ്പോഴും നൂറ് നാവാണ് . പക്ഷെ അവൾക്ക് അവിടെ പോവുക എന്ന് പറ ഞഞ്ഞാൽ ഭ്രാന്താണ് . ഞങ്ങൾ നോക്കുന്നതിനെക്കാൾ സ്നേഹ ത്തോടെയാണ് അവന്റെ അച്ഛനും അമ്മയും അവളെ നോക്കു ന്നത് . എന്നിട്ടും എന്താ അവൾക്ക് അവിടെ പ്രശ്നം എന്ന് മന സ്സിലാവുന്നില്ല . വാസ്തുദോഷവും പ്രശ്നംവെപ്പും പൂജയും എല്ലാം ചെയ്തിട്ടും ഫലം കാണുന്നില്ല . എന്തെങ്കിലും ഒരു പരി ഹാരം സാറ് ഉണ്ടാക്കിത്തരണം . അവള് സന്തോഷത്തോടെ അവന്റെ കൂടെ ജീവിക്കണം എന്നു തന്നെയാ എന്റം ആഗ്ര ഹം . പക്ഷെ അവളുടെ അവസ്ഥ കാണുമ്പോ എന്ത് ചന്തമുള്ള കുട്ടി ആയിരുന്നു . ഇപ്പോ ടെൻഷനായി കണ്ണൊക്കെ കുഴിയി ലായി മെലിഞ്ഞ് വല്ലാണ്ട് കോലം കെട്ടുപോയി . എന്താ ചെയ്യാ , അമ്മയും അടക്കിപ്പിടിച്ച കണ്ണീർ തുള്ളികൾ കൺപീലികളെ ഭേദിച്ച് നിലത്തേക്ക് പതിച്ചു . സാരിത്തലപ്പു കൊണ്ട് കണ്ണുകൾ തുടച്ച് അമ്മയും പ്രതീക്ഷയോടെ എന്നെ നോക്കി ഇരുന്നു . 

അച്ഛനോടും അമ്മയോടും പുറത്തിരിക്കാൻ പറഞ്ഞ് ഞാൻ വീണ്ടും അഞ്ജലിയെ വിളിച്ചു . എന്റെ ചില സംശയങ്ങൾ തീർക്കുകയായിരുന്നു ലക്ഷ്യം . - - 

ഞാൻ : ഇത് വളരെ പ്രത്യേകതയുള്ള ഒരു കേസായിട്ടാണ് എനിക്ക് തോന്നുന്നത് . ഭർത്താവിനെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്ത നന്മ മാത്രം പറയുന്ന ഭർത്താവിനെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്ന അഞ്ജലിക്ക് പക്ഷെ ഭർത്താവിനെ കാണുന്നതോ അടുത്തേക്ക് വരുന്നതോ ഇഷ്ടമില്ല . അല്ലേ . 

അഞ്ജലി : അതെ സാർ , എനിക്കും മനസ്സിലാവുന്നില്ല . 

ഞാൻ : നിങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് അല്ലേ ? 

അഞ്ജലി : അതെ . എന്നെ ഒരു വിവാഹ വീട്ടിൽ നിന്നും  കണ്ട് എന്റെ വീട്ടിൽ വന്ന് വിവാഹാന്വേഷണം നടത്തിയിട്ടാണ് വിവാഹം നടന്നത് . പക്ഷെ ഞാൻ ആദ്യം കാണുന്നത് പെണ്ണു കാണലിനു വന്നപ്പോഴാണ് . 

ഞാൻ : ശരി , പെണ്ണു കാണാൻ വന്നപ്പോൾ നിങ്ങൾ ശരിക്കും പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടില്ലേ ? ആ സമയം അഞജലിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടായിരുന്നോ . 

അഞ്ജലി : ഇല്ല ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല . നന്നായി തമാശ പറയുന്ന ആളാണ് . എനിക്ക് തമാശ പറയുന്ന വരെ ഒരുപാട് ഇഷ്ടമാണ് . പിന്നെ നല്ല ആളാണെന്ന് അച്ഛനും അമ്മയും പറഞ്ഞു . - 

ഞാൻ : ആ സമയത്ത് എന്ന് അഞ്ജലി പറഞ്ഞുവല്ലോ ? അപ്പോ പിന്നീട് എന്തെങ്കിലും തോന്നിയോ ? 

അഞ്ജലി : ഇതുമായി ബന്ധപ്പെട്ടതല്ല പക്ഷെ അന്ന് രാത്രി ഞാൻ സ്വപ്നം കണ്ട് കരഞ്ഞു . എന്തോ കണ്ട് ഭയപ്പെട്ടതു പോലെ അച്ഛനും അമ്മയും ഒക്കെ ഓടിവന്നു . മൂന്നാലുദിവസം ഭയങ്കര പേടിയായിരുന്നു . അമ്പലത്തിലെ തിരുമേനിയെ കൊണ്ട് ചരടൊക്കെ ജപിച്ചു കെട്ടിച്ചു . പിന്നെ ഒരു ഡോക്ടറെ കാണിച്ചിരുന്നു . ഡിപ്രഷനാണെന്നാണ് പറഞ്ഞത് . ഒരു മാസത്തേക്ക് ഗുളിക തന്നു . കുറച്ചു ദിവസം കഴിച്ചു പിന്നീട് അതൊക്കെ മാറി .

 ഞാൻ : ശരി , പിന്നെ നിങ്ങൾ കാണുകയോ വിളിക്കുകയോ ഒക്കെ ചെയ്യാറുണ്ടായിരുന്നോ ? 

അഞ്ജലി : ഞാൻ പിന്നെ കണ്ടത് വിവാഹ നിശ്ചയത്തി നാണ് . അപ്പോഴെനിക്ക് പനി ആയതിനാൽ ദൂരെ നിന്ന് കാണാനെ കഴിഞ്ഞുള്ളൂ . പക്ഷെ ദിവസവും ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു . - 

ഞാൻ : ആ സമയത്ത് അഞ്ജലിക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിരുന്നോ ? 

അഞ്ജലി : ഇല്ല ഞങ്ങൾ നന്നായി സംസാരിക്കാറുണ്ടായി രുന്നു . ഒന്നു രണ്ടു പ്രാവശ്യം ഞങ്ങൾ ബീച്ചിൽ പോയിട്ടുണ്ട് . പക്ഷെ പെട്ടെന്ന് തന്നെ പോരുകയും ചെയ്തു . അച്ഛന് അതൊന്നും അത്ര ഇഷ്ടമില്ല . ഒന്നിച്ച് യാത്രയൊക്കെ വിവാഹം കഴിഞ്ഞിട്ട് മതിയെന്നു പറഞ്ഞു . നിശ്ചയം കഴിഞ്ഞ് മൂന്നു മാസമേ വിവാഹത്തിന് ഉണ്ടായിരു ന്നുള്ളൂ . 

ഞാൻ : ഇപ്പോൾ അഞ്ജലി ആരുടെ വീട്ടിലാണ് . 

അഞ്ജലി : ഞാനിപ്പോൾ എന്റെ വീട്ടിലാണ് . ഈ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു .

 ഞാൻ : വിവാഹം കഴിഞ്ഞിട്ട് എത്രകാലമായി 

അഞ്ജലി : അടുത്ത മാസം 24 ന് ഒരു വർഷം തികയുകയാണ് . 

ഞാൻ : എത്ര മാസം ഭർത്താവിന്റെ അടുത്ത് ഉണ്ടായിരുന്നു . 

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസമെ ചേട്ടൻ വീട്ടിലുണ്ടായിരുന്നുള്ളൂ . പിന്നീട് ഹൈദ്രബാദിൽ ട്രെയിനിംഗിന് പോയിരിക്കുവായിരുന്നു . കേരളത്തിന്റെ മുഴുവൻ ഇൻചാർജ്ജ് ചേട്ടനായതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെ വീട്ടിൽ ഉണ്ടാവാറുള്ളൂ . 6 മാസം ഞാൻ അവിടെ ഉണ്ടായിരുന്നു . പിന്നീട് എനിക്ക് ഈ പ്രശ്നം വന്നപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു . അഞ്ജലി പറഞ്ഞ് നിർത്തി . . . 

അഞ്ജലിയുടെ നോട്ടം എന്റെ അടുത്തുള്ള വെള്ളക്കുപ്പി യിൽ ഇടക്ക് ഉടക്കിയത് കണ്ടപ്പോൾ ഒരു ഗ്ലാസ് വെള്ളം ഞാൻ അഞ്ജലിക്ക് കൊടുത്തു . വളരെ സന്തോഷത്തോടെ അവൾ ആ വെള്ളം കുടിച്ചു . - -

 ഞാൻ : ഞാൻ ചോദിക്കുന്നതിൽ വിഷമമൊന്നും തോന്നരുത് . കുട്ടിക്കാലത്ത് എപ്പോഴെങ്കിലും ഡിപ്രഷൻ ഉണ്ടായിരുന്നാ ? 

അഞ്ജലി ; ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു . അപ്പോൾ വീടിനടുത്തുള്ള ഒരു ഹോമിയോപതി ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു . പിന്നെ ആ ഡോക്ടർ പേടി വരുമ്പോൾ ദീർഘശ്വാസമെടുത്ത് വിടാൻ പഠിപ്പിച്ചു തന്നിരുന്നു . പിന്നീട് പേടിയൊന്നും ഉണ്ടായിട്ടില്ല . പക്ഷെ ഞാൻ പൊതുവെ ഭയങ്കര പേടിയുള്ള കൂട്ടത്തിലാണ് . ഒരാൾ ഉറക്കെ സംസാരിച്ചാലൊക്കെ ഞാൻ പേടിക്കും . അതേ പോലെ ആൾക്കൂട്ടവും എനിക്ക് ഭയങ്കര പേടിയാണ് . 

ഞാൻ : അപ്പോ കല്ല്യാണത്തിന് ധാരാളം ആളുകൾ വന്നില്ലേ . ആ സമയം പേടി തോന്നിയോ ? 

അഞ്ജലി : ചിരിച്ചുകൊണ്ട് അവരൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ഞങ്ങളുടെ ബന്ധുക്കളല്ലെ ? ബന്ധുക്കളെ ആരെങ്കിലും ഭയപ്പെടുമോ ? 

ഞാൻ : പിന്നെ എന്തുകൊണ്ടാണ് അഞ്ജലിക്ക് ഏറ്റവും അടുത്ത ബന്ധുവായ ഭർത്താവ് ഋഷിയോട് ഭയം തോന്നുന്നത് . -

 അഞ്ജലി ; സത്യം പറഞ്ഞാൽ ഭയമല്ല . ആ വികാരം എനിക്ക് പറയാൻ സാധിക്കുന്നില്ല . 

ഞാൻ : പ്രശ്നത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ് ചോദിക്കുന്നതിൽ വിഷമം തോന്നരുത് . 

അഞ്ജലി : ഇല്ല സാർ . സർ എന്ത് വേണമെങ്കിലും ചോദി ച്ചോളു . 
ഞാൻ : നിങ്ങളുടെ കിടപ്പറയിൽ ഏതെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ? അഞ്ജലിക്ക് 100 % എന്നെ വിശ്വസിക്കാം എന്നോട് കാര്യങ്ങൾ തുറന്ന് പറയാം . 

അഞ്ജലി ; അതിന് ഞങ്ങൾ തമ്മിൽ ഇതുവരെ അങ്ങിനെ ഒരു ബന്ധം ഉണ്ടായിട്ടില്ല . 

ഞാൻ : അതെന്തുകൊണ്ടാണ് ? 

അഞ്ജലി : വിവാഹ ദിവസം വൈകുന്നേരമാണ് ഞാൻ പിരീഡ്സ് ആയത് . നേരത്തെ ഗുളിക കുടിച്ചെങ്കിലും വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം അത് സംഭവിച്ചത് . 

ഞാൻ : അപ്പോൾ വിവാഹം നിശ്ചയിക്കുന്ന സമയത്ത് ഇത് ആലോചിച്ചിരുന്നില്ലെ . 

 അഞ്ജലി : അതിന് എന്റെ പിരീഡ്സ് റെഗുലറായല്ല വരുന്നത് . ചിലപ്പോൾ നേരത്തെയും ചിലപ്പോൾ വളരെ വൈകി യിട്ടുമാണ് . പക്ഷെ വരുന്നതിന്റെ രണ്ട് ദിവസം മുമ്പ് എനിക്ക് മനസ്സിലാവും . അപ്പോൾ എല്ലാറ്റിനോടും ഒരു ദേഷ്യമൊക്കെ യാണ് . ഞാനൊറ്റയ്ക്കാണ് എന്ന തോന്നൽ വരും . അച്ഛനോടും അമ്മയോടും ഒക്കെ ദേഷ്യം വരും . വിവാഹത്തിന്റെ തലേ ദിവസം എനിക്ക് ആ അവസ്ഥ വന്നു . അപ്പോഴാ ഞാൻ മെൻസസ് ആവാ തിരിക്കാനുള്ള ഗുളിക കഴിച്ചത് . പക്ഷെ വിവാഹത്തിന് അന്ന് വൈകീട്ട് മെൻസസ് ആയി . - പിന്നീട് ചേട്ടന് ഹൈദ്രാബാദിലേക്ക് ട്രെയിനിംഗിന് പോവേ ണ്ടിവന്നു . പിന്നെ വന്നപ്പോൾ പല തവണ ബന്ധപ്പെടാൻ ശ്രമി ച്ചെങ്കിലും എനിക്കെന്തോ ഇഷ്ടമില്ലായിരുന്നു . അങ്ങനെ ഞാനാണ് എനിക്ക് ആറു മാസം സമയം വേണമെന്ന് ആവശ്യ പ്പെട്ടത് . ചേട്ടൻ അത് സമ്മതിച്ചു . പക്ഷെ എനിക്ക് എന്തോ ചേട്ടന്റെ അടുത്തേക്ക് പോവാൻ കഴിയുന്നില്ല .
ഞാൻ : അപ്പോപിന്നെ നിങ്ങൾ ഒരു സെക്സോളജിസ്റ്റി നെയോ സൈക്കോളജിസ്റ്റിനെയോ കണ്ടിരുന്നോ ? 

അ്ജ ലി : ചേട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ പോയിരുന്നു . അവിടുത്തെ ഡോക്ടർ ഒരു പുരുഷനായിരുന്നു . എനിക്ക് നാണമായതിനാൽ ഞാനൊന്നും പറ ഞ്ഞില്ല . ഇതൊക്കെ ഒരു ലേഡി ഡോക്ടറോടല്ലേ പറയാൻ പറ്റു . 

ഞാൻ : എന്നിട്ട് ലേഡി ഡോക്ടറെ കണ്ടോ ? 

അഞ്ജലി : ഇല്ല . പിന്നീട് പ്രശ്നങ്ങളൊക്കെയായി . . . 

ഞാൻ : ഇനി എന്താണ് അഞ്ജലിയുടെ ഭാവി പരിപാടി . 

എനിക്ക് ഡിവോഴ്സ് വേണം . അവിടെ ജീവിക്കാൻ വയ്യ . എന്നിട്ട് എനിക്ക് ബി . എഡ് . ചെയ്ത് ടീച്ചറാവണം . വിവാഹമൊക്കെ പിന്നീട് മതി . എനിക്ക് നല്ലൊരു ഭാര്യയാവാൻ കഴിയില്ല എന്ന് തോന്നുന്നു . - 

ശരി അജ്ഞലി . എനിക്ക് അഞ്ജലിയുടെ ഭർത്താവിനെ , ഋഷിയെ ഒന്ന് കാണാൻ സാധിക്കുമോ . 

 അഞ്ജലി ; ചേട്ടൻ ഇപ്പോൾ ഖത്തറിലേക്ക് പോയതാണ് . മൂന്ന് മാസം കഴിഞ്ഞ വരൂ . അപ്പോഴേക്കും ഒരു തീരുമാനം പറയണമെന്നാണ് പറഞ്ഞിരിക്കുന്നത് . ചേട്ടന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു . ഞാൻ ഇപ്പോൾ വിളിക്കാറില്ല . 

അച്ഛനോടു പറയുന്നു . പക്ഷെ ഇനി എന്നോട് അവിടേക്ക് പോവാൻ പറയല്ലെ സാർ . 

സാറെങ്കിലും എന്നെ മനസ്സിലാക്കണം , ശരി അച്ഛനെ ഒന്ന് ഇവിടേക്ക് വിളിക്കൂ . 
അച്ഛൻ വന്നു . 

ഞാൻ : അഞ്‌ജലിക്ക് വിവാഹത്തിന് മുമ്പ് ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ടോ ? 

അച്ഛൻ : ഇല്ല സാറെ അവൾ വളരെ അടക്കത്തോടെയും ഒതു ക്കത്തോടെയുമാ ജീവിച്ചത് . ഇതുവരെ അവളെക്കുറിച്ച് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല . 

ഞാൻ : വിവാഹത്തിനു മുമ്പ് നിങ്ങൾ അവളോട് ഈ കാര്യം ചോദിച്ചിരുന്നോ ? 

അച്ഛൻ : ഞങ്ങൾ അച്ഛനും മക്കളും പോലെയല്ല ജീവിച്ചത് . കൂട്ടുകാരെ പോലെയാ . അവൾ എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറയാറുണ്ടായിരുന്നു . അങ്ങനെ വല്ലതുമുണ്ടെങ്കിൽ അവൾ പറയുമെന്നെനിക്ക് ഉറപ്പായിരുന്നു .

 ഞാൻ : അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോവുന്നില്ല . എന്നാണ് പറയുന്നത് . അവൾക്കിഷ്ടമില്ലാതെ നമ്മൾ ഒരിക്കലും പറഞ്ഞയക്കരുത് . നിങ്ങൾ ഋഷിയെ വിളിക്കാറുണ്ടോ ?

 അച്ഛൻ : അവൻ എപ്പോഴും വിളിച്ച് കാര്യങ്ങൾ അന്വേഷി ക്കാറുണ്ട് . ഞങ്ങൾക്ക് 3 മാസം സമയം തന്നിട്ടുണ്ട് . ഒരു തീർപ്പ് പറയാൻ . 2 മാസം കഴിഞ്ഞു . 1 മാസം കൂടിയേ ഉള്ളൂ . ഞാനെ ന്താപ്പം പറയാ . . .

 ഞാൻ : ഋഷിയെ വിളിച്ച് ഒന്ന് എന്നെ വിളിക്കാൻ പറയുമോ . 

അച്ഛൻ : ഞാൻ ഇപ്പോ വിളിച്ച് നോക്കാം . 

അച്ഛൻ ഫോണെടുത്ത് വിളിച്ച് ഋഷി തിരിച്ച് വിളിച്ചു . അച്ഛൻ കാര്യങ്ങൾ സൂചിപ്പിച്ച് ഫോൺ എനിക്ക് തന്നു . അച്ഛനോട് പുറത്ത് നിൽക്കാൻ പറഞ്ഞു . ഞാൻ ഋഷിയോട് സംസാരിച്ചു . ഋഷി വളരെ നല്ല ഒരു വ്യക്തിയാണെന്ന് എനിക്ക് സംസാരത്തിൽ മനസ്സിലായി, എല്ലാ അർത്ഥത്തിലും അവൾ ആ വീട്ടിൽ അസ്വസ്ഥയാണെന്ന് ഋഷി എന്നോട് പറഞ്ഞു . കാരണമെന്തെന്ന് ആയിരം തവണ ചോദിച്ചിട്ടും അവൾക്ക് തിരിച്ചറിയാൻ കഴിയു ന്നില്ല എന്നാണവൾ പറഞ്ഞത് . ഇത് വല്ല മാനസിക രോഗവുമാ ണോ എന്നാണ് ഋഷി എന്നോട് അന്വേഷിച്ചത് . എന്തായാലും അവൾക്ക് ഇഷ്ടമില്ലെങ്കിൽ ഈ ബന്ധം ഒഴിയാൻ ഞാൻ തയ്യാ റാണ് . കേസോ ചർച്ചയോ നഷ്ടപരിഹാരമോ ഒന്നും വേണ്ട അവൾ സുഖമായിരിക്കട്ടെ എന്നും
ഋഷി പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് അടുത്ത വഴി എന്താണ് എന്നാലോചിച്ച് കുറച്ച് സമയം ഞാൻ കണ്ണടച്ചിരുന്നു . - അഞ്ജലിയോടും അച്ഛനോടും അമ്മയോടും അടുത്ത ദിവസം വരാൻ പറഞ്ഞ് ഞാൻ വിശ്രമിച്ചു . അപ്പോഴാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പിയെക്കുറിച്ച് ഞാൻ ചിന്തിച്ചത്  .

 വർഷങ്ങൾക്കു മുമ്പ് ബ്രയാൻ വെൽസിന്റെ മെനിലൈഫ് മെനിമാസ്റ്റേഴ്സ് ( Many lives many master ' s ) എന്ന പുസ്തകം വായിച്ചപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ് പൂർവജന്മത്തെ കുറിച്ച് പഠിക്കണമെന്ന് . പ്രസ്തുത പുസ്തകത്തിൽ ഒരു അമേരിക്കൻ സൈക്യാട്രി ഡോക്ടറായ ബ്രയാൻ വെൽസ് കാതറിൻ എന്ന ഒരു സ്ത്രീയെ പൂർവ്വജന്മങ്ങളിലേക്ക് കൊണ്ടുപോയതായി പറയുന്നുണ്ട് . കാതറിന്റെ 86 ൽ അധികം ജന്മങ്ങളെക്കുറിച്ച് വെയസ് പറയുന്നുണ്ട് . അദ്ദേഹം അത് കണ്ടുപിടിച്ചത് ഈ പാസ്റ്റ് ലൈഫ് റിഗ്രഷനിലൂ ടെയാണ് . ഭാരത്തിന്റെ ഫിലോസഫിയും മുൻജന്മത്തെയും പൂർവ്വ ജന്മങ്ങളെയും വിശകലനം ചെയ്യുന്നുണ്ട് . ഭാഗവതത്തിൽ ജഡാ ഭരതന്റെ കഥയൊക്കെ അതിനുദാഹരണങ്ങളാണ് . ഭാരത സംസ്കാരത്തിന്റെ ഫിലോസഫിയുടെ ഒരു നെടും തൂൺ കർമ്മ നിയമമാണ് . ( Law of Karma ) ഓരോരുത്തരും ജനിക്കുന്നതു  . 
 തന്നെ അവരുടെ കർമ്മങ്ങളാലാണെന്നാണ് ആത്മീയാചാര്യന്മാർ പറയുന്നത് .  ഒരിക്കൽ രാമാനന്ദ്ജിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചില അനുഭവങ്ങൾ പങ്കുവെച്ചത് ഓർമ്മവന്നു. ആ അനുഭവങ്ങൾ എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുകയും വെയ്സിന്റെ യൂട്യൂബ് വീഡി യാവിലൂടെ ഞാൻ ആദ്യമായി റിഗ്രഷൻ തെറാപ്പിക്ക് വിധേയമാവുകയും ചെയ്തു .

ആദ്യത്തെ തവണ എനിക്ക് ഒന്നും കാണാൻ സാധിച്ചില്ലെങ്കിലും 
കുറച്ചു കാലത്തെ പരിശ്രമങ്ങൾക്കു ശേഷം  എനിക്ക് എന്റെ പൂർവജന്മ അനുഭവങ്ങൾ സ്വപ്നത്തിലെന്നോണം കാണാൻ കഴിഞ്ഞു . അത് എന്റെ ഈ ജന്മത്തിലെ പല കർമ്മങ്ങളും അഭിരുചികളുമായി വളരെ ബന്ധ മുള്ളതായിരുന്നു . പിന്നീട് വളരെ ആഴത്തിൽ അതിനെക്കുറിച്ച് പഠിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ മാത്രം തെറാപ്പിയായി ചെയ്യാറുമുണ്ട് . വളരെക്കാലം വയറുവേദനയുമായി നടക്കുന്ന ഒരാളെ പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി ചെയ്തപ്പോഴാണ് അയാൾ കഴിഞ്ഞ ജന്മം കത്തിക്കുത്തേറ്റ് മരിച്ചതാണെന്നറിയാൻ കഴിഞ്ഞത് , അത് ഹീൽ ചെയ്യപെടുകയും അയാളുടെ കാലാകാലങ്ങളായുള്ള വയറുവേദന മാറുകയും ചെയ്ത അനുഭവവും ഉണ്ട് . ബ്രയാൻ വെയ്സിന്റെ ചിന്തകളെ അനുകൂലിക്കുന്നവരും പ്രതി കൂലിക്കുന്നവരും ഉണ്ട് , കാതറിൻ പറഞ്ഞ പൂർവ്വ ജന്മസ്മരണ കൾ പലതും പല കാലങ്ങളിൽ പല സ്ഥലത്ത് ജീവിച്ചിരുന്നവ രായിരുന്നു എന്ന് ശാസ്ത്രീയമായി തെളിഞ്ഞപ്പോഴാണ് ശാസ്‌ത്ര ലോകം ശരിക്കും ഞെട്ടിയത് . പിന്നീട് പല മെഡിറ്റേഷൻ കേമ്പു കളിലും PLR ചെയ്തപ്പോൾ വളരെ അത്ഭുതപ്പെടുത്തുന്ന അനു ഭവങ്ങളാണ് പഠിതാക്കൾ പങ്കുവച്ചത് . - ശ്രീ ശ്രീ രവിശങ്കർജി നേതൃത്വം കൊടുക്കുന്ന ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനമുൾപ്പെടെ പല വലിയ സംഘടനകളും ഇപ്പോൾ PLR പരിശീലിപ്പിക്കുന്നുണ്ട് . വിദേശ രാജ്യങ്ങളിലും PLR ന്റെ പ്രസിദ്ധി നാൾക്കുനാൾ ഏറിവരികയാണ് . ഇത് ഒരു മാനസിക പ്രതിഭാസമാണോ എന്ന് ശാസ്ത്രം വിചാരം ചെയ്ത വരുന്നു . എന്തായാലും അഞ്ജലിയുടെ വിഷയത്തിൽ PLR ചെയ്യാൻ തീരുമാനിച്ചു . 
 അടുത്ത ദിവസം രാവിലെ അഞ്ജലിയും കുടുംബവും എത്തി - വിശേഷങ്ങൾ കൈമാറിയതിനു ശേഷം ഞാൻ പാസ്റ്റ് ലൈഫ് റിഗഷൻ തെറാപ്പിയെക്കുറിച്ച് സംസാരിച്ചു . ഇത് ശാസ്ത്ര ലോകം 100 % അംഗീകരിച്ചതല്ലെന്നും 
അവർക്ക് 100 % ബോദ്ധ്യ മുണ്ടെങ്കിൽ മാത്രം 100 % സമ്മതമുണ്ടെങ്കിൽ മാത്രം ചെയ്യാ മെന്നും പറഞ്ഞു . അവർ പൂർണ്ണ സമ്മതം പറഞ്ഞു . ഞങ്ങൾ PLRന് തയ്യാറെടുത്തു . - എന്റെ ഹിപ്നോതെറാപ്പി ചെയറിൽ ( വളരെ റിലാക്സായി ഇരിക്കാനും - കിടക്കാനും സാധിക്കുന്ന വിധത്തിൽ മാറ്റാവുന്ന ചെയർ ) അഞ്ജലി ഇരുന്നു . ( PLR പ്രോസസ് വളരെ വലുതായതിനാലും എഴുതിയാൽ ആരെങ്കിലും ദുരുപയോഗം എന്ന ഭയ മുള്ളതിനാൽ പ്രോസസ് എഴുതുന്നില്ല ) പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി ചെയ്തു . അതിൽ കഴിഞ്ഞ ജന്മത്തിൽ എത്തിയപ്പോൾ പല പ്രായത്തിലെയും ഓർമ്മകളിലൂടെ അവളുടെ ബോധം സഞ്ചരിച്ചു . അവളുടെ വീട് കോൺഗ്രീറ്റ് ആണെന്നും അമ്മ സാരിയാണ് ഉടുത്തതെന്നും പറഞ്ഞപ്പോൾ വളരെ അടുത്ത കാലത്താണെന്നും കേരളത്തിലാണെന്നും മന് സ്സിലായി . ചെറിയ വയസ്സ് മുതൽ ഓരോ വയസ്സിലൂടെയും ബോധം സഞ്ചരിച്ചു . 19 വയസ്സിൽ എത്തിയപ്പോൾ ശാന്തമായി കാര്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടിരുന്ന അഞ്ജലി പെട്ടെന്ന് മുഖമാകെ വിറളി എന്നെ കൊല്ലുന്നു എന്ന് പറയാൻ തുടങ്ങി . മരണ വെപ്രാളം കാണിക്കാൻ തുടങ്ങി . ശാന്തമാവാനുള്ള ഹീലിംഗ് കൊടുത്തപ്പോൾ ശാന്തമാവുകയും മരണത്തിനു ശേഷമുള്ള അവസ്ഥയിൽ തുടർന്ന് കാര്യങ്ങൾ പറയുകയും ചെയ്തു . 

"എന്നെ ചതിച്ച് കൊന്നതാണെന്നും ഞാൻ ഏറ്റവും വിശ്വ സിച്ചിരുന്ന ആൾ എന്നെ ചതിച്ച് കൊന്നതാണെന്ന് "

 അവൾ പറഞ്ഞു . - ശേഷം ഈ ജന്മത്തിലൂടെ ബോധം സഞ്ചരിച്ചപ്പോൾ കഴിഞ്ഞ ജന്മത്തിൽ തന്നെ റേപ് ചെയ്ത് കൊലപ്പെടുത്തിയ ആളുടെ 
 മുഖഛായയാണ് തന്റെ ഭർത്താവിന് അതിനാലാണ് പേടി എന്നു പറഞ്ഞു . തെറാപ്പിയിൽ ആ വ്യക്തിയോട് ക്ഷമിക്കാനുള്ള നിർദ്ദേശം കൊടുക്കുകയും വളരെ സന്തോഷ ജീവിതം നയിക്കാനു കഴിവുണ്ടെന്നുമുള്ള ആത്മവിശ്വാസം കൊടുക്കു കയും ചെയ്തു . ശേഷം അഞ്ജലി ഋഷികേശിനെ കാണുകയും വളരെ അടുപ്പത്തോടെ പെരുമാറുകയും ഇപ്പോൾ വളരെ സന്തോഷം നിറഞ്ഞ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു . - 
ഇത് മനസ്സിന്റെ ഏതെങ്കിലും തലത്തിലുള്ള പ്രഹേളിക യാണോ എന്നറിയില്ല . പക്ഷെ അവരുടെ ജീവിതത്തിൽ അനു കൂലമായ നിലപാട് കൊണ്ടുവരാൻ നമുക്ക് സാധിച്ചു എന്നത് മാത്രം ഗുണമായി കരുതുക .

ഡോ: ശ്രീനാഥ് കാരയാട്ട്
എന്റെ പാസ്റ്റ് ലൈഫ് റിഗ്രഷൻ അനുഭവങ്ങൾ

Monday, November 2, 2020

ചിദാനന്ദം

"ചിദാനന്ദം "
അല്ലെങ്കിലും അതങ്ങനെയാണ്.
ഓരോ കൂടി കാഴച കഴിയുമ്പോഴും വലിയ ഉൾക്കാഴ്ചയുമായാണ് അവിടുന്ന് പിരിയാറുള്ളത് .
ഈ പ്രാവശ്യവും  അങ്ങനെ തന്നെ.

ഇപ്രാവശ്യം സ്വാമിജി ഞങ്ങളെ ഞെട്ടിച്ചത്
പഴയ ഒരു സെപ്റ്റിക്ക് ടാങ്ക് ഒരു ഗംഭീര ഭൂഗർഭ ധ്യാനമുറിയാക്കിയാണ്.

ആരോ പറഞ്ഞു കേട്ട ഗുഹ കാണാൻ വന്ന 13 കാരനോട് സ്വാമിജി സംസാരിച്ചത് കേട്ടപ്പോഴാണ്
സംഭവം മനസ്സിലായത്.

ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സനാതന സംസ്കാരം
പരിചയപ്പെടുത്താനുള്ള നമ്മുടെ പദ്ധതിയായ "ശരാഹ" എന്ന പദ്ധതിയെ കുറിച്ച് സ്വാമിജിയോട് സംസാരിക്കാനാണ് ആശ്രമത്തിൽ എത്തിയത്.

കൊറോണയുടെ പശ്ചാത്തലത്തിൽ  ആശ്രമത്തിൽ
സന്ദർശകരെ ആരെയും അനുവദിക്കുന്നില്ല എന്ന അറിവുള്ളതിനാൽ
വളരെ സംശയിച്ചാണ് സ്വാമിജിയെ വിളിച്ചത്.
ഉയർന്ന ബഹുമാനം കൊണ്ടാവാം ഇപ്പോഴും സ്വാമിജിയെ വിളിക്കാൻ ഒരു പേടിയാണ്. എപ്പോഴും വലിയ വലിയ കാര്യങ്ങളിൽ തിരക്കിലായിരിക്കുന്ന സ്വാമിജിയെ
നമ്മൾ ഈ ചെറിയ ചെറിയ കാര്യങ്ങൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കുന്ന കാര്യമാലോചിച്ചുള്ള വിഷമം കാരണം,
"ങ്ങള് വിളിക്ക്
ങ്ങള് വിളിക്ക്"
എന്ന് ഞാനും രാംജിയും 1 മണിക്കൂർ പരസ്പരം പറഞ്ഞു.
അവസാനം സ്വാമിജിയെ ബുദ്ധിമുട്ടിക്കുക എന്ന ചിന്തക്കു മുകളിൽ സ്വാമി ജിയോട് സംസാരിക്കാനുള്ള ഇഷ്ടം വിജയിച്ചപ്പോൾ രാംജി വിളിച്ചു. ഫോണിലുള്ള കോറോണ പ്രഭാഷണം കഴിഞ്ഞ ഉടനെ ആദ്യ ബെല്ലിൽ തന്നെ സ്വാമിജി ഫോണെടുത്തു.

അതുതന്നെയാണ് സ്വാമിജിയുടെ ഏറ്റവും വലിയ പ്രത്യേകത. ആരു വിളിച്ചാലും അത് ചെറിയകുട്ടി ആവട്ടെ പ്രമുഖരാവട്ടെ, ഫോൺ എടുക്കുകയും കൃത്യമായി മറുപടി കൊടുക്കുകയും ചെയ്യും.

"വന്നാൽ കാണാൻ പറ്റ്വോ" ന്ന് ചോദിച്ചു.
"ഇപ്പം എവിടാ?" ന്ന്  സ്വാമിജി.

"കോഴിക്കോട്, തൊണ്ടയാട്  ഓഫീസിൽ" ന്ന് ഉത്തരം.

കോവിഡ് നിയന്ത്രണത്താൽ സന്ദർശകരെ അനുവദിക്കാറില്ല എന്നാലും നിങ്ങൾ പോരൂന്ന്
സ്വാമിജി. ഞാനും രാംജി യും ഉടനെതന്നെ വണ്ടിയിൽ കയറി ആശ്രമത്തിലേക്ക് പുറപ്പെട്ടു.

വണ്ടിയിൽ കയറിയത് മുതൽ ആശ്രമത്തിൽ എത്തുന്നതുവരെ സ്വാമിയെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു.

സ്വാമിജി എന്നും ഞങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു.

10 വയസ്സുള്ളപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് ആ മഹാത്മാവിനെ. 
കൊളത്തൂരിൽ നിന്നും നടന്ന് നന്മണ്ട വന്ന് ക്ലാസ്സ് എടുക്കുന്ന സ്വാമിയെ കണ്ട അന്നു മുതൽ കടുത്ത ആരാധനനയാണ്.

വിശ്വാസത്തിന് മുകളിൽ യുക്തിചിന്ത നിലനിൽക്കുന്ന കാലത്താണ് സ്വാമിജിയുടെ പ്രഭാഷണങ്ങൾ കേൾക്കാനിടയായത്.
വളരെ യുക്തിസഹമായ രീതിയിൽ  ലളിതമായ ഉദാഹരണങ്ങളിലൂടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന സ്വാമിയുടെ രീതി വളരെ പെട്ടെന്ന് ഞങ്ങളെപ്പോലെയുള്ള യുവാക്കളെ ആകർഷിക്കുന്നതിനാലാവാം അന്നുമുതൽ ഗുരുസ്ഥാനത്ത് സ്വാമിജി തന്നെയാണ്.

പിന്നീട് കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തതും അതിനുശേഷം സനാതന ധർമ്മ പരിഷത്തിന്റെ
ഒരാഴ്ച നീണ്ടുനിൽക്കുന്ന വിജ്ഞാന പരിപാടികളിൽ സജീവമായി പങ്കെടുത്തതും
സ്വാമിജിയെ അടുത്തറിയാനും അപരിമിതമായ അനുഗ്രഹവും സ്നേഹവും അനുഭവിച്ചറിയാനും  സാധിച്ചു.
ഭിന്നിച്ച് നിൽക്കുന്ന ഹൈന്ദവ സംഘടനകളെ ഒന്നിച്ച് നിർത്താനും വിജ്ഞാനത്തിന്റെ മഹാ സാഗരത്തിലേക്ക് സനാതന ധർമ്മികളെ നയിക്കാനും സനാതന ധർമ്മ പരിഷത്തിന്റെ പരിപാടികൾക്ക് സാധിച്ചിട്ടുണ്ട്.

സ്വാമിയോട്  ഒരു മണിക്കൂർ സംസാരിച്ചാൽ 100 പുസ്തകം വായിച്ച അറിവാണ് നമുക്ക് ലഭിക്കുന്നത്. അതും വളരെ ലളിതമായ ഭാഷയിൽ, ദൃഷ്ടാന്ത സഹിതം കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സ്വാമിജിയുടെ കഴിവ് വാക്കുകൾക്കതീതമാണ്. കുഞ്ഞു കുട്ടികളോടും വൃദ്ധന്മാരോടും മഹാപണ്ഡിതന്മാരോടും അവർക്ക് അനുയോജ്യമായ രീതിയിൽ പെരുമാറുന്ന സ്വാമിജിയുടെ രീതി വളരെ അത്ഭുതത്തോടെ  ഒരുപാട് നോക്കി നിന്നിട്ടുണ്ട്. അത് ജീവിതത്തിൽ പകർത്താൻ ഒരുപാട് ശ്രമിച്ചിട്ടുമുണ്ട്

ഏതാണ്ട് അര മണിക്കൂറിനകം ഞങ്ങൾ അദ്വൈതാശ്രമത്തിൽ എത്തി.
സ്വാമിജിയെ അന്വേഷിച്ചു
സ്വാമിജി എവിടെയാണെന്ന് ആർക്കും അറിയില്ല 
അതങ്ങനെയാണ്

സ്വാമിജി എവിടെയാണ് ഉണ്ടായിരിക്കുക എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല.
കൊളത്തൂർ അദ്വൈതാശ്രമം, ഗുജറാത്തിലെ ആശ്രമം തുടങ്ങി അനേകം ആശ്രമങ്ങളുടെ മഠാധിപതി ആയിരിക്കുമ്പോഴും സ്വാമിജിയെ കാണാറ് കുട്ടികളുടെ അടുത്ത് അവർക്കൊപ്പം കളിക്കുന്നതോ ഭക്ഷണം വിളമ്പി കൊടുക്കുന്നതോ ആശ്രമത്തിലെ ചില്ലറ ജോലികൾ ചെയ്യുന്നതോ  ആയിട്ടൊക്കെയാണ്.

ഫോൺ വിളിച്ചപ്പോൾ
ക്ഷേത്രത്തിന് അരികിലേക്ക് വരാൻ പറഞ്ഞു.

മുമ്പ് പൊട്ടിപ്പൊളിഞ്ഞ ഒരു ക്ഷേത്രവും അതിനോടു ചേർന്ന ഒരു ചെറിയ ഹാളും മാത്രമായിരുന്നു അദ്വൈതാശ്രമം
ഹാളിനോട് ചേർന്നുള്ള ചെറിയ ഒരു മുറിയിലാണ് സ്വാമിജി താമസിച്ചിരുന്നത്. ഒരുപാട് തവണ അവിടുത്തെ അന്ന ക്ഷേത്രത്തിൽനിന്നും
അമൃതിനു തുല്യമായ ഭക്ഷണം കഴിച്ചിട്ടുണ്ട്.

അത് ഇന്നും അങ്ങനെ തന്നെയാണ്.
ഭക്ഷണം എന്തുതന്നെയായാലും അതിന് അസാധ്യമായ സ്വാദാണ് സ്വാമിയുടെ മനസ്സ് ആയിരിക്കാം അതിനു പിന്നിൽ.

സ്വാമിജിയുടെ പ്രവർത്തനഫലമായി ഇന്ന് ആശ്രമം ഗുരുകുലവും വൃദ്ധസദനങ്ങളും വിദ്യാലയവും ഒക്കെയായി വളരെ വലിയ പ്രസ്ഥാനമായിരിക്കുന്നു.

സ്വാമിജിയെ കണ്ടയുടനെ സാധാരണ ചോദിക്കുന്ന ചോദ്യം തന്നെ സ്വാമിജി ആവർത്തിച്ചു.

വല്ലതും കഴിച്ചിട്ടാണോ വരുന്നത് ?

ഉത്തരം, "അല്ല സ്വാമിജി വിളിച്ച ഉടനെ ഓടി വരികയാണുണ്ടായത്."

"എങ്കിൽ പിന്നെ വല്ലതും കഴിച്ചിട്ട് ആവാം വർത്തമാനം."

അതങ്ങനെയാണ്.
ആരെങ്കിലും സ്വാമിജിയെ ദ്വേഷിക്കാൻ വേണ്ടി ആശ്രമത്തിലേക്ക് പോയാലും ഭക്ഷണം കഴിപ്പിച്ചതിനു ശേഷം മാത്രമേ വർത്തമാനം ഉള്ളൂ.

"ഞങ്ങൾക്ക് ഭക്ഷണം കരുതിയിട്ടുണ്ടാവുമോ?"
 എന്ന് ചോദ്യം.

"എന്തെങ്കിലുമൊക്കെ കാണും ഉള്ളത് എല്ലാവർക്കും കൂടി കഴിക്കാം" എന്ന് മറുപടി.
സ്വാമിജിയും ഞങ്ങൾക്കൊപ്പം അന്ന ക്ഷേത്രത്തിലേക്ക് വന്നു.
ബ്രഹ്മചാരികൾ ഞങ്ങൾക്ക് ഭക്ഷണം തന്നു.
സ്വാമിജി കൂടെ ഇരുന്ന് കഴിപ്പിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

നിങ്ങളുടെ നടന്നുകൊണ്ട് വർത്താനം പറയുന്ന പരിപാടി ഒന്നുരണ്ടെണ്ണം കണ്ടു. അസ്സലായിട്ടുണ്ട്. എന്ന് ഇടയിൽ സ്വാമിജി പറഞ്ഞു

18 മിസ്റ്റിക്കുകളെക്കുറിച്ച് ഞാനും രാജിയും ചേർന്ന് അവതരിപ്പിച്ച പരിപാടി സ്വാമിജി കണ്ടു എന്ന് മാത്രമല്ല അതിനെക്കുറിച്ച് ഞങ്ങളോട് അഭിപ്രായം പറഞ്ഞത് കേട്ടപ്പോൾ വയറിനൊപ്പം മനസ്സും നിറഞ്ഞു.

പറഞ്ഞത് നന്നായിട്ടുണ്ടെങ്കിലും  ഇനി പറയുമ്പോൾ കുറച്ചുകൂടി വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു വേണം അവതരിപ്പിക്കാൻ
എന്ന ഒരു  നിർദ്ദേശവും.

അതങ്ങനെയാണ്.
ആദ്യം വളരെ പോസിറ്റീവായി നമ്മോട് സംസാരിച്ചു എല്ലാ നല്ല വശങ്ങളെയും അഭിനന്ദിച്ചതിനുശേഷമാണ് സ്വാമിജി നിർദ്ദേശങ്ങൾ പറയാറുള്ളത്.

നമ്മൾ ഏവരും സ്വീകരിക്കേണ്ട ഒരു മാതൃക തന്നെയാണ് ഇത്.

ശേഷം ഞങ്ങൾ എല്ലാവരും വീണ്ടും ക്ഷേത്ര നടയിൽ പോയി.
സ്വാമിജി ഒരു മതിലിലും ഞങ്ങൾ താഴെയും ആയിരുന്നു.

പിന്നീട് തന്ത്രവും വേദവും വേദാന്തവും ആയി ഗംഭീരമായ ചർച്ച തന്നെയാണ് നടന്നത്.

അതിനിടയിൽ അതിലേ വരികയും പോവുകയും ചെയ്യുന്ന എല്ലാവരോടും അവർക്ക് അനുസരിച്ചുള്ള ഭാഷയിൽ സ്വാമിജി സംസാരിക്കുന്നുണ്ടായിരുന്നു.
ചെറിയ കുട്ടികളെ പോലും ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വാമിജിയുടെ സ്വഭാവത്തിലൂടെ, ശരിയായ സന്യാസം ഞങ്ങക്ക്
മനസ്സിലാക്കാനുള്ള ഒരു അവസരം ആയിരുന്നു.

ഒരാളെയും നിന്ദിക്കാതെ ഞാൻ പഠിച്ചത് മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന ചിന്താഗതി ലവലേശം പോലും ഇല്ലാതെ,

എല്ലാവർക്കും അവർ മനസ്സിലാക്കിയതും പഠിച്ചതും ആണ് ശരി എന്ന വലിയ പാഠം മനസ്സിലാക്കി തരുന്ന രീതിയിലായിരുന്നു സ്വാമിജി സംസാരിച്ചത്.

സംസാരിച്ചു തുടങ്ങിയപ്പോഴാണ് വേദാന്തത്തിൽ മാത്രമല്ല തന്ത്രശാസ്ത്രത്തിലും മറ്റ് ഭാരതീയമായ എല്ലാ ദർശനങ്ങളിലും സ്വാമിജിക്ക് അതീവമായ പാണ്ഡിത്യം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായത്. 

സംസാരത്തിനിടയിൽ അതീവ പാണ്ഡിത്യം ഉള്ള വേദാന്ത സിംഹത്തെയും വളരെ കണിശക്കാരനായ ഒരു യുക്തിവാദിയെയും
വളരെ കൗതുകമുള്ള ഒരു ജിജ്ഞാസു വിനെയും
അർത്ഥവത്തായ തമാശകളിലൂടെയും ദൃഷ്ടാന്തത്തിലൂടെയും കാര്യങ്ങൾ അവതരിപ്പിക്കുന്ന രസികനായ ഒരു ഗുരുവിനെയും സ്വാമിജിയിൽ കാണാൻ സാധിച്ചു.

അപ്പോഴാണ് ആരോ പറഞ്ഞു കേട്ട് ഗുഹ കാണാൻ വേണ്ടി 13 വയസ്സുകാരൻ എത്തിയത്.

എവിടെ പോകുന്നു എന്ന് സ്വാമിജി.
ഗുഹ കാണണമെന്ന് എന്ന് വിദ്യാർത്ഥി.

ശരി ഗുഹ കാണാം.
കുറച്ച് ചോദ്യങ്ങൾ ചോദിക്കട്ടെ എന്നായി സ്വാമിജി.

ചെറിയ പരുങ്ങലോടെ അവൻ ഉം എന്ന് മൂളി.

ഭക്ഷണം കഴിച്ചോ എന്ന് സ്വാമിജി ചോദിച്ചു.

കഴിച്ചെന്ന് മറുപടി.

ആ ഭക്ഷണം കുറച്ചു കഴിഞ്ഞാൽ എന്താവും എന്നായി അടുത്ത ചോദ്യം.

ഡാകിനിയുടെ മുമ്പിൽ പെട്ട ലുട്ടാപ്പിയെ പോലെ അവൻ പരുങ്ങി.

മലം ആവും അല്ലേ എന്ന് സ്വാമിജിയുടെ ചോദ്യം

അവൻ അതേ എന്ന് ചെറിയ ജാള്യതയോടെ തലയാട്ടി.

ആ മലം നമ്മൾ എവിടെയാണ് കളയുന്നത്?

ഉത്തരം കക്കൂസിൽ.

മലം കളഞ്ഞാൽ നമ്മൾ ആരായി? എന്ന് സ്വാമിജി

പയ്യന് ഉത്തരമില്ല.

നിർമ്മലൻ ആവും അല്ലേ എന്ന് സ്വാമിജി ചോദിച്ചു.

അതെ എന്ന് അവൻ തലയാട്ടി.

നിങ്ങൾ ഇപ്പോൾ കാണാൻ പോകുന്ന ഗുഹ
പത്ത് പതിനഞ്ച് വർഷം സെപ്റ്റിക് ടാങ്ക് ആയി ഉപയോഗിച്ചത് ആയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
അത് ഇപ്പോൾ ഒരു ധ്യാന മുറി ആക്കി മാറ്റുകയാണ് ചെയ്തത്.

മലം കളഞ്ഞു നിർമ്മലൻ ആവാനാണ് കക്കൂസ് ഉപയോഗിക്കുന്നതെങ്കിൽ മനസ്സിലെ ചിന്തയിലെ മാലിന്യങ്ങൾ കളഞ്ഞ് നിർമ്മലൻ ആവാനാണ് ഋഷിമാർ ഗുഹകൾ ഉപയോഗിച്ചിരുന്നത് എന്ന് സ്വാമിജി പറഞ്ഞു.

ഒരു വിഷയത്തെ എത്ര ഭംഗിയായാണ്
സ്വാമിജി അവതരിപ്പിക്കുന്നത് എന്ന് വളരെ അത്ഭുതത്തോടെ കൂടി ഞങ്ങൾ നോക്കി നിൽക്കുകയായിരുന്നു.

ശേഷം പല വിഷയങ്ങളും ചർച്ച ചെയ്തതിനുശേഷം ഞങ്ങളും ഗുഹ കാണാൻ പോയി.

ശരിക്കും അത്ഭുതപ്പെട്ടുപോയി.

ചെറിയ ഒരു വാതിൽ തുറന്നാൽ ഒരു കവാടമാണ്.
ആ കവാടത്തിലൂടെ സ്റ്റെപ്പ് ഇറങ്ങി അടിയിലേക്ക് പോയാൽ അവിടെ ഏതാണ്ട് ആറടി ഉള്ള ഒരു ഗുഹയാണ്. ലൈറ്റ് ഓഫ് ചെയ്താൽ കൂരാക്കൂരിരുട്ട്. സ്വാമിജി തന്നെ കണ്ടുപിടിച്ച ഒരു ടെക്നോളജിയാൽ പുറത്തുള്ള തണുത്ത വായു അകത്തേക്ക് പ്രവേശിക്കുകയും പുറത്തേക്ക് പോവുകയും ചെയ്യുന്നത് അനുഭവിച്ചറിയാം.

വെറുതെ നമ്മൾ ആഴത്തിലുള്ള ധ്യാനാവസ്ഥയിലേക്ക് പോകുന്ന അനുഭവം.

സ്വാമിജി ഞങ്ങളോടായി പറഞ്ഞു,

ഈയൊരു കാര്യം ആശ്രമത്തിൽ ചർച്ചയ്ക്ക് വെച്ചപ്പോൾ എല്ലാവരും എതിർത്തതാണ്.

സ്വാമിജിക്ക് നല്ലൊരു ഗുഹ വേറെ ഉണ്ടാക്കി തരാം എന്ന് എല്ലാവരും പറഞ്ഞു.

പുതിയത് ഒന്ന് ഉണ്ടാക്കുന്നതിൽ അല്ല കാര്യം
പഴയതിനെ ഉപയോഗിക്കുക എന്നതിലാണ്.

ഉപേക്ഷിക്കാനും പുതിയ ഉണ്ടാക്കാനും എളുപ്പമാണ്. എന്നാൽ എല്ലാവരാലും ഉപേക്ഷിക്കുന്ന ഒരു വസ്തുവേ ശ്രേഷ്ഠം ആക്കി മാറ്റുന്നതാണ് മഹനീയം എന്ന് സ്വാമിജി
സ്വന്തം പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് ഇവിടെ ചെയ്തത്.

കുറച്ചുസമയം ആ ഭൂഗർഭ അറയിൽ ഇരുന്നതിനു ശേഷം സ്വാമിജിക്കൊപ്പം സ്വാമിജിയുടെ മുറിയിലേക്ക് പോയി. സ്വാമിജി അവിടെ കുട്ടികൾക്ക് കൊടുക്കാനായി സൂക്ഷിച്ചുവെച്ച
കൽക്കണ്ടവും സ്വാമിയുടെ കൈകൊണ്ടുതന്നെ ചായയും ഞങ്ങൾക്ക് തന്നു.

അതിനിടയിലും ധാരാളം ആളുകൾ അവിടെ വരികയും സ്വാമിയെ നമസ്കരിക്കുകയും
ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

പലരും സന്തോഷത്താൽ നിറകണ്ണുകളോടെയാണ് അവിടെ നിന്നും പോയത്.

പ്രണയകുരുക്കിൽ അകപ്പെട്ട് ചതിക്കുഴിയിൽ അകപ്പെട്ട കോളേജ് വിദ്യാർത്ഥിനി അടക്കം
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള വ്യക്തികൾ വരെ അതിലുണ്ടായിരുന്നു.

ഈയിടെയായി ആശ്രമം നിർമ്മിച്ചു കൊടുക്കുന്ന വീടിന്റെ ഗൃഹപ്രവേശത്തിനു വേണ്ടി ക്ഷണിക്കാൻ വന്ന അമ്മയെയും മകളെയും
അനുഗ്രഹത്തോടൊപ്പം  ജീവിക്കാനുള്ള ആത്മവിശ്വാസവും നൽകിയാണ് സ്വാമിജി അയച്ചത്.

അവരുടെ നന്ദി നിറഞ്ഞ നിറ കണ്ണുകളിൽനിന്നും
ആശ്രമവും സ്വാമിജിയും ചെയ്യുന്ന നിശബ്ദ പ്രവർത്തനങ്ങൾ എത്ര മഹത്തരമാണ്
എന്നാണ് ഞങ്ങൾ ആലോചിച്ചത്.

ഇന്ന് 100 രൂപയുടെ യുടെ വസ്ത്രം കൊടുക്കാൻ വേണ്ടി 10000 രൂപ ചെലവാക്കി ഫോട്ടോയും വീഡിയോയും പത്രക്കാരെയും ചാനലുകാരെയും വിളിച്ച് മേനി നടിക്കുന്ന എല്ലാവർക്കും തന്നെ ഇതൊരു മാതൃകയാണ്.

സന്ധ്യയ്ക്ക് ആറു മണിക്ക് അവിടെ നിന്ന് ഇറങ്ങുമ്പോൾ ജീവിതത്തിൽ 
ശക്തമായ ഒരു ദിശാബോധവും  വെളിച്ചവും ഞങ്ങൾക്ക് ലഭിച്ചിരുന്നു.

അതങ്ങനെയാണ്.
ആശ്രമത്തിൽ നിന്നും തിരിച്ചു പോകുന്ന എല്ലാരുടെയും മുഖത്ത് ഈയൊരു ആത്മവിശ്വാസവും സന്തോഷവും എപ്പോഴും ഉണ്ടാവാറുണ്ട്

അല്ലെങ്കിലും
അതങ്ങനെയാണ്.