Monday, December 21, 2020

സംഘകാല സ്ത്രീ സമൂഹം

സംഘകാല സ്ത്രീസമൂഹം  ...

പുരാതന കേരള സ്ത്രീകള്‍ സംസ്‌കാരസമ്പന്നകളായിരുന്നുവെന്ന് സംഘകാലം തെളിയിക്കുന്നു. രാജ്ഞിക്ക് പ്രത്യേകം ബഹുമാന്യപദവി ഉണ്ടായിരുന്നു. മതപരമായ എല്ലാ ചടങ്ങുകളിലും രാജാവിനോടൊപ്പം രാജ്ഞിയും ആസനസ്ഥയാകാറുണ്ട്. 'പെരുംദേവി' എന്നാണ് ബഹുമാനപുരസ്സരം രാജ്ഞിയെ വിളിക്കുക. ബഹുഭാര്യാത്വം സാധാരണമായിരുന്നുവെങ്കിലും ബഹുഭര്‍തൃത്വത്തെക്കുറിച്ച് സംഘകൃതികളിൽ  അധികം വിവരിച്ചു കാണുന്നില്ല. രാത്രിയില്‍ പെരുവഴിയില്‍ പന്തമേന്തി റോന്തുചുറ്റുന്ന കാവലാളുകള്‍ ജനജീവിതത്തിന് സുരക്ഷിതത്വം നല്‍കി.
സംഘകാലത്തെ സ്ത്രീകള്‍ സമരവീര്യത്തില്‍ പുരുഷന്മാരുടെ പുറകിലായിരുന്നില്ല. പടവെട്ടുന്ന വീരന്മാരെ വീര്യനാക്കുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. സ്ത്രീകള്‍ നേരിട്ട് പോര്‍ക്കളത്തില്‍ ചെന്ന് പടയാളികളില്‍ ആവേശം വളര്‍ത്തി. പടക്കളത്തില്‍ വീരചരമം പ്രാപിക്കുക ഏറ്റവും വലിയ ബഹുമതിയായിരുന്നു. യുദ്ധത്തില്‍ രാജാവോ സേനാനായകനോ വധിക്കപ്പെട്ടാല്‍ ഉടനെ യുദ്ധം നിര്‍ത്തി, 'കുരവൈക്കൂത്ത്' എന്ന യുദ്ധനൃത്തം നടത്തും. യുദ്ധരംഗത്തെ മറ്റു രണ്ട് നൃത്തരൂപങ്ങളായിരുന്നു 'തുണക്ക് കൈക്കൂത്തും' 'അമല'യും. കുരവൈക്കൂത്തിലും തുണക്ക് കൈകൂത്തിലും സ്ത്രീകളാണ് പങ്കെടുക്കുക.
മകന്റെ വീരചരമത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഒരമ്മക്കുണ്ടായ അഭിമാനത്തെ 'പുറംനാനൂറി'ല്‍ വര്‍ണിക്കുന്നുണ്ട്. സ്ത്രീകള്‍ക്കുണ്ടായിരുന്ന ഉന്നത പദവി സംഘകാലത്തിന്റെ സവിശേഷതയായിരുന്നു. വിദ്യാഭ്യാസമുള്‍പ്പെടെ എല്ലാ സാമൂഹിക സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഉയര്‍ന്ന തോതില്‍ നിലനിന്നിരുന്ന വനിതാ വിദ്യാഭ്യാസത്തിന്റെ ഫലമായി വാസനാസമ്പന്നകളായ പല കവയിത്രികളും സംഘകാലത്തുണ്ടായിരുന്നു. സംഘകാലത്തെ ഏറ്റവും മികച്ച കവയിത്രിയായിരുന്നു ഔവ്വയ്യാര്‍. എ.ഡി അഞ്ഞൂറാം ആണ്ടിലായിരുന്നു ഔവ്വയ്യാര്‍ ജീവിച്ചിരുന്നത്. ശൈശവ വിവാഹം സംഘകാലത്ത് നിലവിലുണ്ടായിരുന്നില്ല. വിധവാ വിവാഹം പതിവായിരുന്നു. രഹസ്യമായി നടത്തിപ്പോന്നിരുന്ന ഗാന്ധര്‍വവിവാഹങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. തനിക്കിഷ്ടപ്പെട്ട സ്ത്രീയെ ലഭിക്കാതിരിക്കുന്ന പുരുഷന്‍ തന്റെ തീവ്രാനുരാഗത്തെ തെരുവീഥിയില്‍ പ്രഖ്യാപിക്കുന്ന രസകരമായ ഒരു സംഭവമുണ്ടായിരുന്നു.

നിരാഹാരവ്രതമനുഷ്ഠിച്ചുകൊണ്ട്, പരസ്യമായി താന്‍ മരണം വരെ നിരാഹാരം തുടരുമെന്ന് ഉദ്‌ഘോഷിക്കുന്ന ഈ സമ്പ്രദായത്തെ 'മടലേറല്‍' എന്നാണ് വിളിച്ചുപോന്നത്. പനമടല്‍ കൊണ്ടുണ്ടാക്കിയ പൊയ്ക്കുതിരയുടെ മുകളില്‍ നിന്നുകൊണ്ട് മരണംവരെയുള്ള നിരാഹാരം വളരെ വിചിത്രമായിരുന്നു.
സംഘകൃതിയായ 'പുറംനാനൂറി'ല്‍ പതിനഞ്ചിലധികം സ്ത്രീകളുടെ കവിതകളുണ്ട്. ഈ കവിതകള്‍, ഗാനങ്ങള്‍ എല്ലാം തന്നെ പ്രഭുക്കന്മാരെയും രാജാക്കന്മാരെയും പ്രകീര്‍ത്തിച്ച് എഴുതിയവയാണ്. പ്രശസ്ത കവയിത്രികളായ കാക്കൈപാടിനിയാര്‍ നച്ചൈളയാര്‍, കുറമകള്‍ ഇളവെയ്‌നി, വെണ്ണിക്കുയത്തി, കുറമകള്‍ കുറി എയ്‌നി, മാചാത്തി തുടങ്ങിയവര്‍ കുറവ, വേട സമുദായങ്ങളുടെ പ്രതിനിധികളായിരുന്നു എന്നത് ജാതിവ്യവസ്ഥ തീണ്ടിയിട്ടില്ലാത്ത കേരളീയ സമൂഹത്തിന്റെ സവിശേഷതയായി കാണാം. സ്ത്രീകളുടെ സന്മാര്‍ഗനിഷ്ഠ മികച്ചതായിരുന്നുവെന്ന് കരുതപ്പെടുന്ന സംഘകാലത്തെ ചില ആചാരങ്ങള്‍ കൗതുകകരമാണ്. വധു വിവാഹദിവസം വരെ ധരിച്ചിരുന്ന കാല്‍ത്തള മാറ്റി, പകരം വരന്‍ നല്‍കുന്ന തള ധരിക്കുന്ന പതിവുണ്ടായിരുന്നു. ഈ ചടങ്ങ് 'ചിലമ്പുകഴിനോമ്പപ്' എന്ന് അറിയപ്പെട്ടു. പെണ്‍പണം കൊടുക്കുന്ന പതിവും അന്നത്തെ പ്രത്യേകതയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ക്ക് വരന്‍ പണമോ മറ്റ് കാഴ്ചവസ്തുക്കളോ നല്‍കും.

സംഘകൃതികളില്‍ പ്രധാനമായും മൂന്ന് വിവാഹരീതികളാണ് പരാമര്‍ശിച്ചു കാണുന്നത്:

വധുവിനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയോ, രക്ഷിതാക്കള്‍ക്ക് പണം നല്‍കി യുവതിയെ സ്വന്തമാക്കുകയോ ചെയ്യുന്ന സമ്പ്രദായമാണ്  'കൈക്കിളൈ.' പരസ്പര സ്‌നേഹമുള്ള യുവതീയുവാക്കള്‍ രഹസ്യമായി വിവാഹം കഴിക്കുന്നത്, 'കളവ്' എന്ന പേരിലറിയപ്പെട്ടുപോന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ പരസ്യമായി വിവാഹം കഴിക്കുന്നതിനെ 'കര്‍പ്പ്' എന്നും വിളിച്ചുപോന്നു. പരസ്പരം സ്‌നേഹിക്കുന്നവരാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ പരസ്യമായി വിവാഹം കഴിച്ചിരുന്നത്. സംഘകാലത്ത് കൂടുതല്‍ പ്രചാരം 'കളവി' നായിരുന്നു.  'ചിലപ്പതികാരം', ഏക ഭാര്യാത്വത്തെ വാഴ്ത്തുന്ന സംഘകാല കൃതിയാണ്. ചിലപ്പതികാരത്തിലെ നായിക, ചാരിത്ര്യനിഷ്ഠയുള്ള സംഘകാല സ്ത്രീയുടെ പ്രതീകമാണ്. 'ചിലപ്പതികാര'ത്തിലെ നായികയായ കണ്ണകിയെ രക്ഷാകര്‍ത്താക്കള്‍ കോവലന് വിവാഹം ചെയ്തുകൊടുത്തത് മതപരമായ ചടങ്ങുകളോടുകൂടിയാണ്. വിവാഹശേഷം കോവലന്‍ മാധവിയെന്ന ദേവദാസിയില്‍ അനുരക്തനാകുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീവാഴ്ചയില്‍ ദുഃഖിതയാകുന്ന കണ്ണകി, അയാളെ വെറുക്കുന്നില്ല. മാത്രമല്ല, കണ്ണകിയുടെ അടുക്കലേക്ക് തിരിച്ചെത്തുന്ന കോവലനെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുന്നു. പിന്നീട് മധുരയിലെ പാണ്ഡ്യഭൂപതിയുടെ കിങ്കരന്മാര്‍ കോവലനെ വധിച്ചുവെന്നറിഞ്ഞപ്പോള്‍ ഒടുങ്ങാത്ത പകകൊണ്ട് മധുരാനഗരത്തെ അഗ്നിക്കിരയാക്കുന്ന കണ്ണകിയുടെ ചാരിത്രനിഷ്ഠ വാഴ്ത്തപ്പെടുന്നു. കണ്ണകിയുടെ സ്മരണ നിലനിര്‍ത്താന്‍ ചേരരാജാവായ ചെങ്കുട്ടവന്‍ തീര്‍ത്ത സ്മാരകമാണ് കൊടുങ്ങല്ലൂര്‍ കണ്ണകി ക്ഷേത്രമെന്ന് വിശ്വസിച്ചുപോരുന്നു.
സംഘകാല സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഉപ്പും മത്സ്യവും വില്‍ക്കാന്‍ കമ്പോളത്തിലെത്താറുള്ള സ്ത്രീകളെക്കുറിച്ചും തുന്നല്‍പ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവരെക്കുറിച്ചും സംഘകാല കൃതിയില്‍ പരാമര്‍ശമുണ്ട്. മീന്‍പിടിത്തക്കാര്‍ 'പരവര്‍' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പരവ സ്ത്രീകള്‍ മത്സ്യം തെരുവില്‍ വില്‍ക്കാറുണ്ട്. ഉപ്പു വില്‍ക്കുന്നവര്‍ 'ഉമിത്തിയര്‍' എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ഞാറു നടുക, കൊയ്യുക, പൂന്തോട്ടമുണ്ടാക്കുക എന്നീ ജോലികളും സ്ത്രീകളുടേതായിരുന്നു.
സംഘകാല സ്ത്രീകളുടെ ഒരു പ്രധാന വിനോദമായിരുന്നു നൃത്തം. 'അമ്മാന' (Ammanai) കളിക്കുക എന്ന വിനോദവും സ്ത്രീകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു.
നിറമുള്ള കല്ലുകള്‍ മുകളിലേക്ക് എറിഞ്ഞു പിടിച്ചുകൊണ്ടുള്ള അമ്മാന കളിയും ഊഞ്ഞാലാട്ടവുമായിരുന്നു വിശ്രമവേളകളിലെ സ്ത്രീകളുടെ വിനോദങ്ങള്‍. ശകുനം നോക്കുന്ന പതിവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. പോര്‍ക്കളത്തില്‍ വെച്ച് മുറിവേല്‍ക്കുന്ന ഭടന്മാരെ പ്രേതങ്ങള്‍ ബാധിക്കുമെന്ന് വിശ്വസിച്ചിരുന്നതിനാല്‍ മുറിവേറ്റ പടയാളിയുടെ അടുക്കല്‍ ജാഗരൂകയായി ഭാര്യയും ഉണ്ടായിരിക്കും. മുറിവേറ്റ ഭടന്‍ പോര്‍ക്കളത്തില്‍നിന്ന് വീട്ടിലെത്തിയാലും അയാള്‍ക്കരികില്‍ സുഗന്ധദ്രവ്യങ്ങള്‍ പുകച്ചുകൊണ്ട് പ്രാര്‍ഥനാനിരതയായ ഭാര്യയുണ്ടാകും. തമിഴ് കൃതിയായ 'തൊല്‍ക്കാപ്പിയ'ത്തില്‍ 'തൊടാക്കാഞ്ചി' യെന്നാണ് ഈ ആചാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രേതബാധയില്‍ വിശ്വസിച്ചിരുന്ന സ്ത്രീകള്‍ ബാധ ഒഴിപ്പിക്കുന്നതിനായി വേപ്പുമരത്തിന്റെ തോല്‍ ഉപയോഗിച്ച് വീണ, കുഴല്‍ തുടങ്ങിയ വാദ്യങ്ങളും പ്രയോഗിച്ചിരുന്നു. ഗൗളിശാസ്ത്രത്തില്‍ വിശ്വാസമുണ്ടായിരുന്ന സംഘകാല സ്ത്രീകള്‍ ചുവരില്‍നിന്നും പല്ലികള്‍ തറയില്‍ വീഴുന്ന സ്ഥലവും സമയവും ശ്രദ്ധിച്ചുപോന്നു. സ്ത്രീകളുടെ ഇടതുകണ്ണ് തുടിക്കുന്നത് ശുഭലക്ഷണമായി കരുതുന്ന സ്ത്രീകളാകട്ടെ, അഴിഞ്ഞ തലമുടിയുമായി എതിരെ വരുന്ന സ്ത്രീകളെ അപശകുനമായി വീക്ഷിച്ചു. കാക്ക കരയുന്നത് വിരുന്നുകാരുടെ ആഗമനത്തെ സൂചിപ്പിക്കുന്നതായും സ്ത്രീകള്‍ കരുതിപ്പോന്നു. വേപ്പ്(Neem) മരത്തെ ദിവ്യൗഷധമായി ബഹുമാനിച്ചവരായിരുന്നു സംഘകാല സ്ത്രീകള്‍. വേപ്പിന്‍തണ്ടും ഇലയും മുടിയില്‍ ചൂടിയാല്‍ പ്രേതങ്ങള്‍ ഒഴിഞ്ഞുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് കരയാതിരിക്കാന്‍ വേപ്പില അരച്ച് നെറ്റിയില്‍ പുരട്ടുകയും മുടിയില്‍ തിരുകുകയും ചെയ്തിരുന്നു. ഈ മുന്‍കരുതല്‍ പ്രേതബാധയില്‍നിന്നും തങ്ങളെ രക്ഷിക്കുമെന്ന് സംഘകാല സ്ത്രീകള്‍ വിശ്വസിച്ചുപോന്നു. ആര്‍ത്തവകാലങ്ങളില്‍, ആദ്യത്തെ പതിനഞ്ചു ദിവസം വീടുവിട്ടു പുറത്തുപോകാന്‍ ഭര്‍ത്താവിനെ അവര്‍ അനുവദിച്ചിരുന്നില്ല. ആദ്യത്തെ മൂന്ന് ദിവസം ഭാര്യയോട് സംസാരിക്കുന്നതില്‍നിന്നും ഭര്‍ത്താവിനെ കര്‍ശനമായി വിലക്കിയിരുന്നു. പ്രസവസമയത്തും ചില വിചിത്രമായ ആചാരങ്ങള്‍ അനുഷ്ഠിച്ചവരായിരുന്നു സംഘകാല സ്ത്രീകള്‍. പതിവായി വീട്ടുമുറ്റത്ത് കുളിക്കാറുള്ള സ്ത്രീകള്‍ പ്രസവത്തിനു ശേഷം കുളത്തില്‍ പോയി കുളിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രസവത്തെ തുടര്‍ന്നുള്ള 'പുല' കഴിയുന്നതുവരെ സ്ത്രീകള്‍ കുളത്തില്‍ പോയി ദേഹശുദ്ധി വരുത്തണമെന്നും മറ്റ് കുടുംബാംഗങ്ങളെ സ്പര്‍ശിച്ച് അശുദ്ധി വരുത്തരുതെന്നുമുള്ള ആചാരം സ്ത്രീകള്‍ കൃത്യമായി പാലിച്ചിരുന്നു.
വൃക്ഷങ്ങളെയും പൂര്‍വികരെയും  ആരാധിച്ചിരുന്ന സംഘകാല ജനതയുടെ  പ്രധാന ദേവത 'കൊറ്റവൈ' എന്ന സമര ദേവതയായിരുന്നു. ദേവതക്ക് മദ്യവും മാംസവും നിവേദിക്കുന്ന പതിവും ഇവര്‍ക്കുണ്ടായിരുന്നു. സംഘകാല സ്ത്രീകളുടെ വസ്ത്രം 'തഴയുട' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 'തഴയുട' ഇലകള്‍ ഞൊറിഞ്ഞുടുക്കുന്ന രീതിയാണ്. പച്ചിലകള്‍ ഗിരിവര്‍ഗക്കാരാണ് സാധാരണയായി ധരിക്കാറുണ്ടായിരുന്നതെങ്കിലും രാജകുമാരിമാര്‍ പോലും ഇഷ്ടവസ്ത്രമായി 'തഴയുട' ധരിച്ചുപോന്നു. സാധാരണ സ്ത്രീകള്‍ മേല്‍മുണ്ട് ധരിച്ചിരുന്നില്ല. എന്നാല്‍ സമ്പന്ന വര്‍ഗത്തില്‍പെട്ടവര്‍ മേല്‍മുണ്ട് ധരിച്ചിരുന്നു. വയലിലും മറ്റും പണിയെടുക്കുന്ന സ്ത്രീകളുടെ വസ്ത്രം മുട്ടുവരെ നീണ്ടുകിടക്കുന്ന കോണകവുമായിരുന്നു. പരിഷ്‌കാരികളായ സ്ത്രീകള്‍ മുടി അഞ്ചു രീതിയില്‍ കെട്ടിവെക്കാറുണ്ട്. കുഴല്‍, അഴകം, കൊണ്ട, പണിഞ്ച, തുഴ എന്നീ പേരുകളിലുള്ള മുടിക്കെട്ടിനെ ഐംബല്‍ എന്ന് വിളിച്ചുപോന്നു.

സമ്പന്ന സ്ത്രീകള്‍ വിലയേറിയ ആഭരണങ്ങളും രത്‌നങ്ങളും അണിഞ്ഞിരുന്നു. ചിപ്പികള്‍ കൊണ്ടുള്ള മാലയാണ് കുറത്തികള്‍ ധരിച്ചിരുന്നത്. കുറത്തിയെ സ്‌നേഹിക്കുന്നവന്‍ സ്‌നേഹോപഹാരമായി നല്‍കിയിരുന്നത് 'പുലിപ്പല്ലാ'യിരുന്നു. പുലിപ്പല്ല് കോര്‍ത്ത മാലകള്‍ അണിയാറുള്ള സ്ത്രീകള്‍ കുപ്പിവളകളും മുത്തുമാലയും ധരിക്കാറുണ്ട്. മുത്ത് പതിച്ച മുത്തരിഞ്ഞാണവും കാലില്‍ പാദസരവും സ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. പുലിപ്പല്‍ത്താലി, ഐംമ്പടത്തായി, പൊല്‍ക്കാശ്, ചുട്ടി, കുഴല്‍, തോള്‍വള തുടങ്ങിയ ആഭരണങ്ങളും സംഘകാല സ്ത്രീകളുടെ പ്രത്യേകതയായിരുന്നു. ആഘോഷാവസരങ്ങളിലാണ് സാധാരണയായി അവര്‍ ആഭരണങ്ങളണിയാന്‍ ഇഷ്ടപ്പെടുക. വിധവകളും സന്യാസിനികളും ശിരസ്സ് മുണ്ഡനം ചെയ്തിരുന്നു. വിധവകളില്‍ ചിലര്‍ 'സതി'യനുഷ്ഠിക്കാറുണ്ട് എങ്കിലും അത് നിർബന്ധിതമല്ലായിരുന്നു ദക്ഷിണ കേരളത്തിലെ രാജാവായ ആയ് അണ്ടിരന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിധവകള്‍ സതിയനുഷ്ഠിച്ചിരുന്നു. സതിയനുഷ്ഠിക്കുന്ന വിധവകളുടെ പട്ടടകളില്‍ സ്ഥാപിക്കുന്ന സ്മാരകശിലകളാണ് 'പുലച്ചിക്കല്ലുകള്‍.'

പനംകരിക്കും ഇളനീരും കരിമ്പിന്‍ നീരും ചേര്‍ത്തുണ്ടാക്കുന്ന 'മുന്നീര്‍' എന്ന ലഹരി പദാര്‍ഥം സ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. ഭാവനാസമ്പന്നരായ കവയിത്രികളെ ആദരിച്ചുകൊണ്ട് സ്ത്രീകളുടെ കഴിവുകള്‍ എക്കാലവും അംഗീകരിച്ചവരായിരുന്നു സംഘകാലത്തെ ഭരണാധികാരികള്‍. നച്ചെള്ളൈയാര്‍ എന്ന കവയിത്രിക്ക് ഒമ്പത് തുലാം പൊന്ന് നല്‍കി ആദരിച്ചതായി ചരിത്രം പറയുന്നുണ്ട്. സംഘകാലത്തെ പ്രശസ്ത കവയിത്രിയായ ഔവ്വയ്യാര്‍, തോഴികളോടൊപ്പം നാഞ്ചില്‍ വള്ളുവരെന്ന നാടുവാഴിയുടെ നാട് സന്ദര്‍ശിച്ചതിനെക്കുറിച്ച് 'പുറംനാനൂറി'ല്‍ വിശദീകരിക്കുന്നുണ്ട്. എ.ഡി ഒന്നും ആറും നൂറ്റാണ്ടുകള്‍ക്കിടയിലുള്ള ഒരു കാലഘട്ടത്തില്‍ നാടുവാണിരുന്നതായി കരുതപ്പെടുന്ന പ്രതാപശാലിയായിരുന്നുവത്രെ നാഞ്ചില്‍ വള്ളുവര്‍.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാലപ്പഴക്കം ഇന്നും വ്യക്തമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. എങ്കിലും പ്രസ്തുത ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് കാരണം ഒരു ആദിമ ദ്രാവിഡ സ്ത്രീയായ പെരുമാട്ടുവള്ളുവത്തിയാണെന്ന് ഐതിഹ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി ആറാം ശതകത്തില്‍ ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന അനന്തപുരം(തിരുവനന്തപുരം) വള്ളുവ വംശക്കാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അനന്തന്‍കാട്ടില്‍ അരിവാള്‍ കൊണ്ട് കിഴങ്ങ് ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുവള്ളുവത്തിയുടെ അരിവാള്‍ ഒരു ശിലാവിഗ്രഹത്തില്‍ തടഞ്ഞുവെന്നും വള്ളുവത്തി ഈ വിഗ്രഹം അരയാലിന്‍ ചുവട്ടില്‍ പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യം.

കുലശേഖര കാലഘട്ടത്തില്‍
സംഘകാലത്തിന്റെ അവസാനമാകുമ്പോള്‍ കുറവര്‍, പാണര്‍ എന്നീ സമുദായങ്ങളിലെ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യവും സമത്വവും നഷ്ടപ്പെടുന്നുണ്ട്. ശൈശവ വിവാഹം നിലവില്‍ വരികയും സ്ത്രീ വിദ്യാഭ്യാസത്തിന് മങ്ങലേല്‍ക്കുകയും ചെയ്തു    ...
എ.ഡി 800 മുതല്‍ 1102 വരെ തിരുവഞ്ചിക്കുളം ആസ്ഥാനമായി ഭരണം നടത്തിയ കുലശേഖര രാജാക്കന്മാരുടെ ഭരണകാലത്ത് നിലനിന്നിരുന്ന 'മേനിപ്പൊന്ന്' എന്ന പദപ്രയോഗത്തിന് ചരിത്രകാരന്മാര്‍ നല്‍കിയത് ഊഹാപോഹങ്ങളിലൂടെയുള്ള അനുമാനങ്ങളായിരുന്നു. സ്ത്രീകള്‍ ആഭരണമണിഞ്ഞിരുന്നത് ആഭരണമണിയുവാനുള്ള സ്വാതന്ത്ര്യം രാജാക്കന്മാര്‍ സ്ത്രീകള്‍ക്ക് അനുവദിച്ചുനല്‍കിയത് കൊണ്ടാവണമത്രേ! കുലശേഖര കാലഘട്ടത്തിനു മുമ്പുള്ള സ്ത്രീകള്‍ ആഭരണമണിഞ്ഞിരുന്നത് സ്വന്തം താല്‍പര്യപ്രകാരമായിരുന്നുവെന്ന് കാണാം. സ്ത്രീകള്‍ക്ക് ആഭരണം നിഷിദ്ധമായിരുന്നതായി ചരിത് കുലശേഖര കാലഘട്ടത്തിലായിരുന്നു .

നാട്യത്തിന്, നൃത്തത്തിന് മറ്റൊരു പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. ദേവദാസികളെ നര്‍ത്തകിമാരായി തെരഞ്ഞെടുത്തുകൊണ്ട് ആരാധിപ്പിക്കപ്പെടുവാനുള്ള ശ്രമങ്ങളും കുലശേഖര കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ദേവദാസി സമ്പ്രദായം കാലക്രമേണ ഇല്ലാതാവുകയും സംസ്‌കാര സമ്പന്നമായ ക്ഷേത്രകലകള്‍ക്ക് വഴിമാറുകയും ചെയ്ത പ്രൗഢി പിന്നീട് നാം ദര്‍ശിക്കുന്നത് സാംസ്‌കാരികോന്നമനത്തിന്റെ ഫലമായാണ്.

ദേവദാസി സമ്പ്രദായം
കേരളത്തില്‍ ദേവദാസി സമ്പ്രദായം നിലനിന്നിരുന്നതായി ഇളംകുളം കുഞ്ഞന്‍പിള്ള എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറില്‍നിന്ന് ലഭിച്ച ഗോദാവരിയുടെ ചോക്കൂര്‍ശാസനം (എ.ഡി 932) തെളിവാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. സാധാരണ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നപ്പോള്‍ ദേവദാസികള്‍ക്ക് ഇഷ്ടാനുസരണം വിദ്യ അഭ്യസിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. വിദ്യാസമ്പന്നയും കുലീനയുമായ സ്ത്രീക്ക് ലഭിക്കുന്ന മാന്യമായ ഒരു ബഹുമതിയായി തേവിടിച്ചിസ്ഥാനം കണക്കാക്കിയിരുന്നത്രെ. പത്താം നൂറ്റാണ്ടില്‍ വേണാട് ഭരിച്ചിരുന്നതെന്ന് കരുതപ്പെട്ടിരുന്ന കുലശേഖര ആഴ്വ്വാരുടെ പുത്രി, ശ്രീരംഗം ക്ഷേത്രത്തില്‍ ദേവദാസിപദം അലങ്കരിച്ചിരുന്നു. ദേവദാസികളെ വിവാഹം കഴിക്കുന്നതിന് രാജാക്കന്മാരും തയാറായിരുന്നതായി ഇളംകുളം രേഖപ്പെടുത്തിയിട്ടുണ്ട്. 'കൊല്ലവര്‍ഷം നാനൂറാമാണ്ടില്‍ വേണാട് വാണിരുന്ന വീരകേരള വര്‍മന്റെ പത്‌നി ദേവദാസി (കണ്ടിയൂര്‍ തേവിടിച്ചി ഉണ്ണിക്കളത്രം) യായിരുന്നു. ഓടനാട് രാജാവായ ഇരവികേരള വര്‍മന്റെ പത്‌നി, ചെറുകുട്ടത്തിയെന്ന നര്‍ത്തകിയായിരുന്നു. 'ഉണ്ണിയാടി ചരിതം' എന്ന കാവ്യത്തിലെ നായിക ഉണ്ണിയാടി, ചെറുകര കുട്ടത്തിയുടെ പുത്രിയാണ്. ദേവദാസികള്‍ വിശ്വാസയോഗ്യകളായിരുന്നുവെന്നും ഇളംകുളം രേഖപ്പെടുത്തിയിട്ടുണ്ട്. - വീര പാണ്ഡ്യന്റെ ഭാര്യ, ചോക്കത്താണ്ഡാര്‍ ശുചീന്ദ്രം ക്ഷേത്രത്തിലേക്ക് നല്‍കുന്ന 200 പുതുപൊന്നച്ച് (സ്വര്‍ണനാണയങ്ങള്‍) തേവടിയാര്‍ കന്റണ്ടി തിരുവാണ്ടിയേ(ദേവദാസി)യാണ് ഏല്‍പ്പിക്കുന്നതെന്ന് ക്ഷേത്രത്തില്‍ കൊത്തിവെച്ചിട്ടുള്ള കൊല്ലം 432 ധനു ഒന്‍പതാം തീയതിയിലെ ശാസനത്തില്‍നിന്ന് മനസ്സിലാക്കാം. തൃപ്പാപ്പൂര്‍ മൂപ്പനായിരുന്ന ഇരവിവര്‍മന്‍ (വേണാട്) കൊല്ലം 665 ചിങ്ങം 21-ാം തീയതി ശുചീന്ദ്രം ക്ഷേത്രത്തില്‍ ഉഷഃപൂജയും മറ്റും ഏര്‍പ്പെടുത്തുന്നതിന് വിട്ടുകൊടുക്കുന്ന വസ്തുക്കള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിന് പാത്രീഭൂതയും ദേവദാസികളില്‍ വെച്ച് ശ്രേഷ്ഠതയുമായ പെരുമാള്‍ പായരേയാണ് ഏല്‍പ്പിക്കുന്നതെന്ന് അവിടെയുള്ള, പ്രസിദ്ധം ചെയ്തിട്ടില്ലാത്ത മറ്റൊരു ശിലാരേഖയിലുണ്ട്. ദേവദാസി പദം 'പട്ടത്താനം' പോലെ പ്രതിഫലം പറ്റിയുള്ള ഒരു കഴകമായിരുന്നുവെങ്കിലും 'ഊഴിയ'മായും ഈ സ്ഥാനം സ്വീകരിക്കുവാന്‍ പലരും തയാറായിരുന്നു.
കൊല്ലം 428 ല്‍ ചോളപുരം ക്ഷേത്രം പുതുക്കി പണികഴിപ്പിച്ച അവസരത്തില്‍, രണ്ട് ദേവദാസികള്‍ക്ക് തേവിടിച്ചി സ്ഥാനം നല്‍കുന്നുണ്ട്. ചെങ്കോടന്‍ പൂവാണ്ടി എന്ന ധനികക്ക് ദേവദാസി പട്ടം നല്‍കുന്നതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങളെ ദേവദാസികളായി ക്ഷേത്രത്തിന് സമര്‍പ്പിച്ചവരില്‍ പ്രഭുക്കളും ഉണ്ടായിരുന്നു (കുണവന്‍ വടുകന്‍ എന്ന പ്രഭു ചോളപുരം ക്ഷേത്രത്തിലേക്ക് തന്റെ ഇളയ സഹോദരിയായ കോമഗവല്ലിയെ ദേവദാസി പദമലങ്കരിക്കുവാന്‍ അനുവദിച്ചതിനെക്കുറിച്ചുള്ള പരാമര്‍ശം കേരള ചരിത്രത്തിലുണ്ട്. സംഭാവനയായി 61 അച്ച് (സ്വര്‍ണനാണയങ്ങള്‍) നല്‍കുവാന്‍ പ്രഭു, ക്ഷേത്രഭരണാധികാരികളെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ശുചീന്ദ്രം ക്ഷേത്രത്തില്‍ നാടകശാല, വസന്തമണ്ഡപം, ഇളയനായിനാര്‍ മണ്ഡപം തുടങ്ങി പലതും ദേവദാസികള്‍ പണികഴിപ്പിച്ചതാണെന്ന് അവിടെയുള്ള ശിലാരേഖകളില്‍നിന്ന് തെളിഞ്ഞു. ഇളയ നായിനാര്‍ മണ്ഡപം പണികഴിപ്പിച്ച, കേരളപുരം ക്ഷേത്രത്തിലെ ദേവദാസിയായ സീതമ്മയുടെയും അമ്മ മാലതിക്കുട്ടിയുടെയും നര്‍ത്തകിയുടെ വേഷത്തിലുള്ള പ്രതിമകള്‍ ശുചീന്ദ്രം ക്ഷേത്രത്തിലെ ശ്രീകോവിലിനടുത്തുണ്ട്. കൊല്ലവര്‍ഷം 393-ല്‍ കണ്ടിയൂര്‍ ക്ഷേത്രം പുതുക്കിപ്പണിത അവസരത്തില്‍ വേണാട് രാജാവായ ഇരവി കേരള വര്‍മനും ഓടനാടു രാജാവായ ഇരാമന്‍ കോതവര്‍മനും കണ്ടിയൂര്‍ തേവിടിച്ചി ഉണ്ണിയോട് അഭിപ്രായമാരാഞ്ഞിരുന്നു. ക്ഷേത്രത്തില്‍ കൊത്തിവച്ചിട്ടുള്ള (കൊല്ലവര്‍ഷം 393 മേടം എട്ട്) വട്ടെഴുത്തു രേഖയും ഇതിന് തെളിവാണ്. ശുചീന്ദ്രം ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി കോവില്‍ നിര്‍മിച്ചത് ഈ ദേവദാസിയുടെ സഹായം കൊണ്ടാണെന്നും ക്ഷേത്രരേഖകളില്‍ പരാമര്‍ശിച്ചു കാണുന്നു. കുലശേഖര ഭരണകാലത്ത് ദേവദാസികള്‍ ആദരണീയരായിരുന്നു എന്നും അവരില്‍ ചിലര്‍ ഉദാരമതികളുമാണെന്ന് മനസ്സിലാക്കുവാന്‍ ഈ ക്ഷേത്രരേഖകള്‍ സഹായകമാണ്. സംഗീതവും നൃത്തവും കാഴ്ചവെച്ച് ക്ഷേത്രസമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്ന ദേവദാസികള്‍, പതിനാലാം നൂറ്റാണ്ടില്‍ ധാര്‍മികാധഃപതനത്തിലേക്ക് വഴുതി വീഴുന്നുണ്ട്. ദേവദാസി സമ്പ്രദായം പതിനഞ്ചാം നൂറ്റാണ്ടില്‍ സാംസ്‌കാരിക പരിവേഷത്തിന്റെ മറവില്‍ നടത്തുന്ന വ്യഭിചാരമായി അധഃപതിച്ചതോടെ, സമൂഹത്തില്‍ ദേവദാസികള്‍ പരിഹാസപാത്രങ്ങളായി മാറി.

പ്രാചീന മണിപ്രവാള കാവ്യങ്ങളായ ഉണ്ണിയച്ചി ചരിതം, ഉണ്ണിയാടി ചരിതം, ഉണ്ണിചിരുതവി ചരിതം ഇവയെല്ലാം ദേവദാസികള്‍ നായികമാരായുള്ള കാവ്യങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കുലീന സ്ത്രീകൾ ദേവാദാസി പദം സ്വീകരിക്കുന്നതിൽ നിന്നും സ്വയം ഒഴിഞ്ഞുമാറുന്നുണ്ട് . പതിനഞ്ചാം നൂറ്റാണ്ടില്‍, തകര്‍ച്ചയുടെ മൂര്‍ധന്യാവസ്ഥയിലെത്തുന്ന ദേവദാസികളുടെ സാംസ്‌കാരിക ജീര്‍ണതയെ ചിത്രീകരിക്കുന്ന കാവ്യമാണ്  ചന്ദ്രോത്സവത്സവം
 (മേദിനി വെണ്ണിലാവ് എന്ന ദേവദാസി നടത്തിയ  ചന്ദ്രോത്സവത്തെ കുറിച്ചുള്ള  വര്‍ണനയാണ് ഇതിലെ പ്രതിപാദ്യം. കുടികാരി, തേവിടിച്ചി, നങ്ങച്ചി തുടങ്ങിയ പേരുകളില്‍ അവർ അറിയപ്പെട്ടിരുന്നു   .
1930 - ല് ആണ് തിരുവതാംകൂർ ഗവർമെന്റ് ദേവദാസി സമ്പ്രതായം നിരോധിക്കുന്നത്

കടപ്പാട് ,,,  ഗൂഗിൾ

Sunday, December 20, 2020

ആത്മാവ് എന്താണ് ഓഷോ

ബോധോദയം:  ഭൂതകാലത്തോട്  വിരാമം -
*   *   *   *   *   *   *   *   *   *   *   *   *   *   *   *
എന്റെ  കുട്ടിക്കാലം  മുതൽക്കുതന്നെ  ഞാൻ  മൗനവുമായി  പ്രണയത്തിലായിരുന്നു.  എനിക്ക്  കഴിയാവുന്നേടത്തോളം  സമയം  ഞാൻ  നിശബ്ദമായി  ഇരിക്കുക  പതിവായിരുന്നു. സ്വാഭാവികമായി  എന്റെ  കുടുംബം  മുഴുവൻ  കരുതി  ഞാൻ  ഒന്നിനും കൊള്ളാതെയായിത്തീരുമെന്ന് -  അവർ  ശരിയുമായിരുന്നു!  തീർച്ചയായും  ഞാൻ  ഒന്നിനും  കൊള്ളരുതാത്തവനാണെന്ന്  തെളിഞ്ഞു,  എന്നാൽ  ഞാൻ  അതിൽ  ഖേദിക്കുന്നില്ല.

അത്  ഇത്രത്തോളം  വരെ  എത്തി:  ചിലപ്പോൾ  ഞാനവിടെ  ഇരിക്കുകയാവും.  അപ്പോൾ  എന്റെ  അമ്മ  അടുത്തുവന്ന്  ഇങ്ങനെ  പറയും -
"ഇവിടെ  ആരുമില്ല,  മാർക്കറ്റിൽ  പോയി  പച്ചക്കറികൾ  വാങ്ങാൻ  ആരെയെങ്കിലും  എനിക്ക്  വേണമായിരുന്നു."  ഞാൻ അവരുടെ മുമ്പിൽ ഇരിക്കുകയായിരിക്കും,  എന്നാൽ  ഞാൻ  പറയും - "ആരെയെങ്കിലും  കണ്ടാൽ  ഞാൻ  അവരോടു  പറയാം."
ഞാനവിടെ  ഉള്ളത്  ഒന്നുമില്ലാത്തതിന്   തുല്യമാണെന്നതുപോലെ  അംഗീകരിക്കപ്പെട്ടു.  ഞാനവിടെ  ഉണ്ടായാലും  ഇല്ലെങ്കിലും  അതൊരു  പ്രശ്നമായിരുന്നില്ല.

ഒന്നു രണ്ടു  തവണ  അവർ  ശ്രമിച്ചു  നോക്കി,  അതിനുശേഷം  "അവനെ  വെറുതെ  വിടുന്നതായിരിക്കും  നല്ലത്.  അവൻ  അവിടെ  ഉള്ളതായി  കണക്കാക്കേണ്ടതില്ല" എന്ന്  അവർ  തീരുമാനിച്ചു.  കാലത്ത്  അവർ  പച്ചക്കറി  വാങ്ങാൻ  എന്നെ  മാർക്കറ്റിൽ  അയക്കും.  വൈകുന്നേരമാകുമ്പോൾ  ഞാൻ  വന്നിട്ട്  പറയും,  "നിങ്ങൾ  എന്തിനായിരുന്നു  എന്നെ  അയച്ചതെന്ന്  ഞാൻ  മറന്നുപോയി.  ഇനിയിപ്പോൾ  മാർക്കറ്റ്   പൂട്ടികഴിഞ്ഞിരിക്കും..."

എന്റെ  അമ്മ  പറഞ്ഞു, "ഇത്  നിന്റെ  കുറ്റമല്ല,  ഞങ്ങളുടെതന്നെ  കുറ്റമാണ്.  ദിവസം  മുഴുവൻ  ഞങ്ങൾ  കാത്തിരിക്കുകയായിരുന്നു.  പക്ഷെ,  ഞങ്ങൾക്ക്  ആദ്യമേ  നിന്നോട്  പറയേണ്ട   കാര്യമില്ലായിരുന്നു.  നീ  എവിടെയായിരുന്നു?" 
ഞാൻ  പറഞ്ഞു, "ഞാൻ  വീട്ടിൽനിന്ന്   പുറത്തിറങ്ങിയപ്പോൾ  അവിടെ  നമ്മുടെ   അടുത്ത്  ഒരു  മനോഹരമായ  ബോധിവൃക്ഷം  ഉണ്ടല്ലോ?"  ഗൗതമബുദ്ധൻ  ജാഗരണം  പ്രാപിച്ച അതേതരത്തിൽപെട്ട  വൃക്ഷം.

അവിടെ  മനോഹരമായ  ഒരു  ബോധിവൃക്ഷം  ഉണ്ടായിരുന്നു.  അത്  എന്നെ  പ്രലോഭിപ്പിച്ചു  കൊണ്ടിരുന്നു.  അതിന്റെ  ചുവട്ടിൽ  അതീവ   നിശബ്ദതയും  തണുപ്പായിരുന്നു.  അവിടെ  ആരും  ശല്യം  ചെയ്യാൻ  ഉണ്ടായിരുന്നില്ല. അതിനാൽ  ആ  വഴി  കടന്നുപോകുമ്പോൾ   അൽപനേരം  അതിനു  ചുവട്ടിൽ  ഇരിക്കാതെ  കടന്നുപോകാൻ  എനിക്ക്  സാധിച്ചില്ല.  ആ  ശാന്തിയുടെ  നിമിഷങ്ങൾ  ചിലപ്പോൾ  ദിവസം   മുഴുവൻ  നീണ്ടുനിന്നിരുന്നുവെന്നാണ്  എനിക്ക്  തോന്നുന്നത്.

ചിലപ്പോൾ  ഞാൻ  വളരെ  വൈകി വീട്ടിലെത്തുമ്പോൾ  അവർ  എന്നെ  രണ്ടുസ്ഥലങ്ങളിൽ  അന്വേഷിക്കുമായിരുന്നു.  ഒന്ന്  എന്റെ  നാനിയുടെ  വീട്,  മറ്റേത്  ആ  ബോധിവൃക്ഷം -  അവർ  ആ ബോധിവൃക്ഷത്തിന്റെ  ചുവട്ടിൽ തിരക്കിയെത്താൻ  തുടങ്ങിയപ്പോൾ  ഞാൻ  അതിന്റെ  മുകളിൽ  കയറി  അവിടെ  ഇരിക്കാൻ  തുടങ്ങി.  അവർ വരുകയും ചുറ്റും  നോക്കുകയും  ചെയ്തു.  എന്നിട്ട്  പറഞ്ഞു, "അവൻ  ഇവിടെയൊന്നും  ഇല്ലെന്നു  തോന്നുന്നു."  ഞാൻ   സ്വയം  തലകുലുക്കികൊണ്ടു  പറയും, "അതെ,  അത്  ശരിയാണ്,  ഞാൻ  ഇവിടെയില്ല."

ശരീരത്തിൽനിന്നു  പുറത്താകുന്ന  എന്റെ  ആദ്യത്തെ  അനുഭവം  ഒരു  മരത്തിൽനിന്ന് വീണുകൊണ്ടായിരുന്നു.  സർവകലാശാലയുടെ  തൊട്ടുപുറകിൽ  ഞാൻ  ധ്യാനിച്ചിരിക്കുക  പതിവായിരുന്നു.  അവിടെ  മനോഹരമായ  ഒരു  കുന്നിൻപ്രദേശത്ത്  ഉയരമുള്ള  മൂന്നു വൃക്ഷങ്ങൾ ഉണ്ടായിരുന്നു.  അവിടെയാകെ  നിശബ്ദമായിരുന്നു.  ആരും  അങ്ങോട്ട്  ചെല്ലാറുണ്ടായിരുന്നില്ല.  ഞാൻ  പതിവായി  ഒരു  മരത്തിലിരുന്ന്  ധ്യാനിക്കുമായിരുന്നു. ഒരുദിവസം  പെട്ടെന്ന്  ഞാൻ  കണ്ടു:  ഞാൻ  ആ  മരത്തിൽ  ഇരിക്കുന്നു,  അതേസമയം  എന്റെ  ശരീരം  താഴെവീഴുകയും  നിലത്തു  കിടക്കുകയും  ചെയ്യുന്നു.  ഒരു  നിമിഷത്തേക്ക്  അതിനെ  എങ്ങനെ  അഭിമുഖീകരിക്കണമെന്ന്  എനിക്ക്  തിരിച്ചറിയാൻ  കഴിഞ്ഞില്ല.   സർവ്വകലാശാലയിലേക്ക്  പാല്  കൊണ്ടുവരാറുണ്ടായിരുന്നു  ഒരു  ഗ്രാമീണസ്ത്രീ  യാദൃശ്ചികമായി  എന്റെ  ശരീരം  താഴെവീഴുന്നത്  കാണുകയും  അവർ  അടുത്തുവരികയും  ചെയ്തു.  അവർ  കേട്ടിട്ടുണ്ടായിരിക്കണം:  ആന്തരികശരീരം  ബാഹ്യശരീരത്തിൽ നിന്ന്  വേർപെട്ടിരിക്കുമ്പോൾ  നിങ്ങൾ  കണ്ണുകൾക്കിടയിൽ  മൂന്നാം കണ്ണിൽ  തടവിയാൽ  ശരീരം  വിട്ടിരിക്കുന്ന  ആത്മാവിന്  ആ  കവാടത്തിലൂടെ  അകത്തേക്ക്  പ്രവേശിക്കാൻ  കഴിയുമെന്ന്.

അതിനാൽ  അവർ  എന്റെ  മൂന്നാം കണ്ണിൽ  തടവി.  എന്റെ  നെറ്റിയിൽ  അവർ  തടവുന്നത്  എനിക്ക്  കാണാൻ  കഴിഞ്ഞിരുന്നു.  അടുത്തനിമിഷം  ഞാൻ  കണ്ണുകൾ  തുറന്നുകൊണ്ട്  അവരോട്  ചോദിച്ചു,  അങ്ങനെ  ചെയ്യണമെന്ന്  അവർ  എങ്ങനെ  മനസ്സിലാക്കിയെന്ന്.  അവർ  കേവലം  അത്  കേട്ടിട്ട്  മാത്രമേ  ഉണ്ടായിരുന്നുള്ളൂ.  അതൊരു  പ്രാചീനമായ  ഗ്രാമമായിരുന്നു.  പരമ്പരാഗതമായി  അങ്ങനെ  ഒരു  ആശയം  അവർ കേട്ടിട്ടുണ്ടായിരുന്നു.

ആ  ദിവസം  അത്രയും  വിചിത്രവും   അത്ഭുതകരവുമായിരുന്നു.  അതൊരു   പൊട്ടിച്ചിതറുന്ന  അനുഭവമായിരുന്നു.  ഭൂതകാലം  ഒരിക്കലും  എന്റേതായിരുന്നില്ലാത്തതുപോലെ അപ്രത്യക്ഷമായികൊണ്ടിരുന്നു,  അത്  ഞാൻ  എവിടെയോ  വായിച്ചതുപോലെ  തോന്നിച്ചു.  ഞാൻ  അതിനെക്കുറിച്ച്  സ്വപ്നം  കണ്ടിരുന്നതുപോലെ.  അത്  മറ്റാരുടെയോ  കഥ  ഞാൻ  കേട്ടത് പോലെ.  ഞാൻ  എന്റെ  ഭൂതകാലത്തിൽനിന്നും  കുത്തഴിക്കപ്പെട്ടു  കൊണ്ടിരിക്കുകയായിരുന്നു.  എന്റെ   ചരിത്രത്തിൽനിന്ന് പിഴുതെറിയപ്പെടുകയായിരുന്നു.  എന്റെ  ആത്മകഥ  എനിക്ക്  നഷ്ടപ്പെട്ടുകൊണ്ടിരുന്നു,  ഞാനൊരു  അനസ്‌തിത്വo.  മനസ്സ്   അപ്രത്യക്ഷമായിക്കൊണ്ടിരിന്നു.  അത്   ലക്ഷക്കണക്കിന്  നാഴികകൾ  അകലേക്ക്   നീങ്ങിക്കൊണ്ടിരുന്നു.  അതിനെ  പിടികൂടാൻ  യാതൊരു  മാർഗവും  ഇല്ലായിരുന്നു.  മതിലുകൾ   അപ്രത്യക്ഷമായികൊണ്ടിരുന്നു, വിവേചനങ്ങൾ   അപ്രത്യക്ഷമായിക്കൊണ്ടിരിന്നു .......

                                   ആത്മകഥയിൽ നിന്ന് ......

Monday, November 23, 2020

അഞ്‌ജലിയുടെ പൂർവ്വ ജൻമം

അഞ്ജലിയുടെ പൂർവ്വജന്മം 
കൗൺസിലിംഗ് സെന്ററിൽ അഞ്ജലി വന്നത് ഒരു വിചിത്രമായ കാര്യവുമായിട്ടായിരുന്നു . അഞ്ജലിക്ക് ഭർത്താവൊന്നിച്ച് ജീവിക്കാൻ കഴിയുന്നില്ല . സുന്ദരിയായ , വിദ്യാഭ്യാസമുള്ള , നല്ല ചിന്താശക്തിയുള്ള കുട്ടിയാണ് അഞ്ജലി ,

എന്തുകൊണ്ടാണ് ഭർത്താവിനെ ഇഷ്ടമില്ലാത്തത് ? 
ഞാൻ ചോദിച്ചു . 
സർ കാരണം എനിക്കറിയില്ല . പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് പോകാനോ കാണാനോ മനസ്സ് അനുവദിക്കു ന്നില്ല . - 

നിങ്ങളുടെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചു മൊക്കെ പറയു , ഞാൻ പറഞ്ഞു . വളരെ നല്ല നിരീക്ഷണത്തോടെ അഞ്ജലിയുടെ ശരീരഭാഷയും കണ്ണുകളും ശ്രദ്ധിച്ചു .

 ഋഷികേശ് എന്നാണ് ചേട്ടന്റെ പേര് . മെഡിക്കൽ റപ്രസന്റേ റ്റീവാണ് . ജനങ്ങൾക്കെല്ലാം വളരെ ഇഷ്ടമാണ് . കാണാനും നല്ല സൗന്ദര്യമുണ്ട് . നന്നായി സംസാരിക്കും . തമാശ പറയും . ഒരു പക്ഷെ എന്റെ സങ്കല്പത്തിലെ ഭർത്താവിനെത്തന്നെയാണ് എനിക്കു ലഭിച്ചത് . എനിക്കു ഒരുപാട് ഇഷ്ടവുമാണ് . പക്ഷെ എനിക്ക് എന്തോ ചില കാരണത്താൽ ഋഷിചേട്ടന്റെ അടുത്ത് പോവാൻ സാധിക്കുന്നില്ല . കാരണം എനിക്കറിയില്ല . എന്റെ അച്ഛ നോടും അമ്മയാടും ചേട്ടനോടും ഞാൻ പറഞ്ഞിട്ട് അവർക്ക് മനസ്സിലാവുന്നില്ല സത്യത്തിൽ കാരണം എനിക്കു തന്നെ അറിയില്ല . അദ്ദേഹത്തിന്റെ അമ്മയെയും അച്ഛനെയും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് . ഒരു മകളെപ്പോലെത്തന്നെയാണ് അവർ എന്നോടും പെരു മാറുന്നത് . പക്ഷെ എനിക്ക് ഇപ്പോൾ അവിടേക്ക് പോവാൻ പേടിയാണ് . 
സാർ ഞാനെന്തു ചെയ്യണം 

 ജീവിതത്തിലാദ്യമായിട്ടാണ് ഇത്തരം ഒരു കേസ് കേൾക്കു ന്നത് . അഞ്ജലിക്ക് ഋഷികേശിനെ ഒരേ സമയം വളരെ ഇഷ്ട വുമാണ് അതേസമയം തന്നെ വളരെ ഭയവുമാണ് അല്ലെങ്കിൽ എന്തോ ഒരു വെറുപ്പ് അനുഭവപ്പെടുന്നു . കാരണം അറിയില്ല . - 

ഞാൻ അഞ്ജലിയുടെ അച്ഛനെയും അമ്മയെയും വിളിച്ചു . അവർ എന്റെ മുന്നിൽ നിറകണ്ണുകളോടെ ഇരുന്നു .

 സർ , ഞങ്ങളുടെ പുണ്യം കൊണ്ടാണ് ഇവൾക്ക് ഇങ്ങനെ ഒരു ബന്ധം തരപ്പെട്ടത് . വളരെ നല്ല കുടുംബമാ അവരുടേത് . അവനും വളരെ നല്ല പയ്യനാ . ഇപ്പോളത്തെ കുട്ടികളിൽ കാണുന്ന യാതൊരു ദുശ്ശീലവും ഇല്ലാത്ത നല്ല പയ്യൻ . ഞങ്ങൾക്കൊക്കെ അവനെ വളരെ ഇഷ്ടമാണ് . പക്ഷെ മകൾക്ക് എന്താ ഒരു പ്രയാസം , ഇനി കാണിക്കാൻ വേറെ ആളില്ല . ഒരുപാട് പൂജയും മന്ത്രവാദവുമൊക്കെ ചെയ്തു നോക്കി , ഒരുപാട് കൗൺസിലിം ഗിന് കൊണ്ടുപോയി , പക്ഷെ ഒരു ഫലോം കണ്ടില്ല . കാശ് പോയത് മിച്ചം . കാശ് പോവുന്നതു കൊണ്ടല്ല , ഇതിനൊരു പരിഹാരം വേണ്ട , ചെറിയ കുട്ട്യാണ തല്ലി പറഞ്ഞയക്കാം . ഇതിപ്പോ മോളെ കരച്ചിൽ കാണുമ്പോൾ അതും സഹിക്കുന്നില്ല . സാറ് എന്തേലും ഒരു വഴി കണ്ട് അവളെ പറഞ്ഞു മനസ്സിലാക്കി അവിടേക്ക് പറഞ്ഞയക്കണം , മറ്റ് നമ്മൾ എന്ത് കാരണം പറയും അവരൊക്കെ വളരെ മാന്യമായി ജീവിക്കുന്നവരാ . ഇവരുടെ കല്ല്യാണം ഒരു ഉത്സവമായിട്ട് നടത്തിയതാ . ഈ ബന്ധം മുന്നോട്ടു പോയില്ലെങ്കിൽ പിന്നെ മരിക്കണതാ ഭേദം . നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും . ഭർത്താവിന്റെ വീട്ടുകാരോട് എന്ത് പറയും ഇത്രയും പറഞ്ഞ് ആ സാധുമനുഷ്യൻ കരയാൻ തുടങ്ങി . 

എന്തായാലും നമുക്ക് വഴിയുണ്ടാക്കാം . ഞങ്ങളൊക്കെ കൂടെയില്ലേ അദ്ദേഹത്തെ ആശ്വസിപ്പിച്ച് ചോദ്യഭാവത്തിൽ അമ്മ യുടെ മുഖത്ത് നോക്കി . ആ നോട്ടം അവർക്ക് പറയാനുള്ള അനുവാദമാണെന്ന് മനസ്സിലാക്കി ആ അമ്മ പറഞ്ഞു .  

ഞാനാണ് ഇപ്പോ ഇവരുടെ ഇടയിൽ കിടന്ന് കഷ്ടപ്പെടു ന്നത് . വീട് ഇപ്പോ ഒരു മരിച്ച വീടുപോലെയാ . ആരും ആരോടും മിണ്ടാട്ടമില്ല . സമയമായാൽ വല്ലതും കഴിച്ചാലായി . കരച്ചിൽ തന്നെ കരച്ചിൽ , കാരണം ചോദിച്ചാൽ അവൾക്ക് ഒന്നും പറയാനില്ല . മരുമോനെക്കുറിച്ച് പറയാൻ മോൾക്ക് എപ്പോഴും നൂറ് നാവാണ് . പക്ഷെ അവൾക്ക് അവിടെ പോവുക എന്ന് പറ ഞഞ്ഞാൽ ഭ്രാന്താണ് . ഞങ്ങൾ നോക്കുന്നതിനെക്കാൾ സ്നേഹ ത്തോടെയാണ് അവന്റെ അച്ഛനും അമ്മയും അവളെ നോക്കു ന്നത് . എന്നിട്ടും എന്താ അവൾക്ക് അവിടെ പ്രശ്നം എന്ന് മന സ്സിലാവുന്നില്ല . വാസ്തുദോഷവും പ്രശ്നംവെപ്പും പൂജയും എല്ലാം ചെയ്തിട്ടും ഫലം കാണുന്നില്ല . എന്തെങ്കിലും ഒരു പരി ഹാരം സാറ് ഉണ്ടാക്കിത്തരണം . അവള് സന്തോഷത്തോടെ അവന്റെ കൂടെ ജീവിക്കണം എന്നു തന്നെയാ എന്റം ആഗ്ര ഹം . പക്ഷെ അവളുടെ അവസ്ഥ കാണുമ്പോ എന്ത് ചന്തമുള്ള കുട്ടി ആയിരുന്നു . ഇപ്പോ ടെൻഷനായി കണ്ണൊക്കെ കുഴിയി ലായി മെലിഞ്ഞ് വല്ലാണ്ട് കോലം കെട്ടുപോയി . എന്താ ചെയ്യാ , അമ്മയും അടക്കിപ്പിടിച്ച കണ്ണീർ തുള്ളികൾ കൺപീലികളെ ഭേദിച്ച് നിലത്തേക്ക് പതിച്ചു . സാരിത്തലപ്പു കൊണ്ട് കണ്ണുകൾ തുടച്ച് അമ്മയും പ്രതീക്ഷയോടെ എന്നെ നോക്കി ഇരുന്നു . 

അച്ഛനോടും അമ്മയോടും പുറത്തിരിക്കാൻ പറഞ്ഞ് ഞാൻ വീണ്ടും അഞ്ജലിയെ വിളിച്ചു . എന്റെ ചില സംശയങ്ങൾ തീർക്കുകയായിരുന്നു ലക്ഷ്യം . - - 

ഞാൻ : ഇത് വളരെ പ്രത്യേകതയുള്ള ഒരു കേസായിട്ടാണ് എനിക്ക് തോന്നുന്നത് . ഭർത്താവിനെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്ത നന്മ മാത്രം പറയുന്ന ഭർത്താവിനെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്ന അഞ്ജലിക്ക് പക്ഷെ ഭർത്താവിനെ കാണുന്നതോ അടുത്തേക്ക് വരുന്നതോ ഇഷ്ടമില്ല . അല്ലേ . 

അഞ്ജലി : അതെ സാർ , എനിക്കും മനസ്സിലാവുന്നില്ല . 

ഞാൻ : നിങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് അല്ലേ ? 

അഞ്ജലി : അതെ . എന്നെ ഒരു വിവാഹ വീട്ടിൽ നിന്നും  കണ്ട് എന്റെ വീട്ടിൽ വന്ന് വിവാഹാന്വേഷണം നടത്തിയിട്ടാണ് വിവാഹം നടന്നത് . പക്ഷെ ഞാൻ ആദ്യം കാണുന്നത് പെണ്ണു കാണലിനു വന്നപ്പോഴാണ് . 

ഞാൻ : ശരി , പെണ്ണു കാണാൻ വന്നപ്പോൾ നിങ്ങൾ ശരിക്കും പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടില്ലേ ? ആ സമയം അഞജലിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടായിരുന്നോ . 

അഞ്ജലി : ഇല്ല ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല . നന്നായി തമാശ പറയുന്ന ആളാണ് . എനിക്ക് തമാശ പറയുന്ന വരെ ഒരുപാട് ഇഷ്ടമാണ് . പിന്നെ നല്ല ആളാണെന്ന് അച്ഛനും അമ്മയും പറഞ്ഞു . - 

ഞാൻ : ആ സമയത്ത് എന്ന് അഞ്ജലി പറഞ്ഞുവല്ലോ ? അപ്പോ പിന്നീട് എന്തെങ്കിലും തോന്നിയോ ? 

അഞ്ജലി : ഇതുമായി ബന്ധപ്പെട്ടതല്ല പക്ഷെ അന്ന് രാത്രി ഞാൻ സ്വപ്നം കണ്ട് കരഞ്ഞു . എന്തോ കണ്ട് ഭയപ്പെട്ടതു പോലെ അച്ഛനും അമ്മയും ഒക്കെ ഓടിവന്നു . മൂന്നാലുദിവസം ഭയങ്കര പേടിയായിരുന്നു . അമ്പലത്തിലെ തിരുമേനിയെ കൊണ്ട് ചരടൊക്കെ ജപിച്ചു കെട്ടിച്ചു . പിന്നെ ഒരു ഡോക്ടറെ കാണിച്ചിരുന്നു . ഡിപ്രഷനാണെന്നാണ് പറഞ്ഞത് . ഒരു മാസത്തേക്ക് ഗുളിക തന്നു . കുറച്ചു ദിവസം കഴിച്ചു പിന്നീട് അതൊക്കെ മാറി .

 ഞാൻ : ശരി , പിന്നെ നിങ്ങൾ കാണുകയോ വിളിക്കുകയോ ഒക്കെ ചെയ്യാറുണ്ടായിരുന്നോ ? 

അഞ്ജലി : ഞാൻ പിന്നെ കണ്ടത് വിവാഹ നിശ്ചയത്തി നാണ് . അപ്പോഴെനിക്ക് പനി ആയതിനാൽ ദൂരെ നിന്ന് കാണാനെ കഴിഞ്ഞുള്ളൂ . പക്ഷെ ദിവസവും ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു . - 

ഞാൻ : ആ സമയത്ത് അഞ്ജലിക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിരുന്നോ ? 

അഞ്ജലി : ഇല്ല ഞങ്ങൾ നന്നായി സംസാരിക്കാറുണ്ടായി രുന്നു . ഒന്നു രണ്ടു പ്രാവശ്യം ഞങ്ങൾ ബീച്ചിൽ പോയിട്ടുണ്ട് . പക്ഷെ പെട്ടെന്ന് തന്നെ പോരുകയും ചെയ്തു . അച്ഛന് അതൊന്നും അത്ര ഇഷ്ടമില്ല . ഒന്നിച്ച് യാത്രയൊക്കെ വിവാഹം കഴിഞ്ഞിട്ട് മതിയെന്നു പറഞ്ഞു . നിശ്ചയം കഴിഞ്ഞ് മൂന്നു മാസമേ വിവാഹത്തിന് ഉണ്ടായിരു ന്നുള്ളൂ . 

ഞാൻ : ഇപ്പോൾ അഞ്ജലി ആരുടെ വീട്ടിലാണ് . 

അഞ്ജലി : ഞാനിപ്പോൾ എന്റെ വീട്ടിലാണ് . ഈ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു .

 ഞാൻ : വിവാഹം കഴിഞ്ഞിട്ട് എത്രകാലമായി 

അഞ്ജലി : അടുത്ത മാസം 24 ന് ഒരു വർഷം തികയുകയാണ് . 

ഞാൻ : എത്ര മാസം ഭർത്താവിന്റെ അടുത്ത് ഉണ്ടായിരുന്നു . 

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസമെ ചേട്ടൻ വീട്ടിലുണ്ടായിരുന്നുള്ളൂ . പിന്നീട് ഹൈദ്രബാദിൽ ട്രെയിനിംഗിന് പോയിരിക്കുവായിരുന്നു . കേരളത്തിന്റെ മുഴുവൻ ഇൻചാർജ്ജ് ചേട്ടനായതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെ വീട്ടിൽ ഉണ്ടാവാറുള്ളൂ . 6 മാസം ഞാൻ അവിടെ ഉണ്ടായിരുന്നു . പിന്നീട് എനിക്ക് ഈ പ്രശ്നം വന്നപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു . അഞ്ജലി പറഞ്ഞ് നിർത്തി . . . 

അഞ്ജലിയുടെ നോട്ടം എന്റെ അടുത്തുള്ള വെള്ളക്കുപ്പി യിൽ ഇടക്ക് ഉടക്കിയത് കണ്ടപ്പോൾ ഒരു ഗ്ലാസ് വെള്ളം ഞാൻ അഞ്ജലിക്ക് കൊടുത്തു . വളരെ സന്തോഷത്തോടെ അവൾ ആ വെള്ളം കുടിച്ചു . - -

 ഞാൻ : ഞാൻ ചോദിക്കുന്നതിൽ വിഷമമൊന്നും തോന്നരുത് . കുട്ടിക്കാലത്ത് എപ്പോഴെങ്കിലും ഡിപ്രഷൻ ഉണ്ടായിരുന്നാ ? 

അഞ്ജലി ; ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു . അപ്പോൾ വീടിനടുത്തുള്ള ഒരു ഹോമിയോപതി ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു . പിന്നെ ആ ഡോക്ടർ പേടി വരുമ്പോൾ ദീർഘശ്വാസമെടുത്ത് വിടാൻ പഠിപ്പിച്ചു തന്നിരുന്നു . പിന്നീട് പേടിയൊന്നും ഉണ്ടായിട്ടില്ല . പക്ഷെ ഞാൻ പൊതുവെ ഭയങ്കര പേടിയുള്ള കൂട്ടത്തിലാണ് . ഒരാൾ ഉറക്കെ സംസാരിച്ചാലൊക്കെ ഞാൻ പേടിക്കും . അതേ പോലെ ആൾക്കൂട്ടവും എനിക്ക് ഭയങ്കര പേടിയാണ് . 

ഞാൻ : അപ്പോ കല്ല്യാണത്തിന് ധാരാളം ആളുകൾ വന്നില്ലേ . ആ സമയം പേടി തോന്നിയോ ? 

അഞ്ജലി : ചിരിച്ചുകൊണ്ട് അവരൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ഞങ്ങളുടെ ബന്ധുക്കളല്ലെ ? ബന്ധുക്കളെ ആരെങ്കിലും ഭയപ്പെടുമോ ? 

ഞാൻ : പിന്നെ എന്തുകൊണ്ടാണ് അഞ്ജലിക്ക് ഏറ്റവും അടുത്ത ബന്ധുവായ ഭർത്താവ് ഋഷിയോട് ഭയം തോന്നുന്നത് . -

 അഞ്ജലി ; സത്യം പറഞ്ഞാൽ ഭയമല്ല . ആ വികാരം എനിക്ക് പറയാൻ സാധിക്കുന്നില്ല . 

ഞാൻ : പ്രശ്നത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ് ചോദിക്കുന്നതിൽ വിഷമം തോന്നരുത് . 

അഞ്ജലി : ഇല്ല സാർ . സർ എന്ത് വേണമെങ്കിലും ചോദി ച്ചോളു . 
ഞാൻ : നിങ്ങളുടെ കിടപ്പറയിൽ ഏതെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ? അഞ്ജലിക്ക് 100 % എന്നെ വിശ്വസിക്കാം എന്നോട് കാര്യങ്ങൾ തുറന്ന് പറയാം . 

അഞ്ജലി ; അതിന് ഞങ്ങൾ തമ്മിൽ ഇതുവരെ അങ്ങിനെ ഒരു ബന്ധം ഉണ്ടായിട്ടില്ല . 

ഞാൻ : അതെന്തുകൊണ്ടാണ് ? 

അഞ്ജലി : വിവാഹ ദിവസം വൈകുന്നേരമാണ് ഞാൻ പിരീഡ്സ് ആയത് . നേരത്തെ ഗുളിക കുടിച്ചെങ്കിലും വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം അത് സംഭവിച്ചത് . 

ഞാൻ : അപ്പോൾ വിവാഹം നിശ്ചയിക്കുന്ന സമയത്ത് ഇത് ആലോചിച്ചിരുന്നില്ലെ . 

 അഞ്ജലി : അതിന് എന്റെ പിരീഡ്സ് റെഗുലറായല്ല വരുന്നത് . ചിലപ്പോൾ നേരത്തെയും ചിലപ്പോൾ വളരെ വൈകി യിട്ടുമാണ് . പക്ഷെ വരുന്നതിന്റെ രണ്ട് ദിവസം മുമ്പ് എനിക്ക് മനസ്സിലാവും . അപ്പോൾ എല്ലാറ്റിനോടും ഒരു ദേഷ്യമൊക്കെ യാണ് . ഞാനൊറ്റയ്ക്കാണ് എന്ന തോന്നൽ വരും . അച്ഛനോടും അമ്മയോടും ഒക്കെ ദേഷ്യം വരും . വിവാഹത്തിന്റെ തലേ ദിവസം എനിക്ക് ആ അവസ്ഥ വന്നു . അപ്പോഴാ ഞാൻ മെൻസസ് ആവാ തിരിക്കാനുള്ള ഗുളിക കഴിച്ചത് . പക്ഷെ വിവാഹത്തിന് അന്ന് വൈകീട്ട് മെൻസസ് ആയി . - പിന്നീട് ചേട്ടന് ഹൈദ്രാബാദിലേക്ക് ട്രെയിനിംഗിന് പോവേ ണ്ടിവന്നു . പിന്നെ വന്നപ്പോൾ പല തവണ ബന്ധപ്പെടാൻ ശ്രമി ച്ചെങ്കിലും എനിക്കെന്തോ ഇഷ്ടമില്ലായിരുന്നു . അങ്ങനെ ഞാനാണ് എനിക്ക് ആറു മാസം സമയം വേണമെന്ന് ആവശ്യ പ്പെട്ടത് . ചേട്ടൻ അത് സമ്മതിച്ചു . പക്ഷെ എനിക്ക് എന്തോ ചേട്ടന്റെ അടുത്തേക്ക് പോവാൻ കഴിയുന്നില്ല .
ഞാൻ : അപ്പോപിന്നെ നിങ്ങൾ ഒരു സെക്സോളജിസ്റ്റി നെയോ സൈക്കോളജിസ്റ്റിനെയോ കണ്ടിരുന്നോ ? 

അ്ജ ലി : ചേട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ പോയിരുന്നു . അവിടുത്തെ ഡോക്ടർ ഒരു പുരുഷനായിരുന്നു . എനിക്ക് നാണമായതിനാൽ ഞാനൊന്നും പറ ഞ്ഞില്ല . ഇതൊക്കെ ഒരു ലേഡി ഡോക്ടറോടല്ലേ പറയാൻ പറ്റു . 

ഞാൻ : എന്നിട്ട് ലേഡി ഡോക്ടറെ കണ്ടോ ? 

അഞ്ജലി : ഇല്ല . പിന്നീട് പ്രശ്നങ്ങളൊക്കെയായി . . . 

ഞാൻ : ഇനി എന്താണ് അഞ്ജലിയുടെ ഭാവി പരിപാടി . 

എനിക്ക് ഡിവോഴ്സ് വേണം . അവിടെ ജീവിക്കാൻ വയ്യ . എന്നിട്ട് എനിക്ക് ബി . എഡ് . ചെയ്ത് ടീച്ചറാവണം . വിവാഹമൊക്കെ പിന്നീട് മതി . എനിക്ക് നല്ലൊരു ഭാര്യയാവാൻ കഴിയില്ല എന്ന് തോന്നുന്നു . - 

ശരി അജ്ഞലി . എനിക്ക് അഞ്ജലിയുടെ ഭർത്താവിനെ , ഋഷിയെ ഒന്ന് കാണാൻ സാധിക്കുമോ . 

 അഞ്ജലി ; ചേട്ടൻ ഇപ്പോൾ ഖത്തറിലേക്ക് പോയതാണ് . മൂന്ന് മാസം കഴിഞ്ഞ വരൂ . അപ്പോഴേക്കും ഒരു തീരുമാനം പറയണമെന്നാണ് പറഞ്ഞിരിക്കുന്നത് . ചേട്ടന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു . ഞാൻ ഇപ്പോൾ വിളിക്കാറില്ല . 

അച്ഛനോടു പറയുന്നു . പക്ഷെ ഇനി എന്നോട് അവിടേക്ക് പോവാൻ പറയല്ലെ സാർ . 

സാറെങ്കിലും എന്നെ മനസ്സിലാക്കണം , ശരി അച്ഛനെ ഒന്ന് ഇവിടേക്ക് വിളിക്കൂ . 
അച്ഛൻ വന്നു . 

ഞാൻ : അഞ്‌ജലിക്ക് വിവാഹത്തിന് മുമ്പ് ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ടോ ? 

അച്ഛൻ : ഇല്ല സാറെ അവൾ വളരെ അടക്കത്തോടെയും ഒതു ക്കത്തോടെയുമാ ജീവിച്ചത് . ഇതുവരെ അവളെക്കുറിച്ച് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല . 

ഞാൻ : വിവാഹത്തിനു മുമ്പ് നിങ്ങൾ അവളോട് ഈ കാര്യം ചോദിച്ചിരുന്നോ ? 

അച്ഛൻ : ഞങ്ങൾ അച്ഛനും മക്കളും പോലെയല്ല ജീവിച്ചത് . കൂട്ടുകാരെ പോലെയാ . അവൾ എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറയാറുണ്ടായിരുന്നു . അങ്ങനെ വല്ലതുമുണ്ടെങ്കിൽ അവൾ പറയുമെന്നെനിക്ക് ഉറപ്പായിരുന്നു .

 ഞാൻ : അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോവുന്നില്ല . എന്നാണ് പറയുന്നത് . അവൾക്കിഷ്ടമില്ലാതെ നമ്മൾ ഒരിക്കലും പറഞ്ഞയക്കരുത് . നിങ്ങൾ ഋഷിയെ വിളിക്കാറുണ്ടോ ?

 അച്ഛൻ : അവൻ എപ്പോഴും വിളിച്ച് കാര്യങ്ങൾ അന്വേഷി ക്കാറുണ്ട് . ഞങ്ങൾക്ക് 3 മാസം സമയം തന്നിട്ടുണ്ട് . ഒരു തീർപ്പ് പറയാൻ . 2 മാസം കഴിഞ്ഞു . 1 മാസം കൂടിയേ ഉള്ളൂ . ഞാനെ ന്താപ്പം പറയാ . . .

 ഞാൻ : ഋഷിയെ വിളിച്ച് ഒന്ന് എന്നെ വിളിക്കാൻ പറയുമോ . 

അച്ഛൻ : ഞാൻ ഇപ്പോ വിളിച്ച് നോക്കാം . 

അച്ഛൻ ഫോണെടുത്ത് വിളിച്ച് ഋഷി തിരിച്ച് വിളിച്ചു . അച്ഛൻ കാര്യങ്ങൾ സൂചിപ്പിച്ച് ഫോൺ എനിക്ക് തന്നു . അച്ഛനോട് പുറത്ത് നിൽക്കാൻ പറഞ്ഞു . ഞാൻ ഋഷിയോട് സംസാരിച്ചു . ഋഷി വളരെ നല്ല ഒരു വ്യക്തിയാണെന്ന് എനിക്ക് സംസാരത്തിൽ മനസ്സിലായി, എല്ലാ അർത്ഥത്തിലും അവൾ ആ വീട്ടിൽ അസ്വസ്ഥയാണെന്ന് ഋഷി എന്നോട് പറഞ്ഞു . കാരണമെന്തെന്ന് ആയിരം തവണ ചോദിച്ചിട്ടും അവൾക്ക് തിരിച്ചറിയാൻ കഴിയു ന്നില്ല എന്നാണവൾ പറഞ്ഞത് . ഇത് വല്ല മാനസിക രോഗവുമാ ണോ എന്നാണ് ഋഷി എന്നോട് അന്വേഷിച്ചത് . എന്തായാലും അവൾക്ക് ഇഷ്ടമില്ലെങ്കിൽ ഈ ബന്ധം ഒഴിയാൻ ഞാൻ തയ്യാ റാണ് . കേസോ ചർച്ചയോ നഷ്ടപരിഹാരമോ ഒന്നും വേണ്ട അവൾ സുഖമായിരിക്കട്ടെ എന്നും
ഋഷി പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് അടുത്ത വഴി എന്താണ് എന്നാലോചിച്ച് കുറച്ച് സമയം ഞാൻ കണ്ണടച്ചിരുന്നു . - അഞ്ജലിയോടും അച്ഛനോടും അമ്മയോടും അടുത്ത ദിവസം വരാൻ പറഞ്ഞ് ഞാൻ വിശ്രമിച്ചു . അപ്പോഴാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പിയെക്കുറിച്ച് ഞാൻ ചിന്തിച്ചത്  .

 വർഷങ്ങൾക്കു മുമ്പ് ബ്രയാൻ വെൽസിന്റെ മെനിലൈഫ് മെനിമാസ്റ്റേഴ്സ് ( Many lives many master ' s ) എന്ന പുസ്തകം വായിച്ചപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ് പൂർവജന്മത്തെ കുറിച്ച് പഠിക്കണമെന്ന് . പ്രസ്തുത പുസ്തകത്തിൽ ഒരു അമേരിക്കൻ സൈക്യാട്രി ഡോക്ടറായ ബ്രയാൻ വെൽസ് കാതറിൻ എന്ന ഒരു സ്ത്രീയെ പൂർവ്വജന്മങ്ങളിലേക്ക് കൊണ്ടുപോയതായി പറയുന്നുണ്ട് . കാതറിന്റെ 86 ൽ അധികം ജന്മങ്ങളെക്കുറിച്ച് വെയസ് പറയുന്നുണ്ട് . അദ്ദേഹം അത് കണ്ടുപിടിച്ചത് ഈ പാസ്റ്റ് ലൈഫ് റിഗ്രഷനിലൂ ടെയാണ് . ഭാരത്തിന്റെ ഫിലോസഫിയും മുൻജന്മത്തെയും പൂർവ്വ ജന്മങ്ങളെയും വിശകലനം ചെയ്യുന്നുണ്ട് . ഭാഗവതത്തിൽ ജഡാ ഭരതന്റെ കഥയൊക്കെ അതിനുദാഹരണങ്ങളാണ് . ഭാരത സംസ്കാരത്തിന്റെ ഫിലോസഫിയുടെ ഒരു നെടും തൂൺ കർമ്മ നിയമമാണ് . ( Law of Karma ) ഓരോരുത്തരും ജനിക്കുന്നതു  . 
 തന്നെ അവരുടെ കർമ്മങ്ങളാലാണെന്നാണ് ആത്മീയാചാര്യന്മാർ പറയുന്നത് .  ഒരിക്കൽ രാമാനന്ദ്ജിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചില അനുഭവങ്ങൾ പങ്കുവെച്ചത് ഓർമ്മവന്നു. ആ അനുഭവങ്ങൾ എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുകയും വെയ്സിന്റെ യൂട്യൂബ് വീഡി യാവിലൂടെ ഞാൻ ആദ്യമായി റിഗ്രഷൻ തെറാപ്പിക്ക് വിധേയമാവുകയും ചെയ്തു .

ആദ്യത്തെ തവണ എനിക്ക് ഒന്നും കാണാൻ സാധിച്ചില്ലെങ്കിലും 
കുറച്ചു കാലത്തെ പരിശ്രമങ്ങൾക്കു ശേഷം  എനിക്ക് എന്റെ പൂർവജന്മ അനുഭവങ്ങൾ സ്വപ്നത്തിലെന്നോണം കാണാൻ കഴിഞ്ഞു . അത് എന്റെ ഈ ജന്മത്തിലെ പല കർമ്മങ്ങളും അഭിരുചികളുമായി വളരെ ബന്ധ മുള്ളതായിരുന്നു . പിന്നീട് വളരെ ആഴത്തിൽ അതിനെക്കുറിച്ച് പഠിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ മാത്രം തെറാപ്പിയായി ചെയ്യാറുമുണ്ട് . വളരെക്കാലം വയറുവേദനയുമായി നടക്കുന്ന ഒരാളെ പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി ചെയ്തപ്പോഴാണ് അയാൾ കഴിഞ്ഞ ജന്മം കത്തിക്കുത്തേറ്റ് മരിച്ചതാണെന്നറിയാൻ കഴിഞ്ഞത് , അത് ഹീൽ ചെയ്യപെടുകയും അയാളുടെ കാലാകാലങ്ങളായുള്ള വയറുവേദന മാറുകയും ചെയ്ത അനുഭവവും ഉണ്ട് . ബ്രയാൻ വെയ്സിന്റെ ചിന്തകളെ അനുകൂലിക്കുന്നവരും പ്രതി കൂലിക്കുന്നവരും ഉണ്ട് , കാതറിൻ പറഞ്ഞ പൂർവ്വ ജന്മസ്മരണ കൾ പലതും പല കാലങ്ങളിൽ പല സ്ഥലത്ത് ജീവിച്ചിരുന്നവ രായിരുന്നു എന്ന് ശാസ്ത്രീയമായി തെളിഞ്ഞപ്പോഴാണ് ശാസ്‌ത്ര ലോകം ശരിക്കും ഞെട്ടിയത് . പിന്നീട് പല മെഡിറ്റേഷൻ കേമ്പു കളിലും PLR ചെയ്തപ്പോൾ വളരെ അത്ഭുതപ്പെടുത്തുന്ന അനു ഭവങ്ങളാണ് പഠിതാക്കൾ പങ്കുവച്ചത് . - ശ്രീ ശ്രീ രവിശങ്കർജി നേതൃത്വം കൊടുക്കുന്ന ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനമുൾപ്പെടെ പല വലിയ സംഘടനകളും ഇപ്പോൾ PLR പരിശീലിപ്പിക്കുന്നുണ്ട് . വിദേശ രാജ്യങ്ങളിലും PLR ന്റെ പ്രസിദ്ധി നാൾക്കുനാൾ ഏറിവരികയാണ് . ഇത് ഒരു മാനസിക പ്രതിഭാസമാണോ എന്ന് ശാസ്ത്രം വിചാരം ചെയ്ത വരുന്നു . എന്തായാലും അഞ്ജലിയുടെ വിഷയത്തിൽ PLR ചെയ്യാൻ തീരുമാനിച്ചു . 
 അടുത്ത ദിവസം രാവിലെ അഞ്ജലിയും കുടുംബവും എത്തി - വിശേഷങ്ങൾ കൈമാറിയതിനു ശേഷം ഞാൻ പാസ്റ്റ് ലൈഫ് റിഗഷൻ തെറാപ്പിയെക്കുറിച്ച് സംസാരിച്ചു . ഇത് ശാസ്ത്ര ലോകം 100 % അംഗീകരിച്ചതല്ലെന്നും 
അവർക്ക് 100 % ബോദ്ധ്യ മുണ്ടെങ്കിൽ മാത്രം 100 % സമ്മതമുണ്ടെങ്കിൽ മാത്രം ചെയ്യാ മെന്നും പറഞ്ഞു . അവർ പൂർണ്ണ സമ്മതം പറഞ്ഞു . ഞങ്ങൾ PLRന് തയ്യാറെടുത്തു . - എന്റെ ഹിപ്നോതെറാപ്പി ചെയറിൽ ( വളരെ റിലാക്സായി ഇരിക്കാനും - കിടക്കാനും സാധിക്കുന്ന വിധത്തിൽ മാറ്റാവുന്ന ചെയർ ) അഞ്ജലി ഇരുന്നു . ( PLR പ്രോസസ് വളരെ വലുതായതിനാലും എഴുതിയാൽ ആരെങ്കിലും ദുരുപയോഗം എന്ന ഭയ മുള്ളതിനാൽ പ്രോസസ് എഴുതുന്നില്ല ) പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി ചെയ്തു . അതിൽ കഴിഞ്ഞ ജന്മത്തിൽ എത്തിയപ്പോൾ പല പ്രായത്തിലെയും ഓർമ്മകളിലൂടെ അവളുടെ ബോധം സഞ്ചരിച്ചു . അവളുടെ വീട് കോൺഗ്രീറ്റ് ആണെന്നും അമ്മ സാരിയാണ് ഉടുത്തതെന്നും പറഞ്ഞപ്പോൾ വളരെ അടുത്ത കാലത്താണെന്നും കേരളത്തിലാണെന്നും മന് സ്സിലായി . ചെറിയ വയസ്സ് മുതൽ ഓരോ വയസ്സിലൂടെയും ബോധം സഞ്ചരിച്ചു . 19 വയസ്സിൽ എത്തിയപ്പോൾ ശാന്തമായി കാര്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടിരുന്ന അഞ്ജലി പെട്ടെന്ന് മുഖമാകെ വിറളി എന്നെ കൊല്ലുന്നു എന്ന് പറയാൻ തുടങ്ങി . മരണ വെപ്രാളം കാണിക്കാൻ തുടങ്ങി . ശാന്തമാവാനുള്ള ഹീലിംഗ് കൊടുത്തപ്പോൾ ശാന്തമാവുകയും മരണത്തിനു ശേഷമുള്ള അവസ്ഥയിൽ തുടർന്ന് കാര്യങ്ങൾ പറയുകയും ചെയ്തു . 

"എന്നെ ചതിച്ച് കൊന്നതാണെന്നും ഞാൻ ഏറ്റവും വിശ്വ സിച്ചിരുന്ന ആൾ എന്നെ ചതിച്ച് കൊന്നതാണെന്ന് "

 അവൾ പറഞ്ഞു . - ശേഷം ഈ ജന്മത്തിലൂടെ ബോധം സഞ്ചരിച്ചപ്പോൾ കഴിഞ്ഞ ജന്മത്തിൽ തന്നെ റേപ് ചെയ്ത് കൊലപ്പെടുത്തിയ ആളുടെ 
 മുഖഛായയാണ് തന്റെ ഭർത്താവിന് അതിനാലാണ് പേടി എന്നു പറഞ്ഞു . തെറാപ്പിയിൽ ആ വ്യക്തിയോട് ക്ഷമിക്കാനുള്ള നിർദ്ദേശം കൊടുക്കുകയും വളരെ സന്തോഷ ജീവിതം നയിക്കാനു കഴിവുണ്ടെന്നുമുള്ള ആത്മവിശ്വാസം കൊടുക്കു കയും ചെയ്തു . ശേഷം അഞ്ജലി ഋഷികേശിനെ കാണുകയും വളരെ അടുപ്പത്തോടെ പെരുമാറുകയും ഇപ്പോൾ വളരെ സന്തോഷം നിറഞ്ഞ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു . - 
ഇത് മനസ്സിന്റെ ഏതെങ്കിലും തലത്തിലുള്ള പ്രഹേളിക യാണോ എന്നറിയില്ല . പക്ഷെ അവരുടെ ജീവിതത്തിൽ അനു കൂലമായ നിലപാട് കൊണ്ടുവരാൻ നമുക്ക് സാധിച്ചു എന്നത് മാത്രം ഗുണമായി കരുതുക .

ഡോ: ശ്രീനാഥ് കാരയാട്ട്
എന്റെ പാസ്റ്റ് ലൈഫ് റിഗ്രഷൻ അനുഭവങ്ങൾ

Monday, November 2, 2020

ചിദാനന്ദം

"ചിദാനന്ദം "
അല്ലെങ്കിലും അതങ്ങനെയാണ്.
ഓരോ കൂടി കാഴച കഴിയുമ്പോഴും വലിയ ഉൾക്കാഴ്ചയുമായാണ് അവിടുന്ന് പിരിയാറുള്ളത് .
ഈ പ്രാവശ്യവും  അങ്ങനെ തന്നെ.

ഇപ്രാവശ്യം സ്വാമിജി ഞങ്ങളെ ഞെട്ടിച്ചത്
പഴയ ഒരു സെപ്റ്റിക്ക് ടാങ്ക് ഒരു ഗംഭീര ഭൂഗർഭ ധ്യാനമുറിയാക്കിയാണ്.

ആരോ പറഞ്ഞു കേട്ട ഗുഹ കാണാൻ വന്ന 13 കാരനോട് സ്വാമിജി സംസാരിച്ചത് കേട്ടപ്പോഴാണ്
സംഭവം മനസ്സിലായത്.

ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സനാതന സംസ്കാരം
പരിചയപ്പെടുത്താനുള്ള നമ്മുടെ പദ്ധതിയായ "ശരാഹ" എന്ന പദ്ധതിയെ കുറിച്ച് സ്വാമിജിയോട് സംസാരിക്കാനാണ് ആശ്രമത്തിൽ എത്തിയത്.

കൊറോണയുടെ പശ്ചാത്തലത്തിൽ  ആശ്രമത്തിൽ
സന്ദർശകരെ ആരെയും അനുവദിക്കുന്നില്ല എന്ന അറിവുള്ളതിനാൽ
വളരെ സംശയിച്ചാണ് സ്വാമിജിയെ വിളിച്ചത്.
ഉയർന്ന ബഹുമാനം കൊണ്ടാവാം ഇപ്പോഴും സ്വാമിജിയെ വിളിക്കാൻ ഒരു പേടിയാണ്. എപ്പോഴും വലിയ വലിയ കാര്യങ്ങളിൽ തിരക്കിലായിരിക്കുന്ന സ്വാമിജിയെ
നമ്മൾ ഈ ചെറിയ ചെറിയ കാര്യങ്ങൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കുന്ന കാര്യമാലോചിച്ചുള്ള വിഷമം കാരണം,
"ങ്ങള് വിളിക്ക്
ങ്ങള് വിളിക്ക്"
എന്ന് ഞാനും രാംജിയും 1 മണിക്കൂർ പരസ്പരം പറഞ്ഞു.
അവസാനം സ്വാമിജിയെ ബുദ്ധിമുട്ടിക്കുക എന്ന ചിന്തക്കു മുകളിൽ സ്വാമി ജിയോട് സംസാരിക്കാനുള്ള ഇഷ്ടം വിജയിച്ചപ്പോൾ രാംജി വിളിച്ചു. ഫോണിലുള്ള കോറോണ പ്രഭാഷണം കഴിഞ്ഞ ഉടനെ ആദ്യ ബെല്ലിൽ തന്നെ സ്വാമിജി ഫോണെടുത്തു.

അതുതന്നെയാണ് സ്വാമിജിയുടെ ഏറ്റവും വലിയ പ്രത്യേകത. ആരു വിളിച്ചാലും അത് ചെറിയകുട്ടി ആവട്ടെ പ്രമുഖരാവട്ടെ, ഫോൺ എടുക്കുകയും കൃത്യമായി മറുപടി കൊടുക്കുകയും ചെയ്യും.

"വന്നാൽ കാണാൻ പറ്റ്വോ" ന്ന് ചോദിച്ചു.
"ഇപ്പം എവിടാ?" ന്ന്  സ്വാമിജി.

"കോഴിക്കോട്, തൊണ്ടയാട്  ഓഫീസിൽ" ന്ന് ഉത്തരം.

കോവിഡ് നിയന്ത്രണത്താൽ സന്ദർശകരെ അനുവദിക്കാറില്ല എന്നാലും നിങ്ങൾ പോരൂന്ന്
സ്വാമിജി. ഞാനും രാംജി യും ഉടനെതന്നെ വണ്ടിയിൽ കയറി ആശ്രമത്തിലേക്ക് പുറപ്പെട്ടു.

വണ്ടിയിൽ കയറിയത് മുതൽ ആശ്രമത്തിൽ എത്തുന്നതുവരെ സ്വാമിയെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു.

സ്വാമിജി എന്നും ഞങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു.

10 വയസ്സുള്ളപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് ആ മഹാത്മാവിനെ. 
കൊളത്തൂരിൽ നിന്നും നടന്ന് നന്മണ്ട വന്ന് ക്ലാസ്സ് എടുക്കുന്ന സ്വാമിയെ കണ്ട അന്നു മുതൽ കടുത്ത ആരാധനനയാണ്.

വിശ്വാസത്തിന് മുകളിൽ യുക്തിചിന്ത നിലനിൽക്കുന്ന കാലത്താണ് സ്വാമിജിയുടെ പ്രഭാഷണങ്ങൾ കേൾക്കാനിടയായത്.
വളരെ യുക്തിസഹമായ രീതിയിൽ  ലളിതമായ ഉദാഹരണങ്ങളിലൂടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന സ്വാമിയുടെ രീതി വളരെ പെട്ടെന്ന് ഞങ്ങളെപ്പോലെയുള്ള യുവാക്കളെ ആകർഷിക്കുന്നതിനാലാവാം അന്നുമുതൽ ഗുരുസ്ഥാനത്ത് സ്വാമിജി തന്നെയാണ്.

പിന്നീട് കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തതും അതിനുശേഷം സനാതന ധർമ്മ പരിഷത്തിന്റെ
ഒരാഴ്ച നീണ്ടുനിൽക്കുന്ന വിജ്ഞാന പരിപാടികളിൽ സജീവമായി പങ്കെടുത്തതും
സ്വാമിജിയെ അടുത്തറിയാനും അപരിമിതമായ അനുഗ്രഹവും സ്നേഹവും അനുഭവിച്ചറിയാനും  സാധിച്ചു.
ഭിന്നിച്ച് നിൽക്കുന്ന ഹൈന്ദവ സംഘടനകളെ ഒന്നിച്ച് നിർത്താനും വിജ്ഞാനത്തിന്റെ മഹാ സാഗരത്തിലേക്ക് സനാതന ധർമ്മികളെ നയിക്കാനും സനാതന ധർമ്മ പരിഷത്തിന്റെ പരിപാടികൾക്ക് സാധിച്ചിട്ടുണ്ട്.

സ്വാമിയോട്  ഒരു മണിക്കൂർ സംസാരിച്ചാൽ 100 പുസ്തകം വായിച്ച അറിവാണ് നമുക്ക് ലഭിക്കുന്നത്. അതും വളരെ ലളിതമായ ഭാഷയിൽ, ദൃഷ്ടാന്ത സഹിതം കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സ്വാമിജിയുടെ കഴിവ് വാക്കുകൾക്കതീതമാണ്. കുഞ്ഞു കുട്ടികളോടും വൃദ്ധന്മാരോടും മഹാപണ്ഡിതന്മാരോടും അവർക്ക് അനുയോജ്യമായ രീതിയിൽ പെരുമാറുന്ന സ്വാമിജിയുടെ രീതി വളരെ അത്ഭുതത്തോടെ  ഒരുപാട് നോക്കി നിന്നിട്ടുണ്ട്. അത് ജീവിതത്തിൽ പകർത്താൻ ഒരുപാട് ശ്രമിച്ചിട്ടുമുണ്ട്

ഏതാണ്ട് അര മണിക്കൂറിനകം ഞങ്ങൾ അദ്വൈതാശ്രമത്തിൽ എത്തി.
സ്വാമിജിയെ അന്വേഷിച്ചു
സ്വാമിജി എവിടെയാണെന്ന് ആർക്കും അറിയില്ല 
അതങ്ങനെയാണ്

സ്വാമിജി എവിടെയാണ് ഉണ്ടായിരിക്കുക എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല.
കൊളത്തൂർ അദ്വൈതാശ്രമം, ഗുജറാത്തിലെ ആശ്രമം തുടങ്ങി അനേകം ആശ്രമങ്ങളുടെ മഠാധിപതി ആയിരിക്കുമ്പോഴും സ്വാമിജിയെ കാണാറ് കുട്ടികളുടെ അടുത്ത് അവർക്കൊപ്പം കളിക്കുന്നതോ ഭക്ഷണം വിളമ്പി കൊടുക്കുന്നതോ ആശ്രമത്തിലെ ചില്ലറ ജോലികൾ ചെയ്യുന്നതോ  ആയിട്ടൊക്കെയാണ്.

ഫോൺ വിളിച്ചപ്പോൾ
ക്ഷേത്രത്തിന് അരികിലേക്ക് വരാൻ പറഞ്ഞു.

മുമ്പ് പൊട്ടിപ്പൊളിഞ്ഞ ഒരു ക്ഷേത്രവും അതിനോടു ചേർന്ന ഒരു ചെറിയ ഹാളും മാത്രമായിരുന്നു അദ്വൈതാശ്രമം
ഹാളിനോട് ചേർന്നുള്ള ചെറിയ ഒരു മുറിയിലാണ് സ്വാമിജി താമസിച്ചിരുന്നത്. ഒരുപാട് തവണ അവിടുത്തെ അന്ന ക്ഷേത്രത്തിൽനിന്നും
അമൃതിനു തുല്യമായ ഭക്ഷണം കഴിച്ചിട്ടുണ്ട്.

അത് ഇന്നും അങ്ങനെ തന്നെയാണ്.
ഭക്ഷണം എന്തുതന്നെയായാലും അതിന് അസാധ്യമായ സ്വാദാണ് സ്വാമിയുടെ മനസ്സ് ആയിരിക്കാം അതിനു പിന്നിൽ.

സ്വാമിജിയുടെ പ്രവർത്തനഫലമായി ഇന്ന് ആശ്രമം ഗുരുകുലവും വൃദ്ധസദനങ്ങളും വിദ്യാലയവും ഒക്കെയായി വളരെ വലിയ പ്രസ്ഥാനമായിരിക്കുന്നു.

സ്വാമിജിയെ കണ്ടയുടനെ സാധാരണ ചോദിക്കുന്ന ചോദ്യം തന്നെ സ്വാമിജി ആവർത്തിച്ചു.

വല്ലതും കഴിച്ചിട്ടാണോ വരുന്നത് ?

ഉത്തരം, "അല്ല സ്വാമിജി വിളിച്ച ഉടനെ ഓടി വരികയാണുണ്ടായത്."

"എങ്കിൽ പിന്നെ വല്ലതും കഴിച്ചിട്ട് ആവാം വർത്തമാനം."

അതങ്ങനെയാണ്.
ആരെങ്കിലും സ്വാമിജിയെ ദ്വേഷിക്കാൻ വേണ്ടി ആശ്രമത്തിലേക്ക് പോയാലും ഭക്ഷണം കഴിപ്പിച്ചതിനു ശേഷം മാത്രമേ വർത്തമാനം ഉള്ളൂ.

"ഞങ്ങൾക്ക് ഭക്ഷണം കരുതിയിട്ടുണ്ടാവുമോ?"
 എന്ന് ചോദ്യം.

"എന്തെങ്കിലുമൊക്കെ കാണും ഉള്ളത് എല്ലാവർക്കും കൂടി കഴിക്കാം" എന്ന് മറുപടി.
സ്വാമിജിയും ഞങ്ങൾക്കൊപ്പം അന്ന ക്ഷേത്രത്തിലേക്ക് വന്നു.
ബ്രഹ്മചാരികൾ ഞങ്ങൾക്ക് ഭക്ഷണം തന്നു.
സ്വാമിജി കൂടെ ഇരുന്ന് കഴിപ്പിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

നിങ്ങളുടെ നടന്നുകൊണ്ട് വർത്താനം പറയുന്ന പരിപാടി ഒന്നുരണ്ടെണ്ണം കണ്ടു. അസ്സലായിട്ടുണ്ട്. എന്ന് ഇടയിൽ സ്വാമിജി പറഞ്ഞു

18 മിസ്റ്റിക്കുകളെക്കുറിച്ച് ഞാനും രാജിയും ചേർന്ന് അവതരിപ്പിച്ച പരിപാടി സ്വാമിജി കണ്ടു എന്ന് മാത്രമല്ല അതിനെക്കുറിച്ച് ഞങ്ങളോട് അഭിപ്രായം പറഞ്ഞത് കേട്ടപ്പോൾ വയറിനൊപ്പം മനസ്സും നിറഞ്ഞു.

പറഞ്ഞത് നന്നായിട്ടുണ്ടെങ്കിലും  ഇനി പറയുമ്പോൾ കുറച്ചുകൂടി വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു വേണം അവതരിപ്പിക്കാൻ
എന്ന ഒരു  നിർദ്ദേശവും.

അതങ്ങനെയാണ്.
ആദ്യം വളരെ പോസിറ്റീവായി നമ്മോട് സംസാരിച്ചു എല്ലാ നല്ല വശങ്ങളെയും അഭിനന്ദിച്ചതിനുശേഷമാണ് സ്വാമിജി നിർദ്ദേശങ്ങൾ പറയാറുള്ളത്.

നമ്മൾ ഏവരും സ്വീകരിക്കേണ്ട ഒരു മാതൃക തന്നെയാണ് ഇത്.

ശേഷം ഞങ്ങൾ എല്ലാവരും വീണ്ടും ക്ഷേത്ര നടയിൽ പോയി.
സ്വാമിജി ഒരു മതിലിലും ഞങ്ങൾ താഴെയും ആയിരുന്നു.

പിന്നീട് തന്ത്രവും വേദവും വേദാന്തവും ആയി ഗംഭീരമായ ചർച്ച തന്നെയാണ് നടന്നത്.

അതിനിടയിൽ അതിലേ വരികയും പോവുകയും ചെയ്യുന്ന എല്ലാവരോടും അവർക്ക് അനുസരിച്ചുള്ള ഭാഷയിൽ സ്വാമിജി സംസാരിക്കുന്നുണ്ടായിരുന്നു.
ചെറിയ കുട്ടികളെ പോലും ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വാമിജിയുടെ സ്വഭാവത്തിലൂടെ, ശരിയായ സന്യാസം ഞങ്ങക്ക്
മനസ്സിലാക്കാനുള്ള ഒരു അവസരം ആയിരുന്നു.

ഒരാളെയും നിന്ദിക്കാതെ ഞാൻ പഠിച്ചത് മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന ചിന്താഗതി ലവലേശം പോലും ഇല്ലാതെ,

എല്ലാവർക്കും അവർ മനസ്സിലാക്കിയതും പഠിച്ചതും ആണ് ശരി എന്ന വലിയ പാഠം മനസ്സിലാക്കി തരുന്ന രീതിയിലായിരുന്നു സ്വാമിജി സംസാരിച്ചത്.

സംസാരിച്ചു തുടങ്ങിയപ്പോഴാണ് വേദാന്തത്തിൽ മാത്രമല്ല തന്ത്രശാസ്ത്രത്തിലും മറ്റ് ഭാരതീയമായ എല്ലാ ദർശനങ്ങളിലും സ്വാമിജിക്ക് അതീവമായ പാണ്ഡിത്യം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായത്. 

സംസാരത്തിനിടയിൽ അതീവ പാണ്ഡിത്യം ഉള്ള വേദാന്ത സിംഹത്തെയും വളരെ കണിശക്കാരനായ ഒരു യുക്തിവാദിയെയും
വളരെ കൗതുകമുള്ള ഒരു ജിജ്ഞാസു വിനെയും
അർത്ഥവത്തായ തമാശകളിലൂടെയും ദൃഷ്ടാന്തത്തിലൂടെയും കാര്യങ്ങൾ അവതരിപ്പിക്കുന്ന രസികനായ ഒരു ഗുരുവിനെയും സ്വാമിജിയിൽ കാണാൻ സാധിച്ചു.

അപ്പോഴാണ് ആരോ പറഞ്ഞു കേട്ട് ഗുഹ കാണാൻ വേണ്ടി 13 വയസ്സുകാരൻ എത്തിയത്.

എവിടെ പോകുന്നു എന്ന് സ്വാമിജി.
ഗുഹ കാണണമെന്ന് എന്ന് വിദ്യാർത്ഥി.

ശരി ഗുഹ കാണാം.
കുറച്ച് ചോദ്യങ്ങൾ ചോദിക്കട്ടെ എന്നായി സ്വാമിജി.

ചെറിയ പരുങ്ങലോടെ അവൻ ഉം എന്ന് മൂളി.

ഭക്ഷണം കഴിച്ചോ എന്ന് സ്വാമിജി ചോദിച്ചു.

കഴിച്ചെന്ന് മറുപടി.

ആ ഭക്ഷണം കുറച്ചു കഴിഞ്ഞാൽ എന്താവും എന്നായി അടുത്ത ചോദ്യം.

ഡാകിനിയുടെ മുമ്പിൽ പെട്ട ലുട്ടാപ്പിയെ പോലെ അവൻ പരുങ്ങി.

മലം ആവും അല്ലേ എന്ന് സ്വാമിജിയുടെ ചോദ്യം

അവൻ അതേ എന്ന് ചെറിയ ജാള്യതയോടെ തലയാട്ടി.

ആ മലം നമ്മൾ എവിടെയാണ് കളയുന്നത്?

ഉത്തരം കക്കൂസിൽ.

മലം കളഞ്ഞാൽ നമ്മൾ ആരായി? എന്ന് സ്വാമിജി

പയ്യന് ഉത്തരമില്ല.

നിർമ്മലൻ ആവും അല്ലേ എന്ന് സ്വാമിജി ചോദിച്ചു.

അതെ എന്ന് അവൻ തലയാട്ടി.

നിങ്ങൾ ഇപ്പോൾ കാണാൻ പോകുന്ന ഗുഹ
പത്ത് പതിനഞ്ച് വർഷം സെപ്റ്റിക് ടാങ്ക് ആയി ഉപയോഗിച്ചത് ആയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
അത് ഇപ്പോൾ ഒരു ധ്യാന മുറി ആക്കി മാറ്റുകയാണ് ചെയ്തത്.

മലം കളഞ്ഞു നിർമ്മലൻ ആവാനാണ് കക്കൂസ് ഉപയോഗിക്കുന്നതെങ്കിൽ മനസ്സിലെ ചിന്തയിലെ മാലിന്യങ്ങൾ കളഞ്ഞ് നിർമ്മലൻ ആവാനാണ് ഋഷിമാർ ഗുഹകൾ ഉപയോഗിച്ചിരുന്നത് എന്ന് സ്വാമിജി പറഞ്ഞു.

ഒരു വിഷയത്തെ എത്ര ഭംഗിയായാണ്
സ്വാമിജി അവതരിപ്പിക്കുന്നത് എന്ന് വളരെ അത്ഭുതത്തോടെ കൂടി ഞങ്ങൾ നോക്കി നിൽക്കുകയായിരുന്നു.

ശേഷം പല വിഷയങ്ങളും ചർച്ച ചെയ്തതിനുശേഷം ഞങ്ങളും ഗുഹ കാണാൻ പോയി.

ശരിക്കും അത്ഭുതപ്പെട്ടുപോയി.

ചെറിയ ഒരു വാതിൽ തുറന്നാൽ ഒരു കവാടമാണ്.
ആ കവാടത്തിലൂടെ സ്റ്റെപ്പ് ഇറങ്ങി അടിയിലേക്ക് പോയാൽ അവിടെ ഏതാണ്ട് ആറടി ഉള്ള ഒരു ഗുഹയാണ്. ലൈറ്റ് ഓഫ് ചെയ്താൽ കൂരാക്കൂരിരുട്ട്. സ്വാമിജി തന്നെ കണ്ടുപിടിച്ച ഒരു ടെക്നോളജിയാൽ പുറത്തുള്ള തണുത്ത വായു അകത്തേക്ക് പ്രവേശിക്കുകയും പുറത്തേക്ക് പോവുകയും ചെയ്യുന്നത് അനുഭവിച്ചറിയാം.

വെറുതെ നമ്മൾ ആഴത്തിലുള്ള ധ്യാനാവസ്ഥയിലേക്ക് പോകുന്ന അനുഭവം.

സ്വാമിജി ഞങ്ങളോടായി പറഞ്ഞു,

ഈയൊരു കാര്യം ആശ്രമത്തിൽ ചർച്ചയ്ക്ക് വെച്ചപ്പോൾ എല്ലാവരും എതിർത്തതാണ്.

സ്വാമിജിക്ക് നല്ലൊരു ഗുഹ വേറെ ഉണ്ടാക്കി തരാം എന്ന് എല്ലാവരും പറഞ്ഞു.

പുതിയത് ഒന്ന് ഉണ്ടാക്കുന്നതിൽ അല്ല കാര്യം
പഴയതിനെ ഉപയോഗിക്കുക എന്നതിലാണ്.

ഉപേക്ഷിക്കാനും പുതിയ ഉണ്ടാക്കാനും എളുപ്പമാണ്. എന്നാൽ എല്ലാവരാലും ഉപേക്ഷിക്കുന്ന ഒരു വസ്തുവേ ശ്രേഷ്ഠം ആക്കി മാറ്റുന്നതാണ് മഹനീയം എന്ന് സ്വാമിജി
സ്വന്തം പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് ഇവിടെ ചെയ്തത്.

കുറച്ചുസമയം ആ ഭൂഗർഭ അറയിൽ ഇരുന്നതിനു ശേഷം സ്വാമിജിക്കൊപ്പം സ്വാമിജിയുടെ മുറിയിലേക്ക് പോയി. സ്വാമിജി അവിടെ കുട്ടികൾക്ക് കൊടുക്കാനായി സൂക്ഷിച്ചുവെച്ച
കൽക്കണ്ടവും സ്വാമിയുടെ കൈകൊണ്ടുതന്നെ ചായയും ഞങ്ങൾക്ക് തന്നു.

അതിനിടയിലും ധാരാളം ആളുകൾ അവിടെ വരികയും സ്വാമിയെ നമസ്കരിക്കുകയും
ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

പലരും സന്തോഷത്താൽ നിറകണ്ണുകളോടെയാണ് അവിടെ നിന്നും പോയത്.

പ്രണയകുരുക്കിൽ അകപ്പെട്ട് ചതിക്കുഴിയിൽ അകപ്പെട്ട കോളേജ് വിദ്യാർത്ഥിനി അടക്കം
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള വ്യക്തികൾ വരെ അതിലുണ്ടായിരുന്നു.

ഈയിടെയായി ആശ്രമം നിർമ്മിച്ചു കൊടുക്കുന്ന വീടിന്റെ ഗൃഹപ്രവേശത്തിനു വേണ്ടി ക്ഷണിക്കാൻ വന്ന അമ്മയെയും മകളെയും
അനുഗ്രഹത്തോടൊപ്പം  ജീവിക്കാനുള്ള ആത്മവിശ്വാസവും നൽകിയാണ് സ്വാമിജി അയച്ചത്.

അവരുടെ നന്ദി നിറഞ്ഞ നിറ കണ്ണുകളിൽനിന്നും
ആശ്രമവും സ്വാമിജിയും ചെയ്യുന്ന നിശബ്ദ പ്രവർത്തനങ്ങൾ എത്ര മഹത്തരമാണ്
എന്നാണ് ഞങ്ങൾ ആലോചിച്ചത്.

ഇന്ന് 100 രൂപയുടെ യുടെ വസ്ത്രം കൊടുക്കാൻ വേണ്ടി 10000 രൂപ ചെലവാക്കി ഫോട്ടോയും വീഡിയോയും പത്രക്കാരെയും ചാനലുകാരെയും വിളിച്ച് മേനി നടിക്കുന്ന എല്ലാവർക്കും തന്നെ ഇതൊരു മാതൃകയാണ്.

സന്ധ്യയ്ക്ക് ആറു മണിക്ക് അവിടെ നിന്ന് ഇറങ്ങുമ്പോൾ ജീവിതത്തിൽ 
ശക്തമായ ഒരു ദിശാബോധവും  വെളിച്ചവും ഞങ്ങൾക്ക് ലഭിച്ചിരുന്നു.

അതങ്ങനെയാണ്.
ആശ്രമത്തിൽ നിന്നും തിരിച്ചു പോകുന്ന എല്ലാരുടെയും മുഖത്ത് ഈയൊരു ആത്മവിശ്വാസവും സന്തോഷവും എപ്പോഴും ഉണ്ടാവാറുണ്ട്

അല്ലെങ്കിലും
അതങ്ങനെയാണ്.

Thursday, October 15, 2020

ദേവീ മാഹാത്മ്യം

ദേവീമാഹാത്മ്യചരിതം ചുരുക്കത്തിൽ...  


തുലാം മാസം ഒന്നാം തീയതി ശക്തി പൂജ ചെയ്യാൻ നമ്മൾ തയാറെടുത്തിരിക്കുകയാണ് .  ഈ അവസരത്തിൽ സർവ്വശക്തിസ്വരൂപിണിയായ ദേവിയേ സംബന്ധിച്ച് , മാതൃഭാവത്തിൽ ആരാധിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നവരാത്രി പൂജ  ചെയ്യുന്ന എല്ലാവരും മനസ്സിലാക്കേണ്ടതാണ് .


ദേവീമാഹാത്മ്യം എന്ന പേരിൽ പ്രസിദ്ധമായിട്ടുള്ള ദുർഗ്ഗാ സപ്തശതി നമുക്കേവർക്കും അറിയാവുന്നതാണ് . ദേവിയേ കാളിയായും , ലക്ഷ്മിയായും , സരസ്വതിയായും  മൂന്ന് ഭാവങ്ങളിൽ സങ്കല്പിച്ചു ആരാധിക്കുന്നു . അതിനായി കഥയെ മൂന്നായി തിരിച് പൂർവ്വഭാഗത്തിൽ ശ്രീമഹാകാളിയായും , മധ്യഭാഗത്തിൽ ശ്രീമഹാലക്ഷ്മിയായും ഉത്തരഭാഗത്തിൽ സരസ്വതിയായും ധ്യാനിക്കുന്നു .അതനുസരിച്ചു നവരാത്രികാലത്തും ആദ്യത്തെ മൂന്ന് ദിവസം കാളിയെയും പിന്നത്തെ മൂന്ന് ദിവസം ലക്ഷ്മിയേയും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയേയുമാണ് ആരാധിക്കുന്നത് .  


മനുഷ്യജീവിത്തിൻ്റെ  പ്രധാന ലക്ഷ്യം  ജീവൻ്റെ  പരമാത്മാവുമായിട്ടുള്ള അഭേദപ്രാപ്തിയാണല്ലോ . ഇതിന് പ്രതിബന്ധമായി നിൽക്കുന്ന  അസുരഭാവങ്ങളായ ദേഷ്യം , രാഗം , കാമം , ക്രോധം , ലോഭം എല്ലാം നശിപ്പിച്ചു ശക്തിയുടെയും  വീര്യത്തിൻ്റെയും വിളനിലമായ ഭയങ്കരിയായ കാളിയെ പൂജിക്കുന്നു .


അസുരഭാവങ്ങളെ അകറ്റിക്കഴിഞ്ഞാൽ പിന്നെ അധ്യാത്മികപുരോഗതിക്ക് ആവശ്യമായ ദൈവീസമ്പത്തിനെ വളർത്തിയെടുക്കുവാനായി ഐശ്വര്യദായകമായ ഭാവത്തെ പ്രതിനിധാനം ചെയ്യാൻ മഹാലക്ഷ്മിയേ പൂജിക്കുന്നു .

 

സാത്വികമായ സദ്‌വാസനകളെ വളർത്തി ദുർവാസനകളെ ഉന്മൂലനം ചെയ്ത് ശോഭനവും നിർമ്മലവുമായ മനസ്സിൽ പരമാർത്ഥജ്ഞാനത്തിൻറെ പ്രകാശമുണ്ടാകുന്നതിന് സഹായിക്കുന്നത് ജ്ഞാനസ്വരൂപിണിയായ മഹാസരസ്വതി ദേവിയാണ് .  


സരസ്വതി പ്രസാദം കൊണ്ടുണ്ടാകുന്ന പരമാർത്ഥ ജ്ഞാനലബ്ധിയാണ് വിജയദശമിയായി ആഘോഷിക്കുന്നത് . നവരാത്രി വ്രതമെടുത്ത് മൂലമന്ത്രത്തോടെ പൂജ ചെയ്യുമ്പോൾ , ദേവീമാഹാത്മ്യത്തിലേ  പതിമൂന്ന്  അധ്യായങ്ങളിലൂടെ ചണ്ഡികയേ മനസിലാക്കുന്നതിനായി ഒരു ശ്രമം നടത്താവുന്നതാണ് .


സ്വാരോചിഷ മന്വന്തരത്തിലേ സുമേദസ് മഹർഷി ചൈത്രവംശത്തിലെ സുരഥൻ എന്ന രാജാവിനോടും വൈശ്യനോടും ആദ്യന്തരഹിതയായ ദേവി ഈ പ്രപഞ്ചം മുഴുവനും  സ്ഥിതിചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഗ്രന്ഥം ആരംഭിക്കുകയായി .


കല്പാന്തകാലത്ത്‌ ഈ ജഗത്ത്മുഴുവനും വെള്ളത്തിൽ മുങ്ങിപോകുന്നു . ആ പ്രളയജലത്തിൽ സർവ്വേശ്വരനായ ഭഗവാൻ ശ്രീഹരി യോഗനിദ്രയിൽ ലയിച്ചിരുന്നു . അപ്പോൾ ഭഗവാൻ്റെ കർണമലത്തിൽനിന്നും മധുകൈടഭന്മാർ എന്ന അസുരന്മാർ രൂപം പൂണ്ടു .വീരപരാക്രമികളായ അവർ വെള്ളത്തിൽ നീന്തിത്തുടിച്ചു തങ്ങൾക്ക് എതിരിടാൻ തക്ക ഒരെതിരാളിയെ കാണാതെ വിഷമിക്കുമ്പോഴാണ്  മഹാവിഷ്ണുവിൻ്റെ  നാഭീകമലത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ബ്രഹ്‌മാവിനെ കണ്ടെത്തിയത് . തങ്ങളെ കണ്ട് ബ്രഹ്‌മാവ്‌ പേടിച്ചു കണ്ണടച്ചിരിക്കുകയാണെന്ന് വിചാരിച്ച അവർ അദ്ദേഹത്തെ പോരിന് വിളിച്ചു . ധ്യാനത്തിൽ നിന്നും ഉണർന്ന ബ്രഹ്‌മാവ്‌ സഹായത്തിനായി ശ്രീഹരിയുടെ നേരേ തിരിഞ്ഞു യോഗനിദ്രയിലായ മഹാവിഷ്ണുവിനെ ഉണർത്താനായി ഏകാഗ്രഹൃദയത്തോടെ ഭഗവാൻ്റെ  നയനാരവൃന്ദത്തിൽ സ്ഥിതി ചെയ്യുന്ന ജഗദാമ്പയും വിശ്വേശരിയുമായ യോഗനിദ്രാഭഗവതിയേ  പ്രസാദിപ്പിക്കുന്നതിന് സ്തുതിക്കുകയും ചെയ്തു .


ബ്രഹ്‌മാവിൻ്റെ അർത്ഥഗർഭമായ സ്തുതിയിൽ ദേവിപ്രസന്നയായി . ആശ്രിതവത്സലയും കരുണാവാരിധിയും ആയ ദേവി മധുകൈടഭ വധത്തിനായി വിഷ്ണുവിനെ ഉണർത്തുവാൻ വേണ്ടി ഹരിയുടെ നയനം , മുഖം , നാസിക , ബാഹു , ഹൃദയം , മാറിടം എന്നീ അവയവങ്ങളിൽ നിന്നും നിർഗമിച്ചു ബ്രഹ്‌മാവിൻ്റെ  മുന്നിൽ പ്രക്ത്യക്ഷരൂപിണിയായി നിന്നു . അതീവ സന്തോഷത്തോടെ ബ്രഹ്‌മാവ്‌ ദേവിയേ വന്ദിച്ചു . യോഗനിദ്രയിൽ നിന്നുണർന്ന ഭഗവാൻ അയ്യായിരം വർഷം മധുകൈടഭന്മാരുമായി യുദ്ധം ചെയ്തു . അവസാനം സർവേശ്വരനായ ശ്രീഹരി അവരോടു പറഞ്ഞു "വീരന്മാരായ അസുരന്മാരേ , നിങ്ങളുടെ പരാക്രമം കണ്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നു . നിങ്ങൾക്ക് ഏതെങ്കിലും വരം വേണമെങ്കിൽ വരിച്ചുകൊള്ളുക . അത് സാധിച്ചുതരാൻ ഞാൻ സന്നദ്ധനാണ് അപ്പോൾ മായാവ്യാമോഹിതരായി തീർന്ന ദ്യൈത്യന്മാർ പറഞ്ഞു "ദുർബലരായ ശത്രുക്കളിൽ നിന്നും ആരാണ് വരം വാങ്ങുക , നിനക്ക് എന്ത് വരം വേണമെങ്കിലും ഞങ്ങൾ തരാം ചോദിച്ചുകൊള്ളൂ .. " .ഇത് തന്നെ അവസരം എന്ന് കണ്ട സമയജ്ഞനായ മഹാവിഷ്ണു പറഞ്ഞു " നിങ്ങൾ രണ്ടു പേരുമെനിക്ക് വധ്യരായിത്തീരണമെന്നാണ് വരം വേണ്ടത് " . തങ്ങൾ വഞ്ചിതരായിത്തീർന്നെന്ന സത്യം മനസിലാക്കിയ അസുരന്മാർ പറഞ്ഞു മരിക്കുന്നതിൽ ഞങ്ങൾക്ക് ഭയമില്ല .എന്നാൽ ഒട്ടും ജലമില്ലാത്ത സ്ഥലത്തു വച്ചുവേണം ഞങ്ങളെ കൊല്ലുവാൻ  " സർവത്ര ജലമായിരുന്നതിനാൽ തങ്ങളെ കൊല്ലുന്നത്  അസാധ്യമായിരിക്കുമെന്നാണ് അവർ കരുതിയത് . അത് കേട്ട ഭഗവാൻ വിശ്വരൂപം ധരിച്ചു മധുകൈടഭന്മാരെ തൻ്റെ  തുടയിൽ കിടത്തി ചക്രം കൊണ്ട്  ശിരസ്സ് ച്ഛേദിച്ചു .


മാധ്യമചരിതത്തിൽ രണ്ട് മൂന്ന് നാല് അധ്യായങ്ങളിലായിട്ട് ദേവിയുടെ ആവിർഭാവം വ്യക്തമാകുന്നു . ദ്വിതീയാദ്ധ്യായത്തിൽ അസുരരാജാവായ മഹിഷൻ  ദേവേന്ദ്രനെ പോരിന് വിളിക്കുകയും , നൂറ് വർഷം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ , മഹിഷൻ സ്വയം ഇന്ദ്രനായി ത്രിലോകം അടക്കി വാഴുകയും ചെയ്തു .


ദേവന്മാർ ബ്രഹ്‌മാവിനെ ശരണം പ്രാപിച്ചു . ബ്രഹ്‌മാവ്‌ അവരോടൊപ്പം ശ്രീഹരിയും ശ്രീപരമേശ്വരനും ഇരിക്കുന്ന സ്ഥലത്തെത്തി വിവരങ്ങൾ ധരിപ്പിച്ചു .സ്വഭക്തന്മാരായ ദേവന്മാരുടെ കഷ്ടസ്ഥിതികൾ അതീവ കോപത്തോടെ നിന്ന ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ മുഖത്ത് നിന്ന് മഹത്തായ തേജസ്സ് ആവിർഭവിച്ചു .  ആ സമയത്തു തന്നെ  ദേവന്മാരുടെ ശരീരങ്ങളിൽ നിന്നും അത്യുജ്ജ്വലമായ തേജസ്സ് ആവിർഭവിച്ചു . ക്രമേണ ഈ തേജസ്സെല്ലാം ചേർന്ന് ഒരു  നാരീരൂപം പൂണ്ട് മൂന്ന് ലോകങ്ങളിലും പ്രകാശം പരത്തി . ശൈവതേജസ്സ്‌ ആ ദിവ്യരൂപത്തിൻറെ മുഖവും , വൈഷ്ണവതേജസ്സ്‌ ബാഹുക്കളും , ബ്രഹ്മതേജസ്സ്‌  പാദങ്ങളുമായി .


ഓരോ ദേവന്മാരുടെയും തേജസ്സ് അടങ്ങിയ ശരീരത്തോടും എല്ലാവരാലും സമ്മാനിക്കപ്പെട്ട ആയുധങ്ങളാലും അസുരന്മാരെ നേരിട്ട ദേവി തൃതീയോദ്ധ്യായത്തിൽ  മഹിഷാസുരനെ വധിക്കുകയുണ്ടായി .  


ചതുർത്ഥൊദ്ധ്യായത്തിൽ മഹിഷാസുരവധത്തിൽ സന്തോഷം പൂണ്ട ദേവന്മാർ ദേവിയേ സ്തുതിക്കുവാൻ തുടങ്ങി .മഹാവിഷ്ണുവിൻ്റെ  വക്ഷസ്ഥലത്തിൽ വസിക്കുന്ന മഹാലക്ഷ്മിയായും , ശ്രീശങ്കരൻൻ്റെ  അർധാഗ്നിയായ ശ്രീ പാർവ്വതിയായും കാണപ്പെടുന്നത് ഈ ദേവി തന്നെയാണ് . സർവ്വലോക മഹേശ്വരിയായ ദേവിയുടെ അനുഗ്രഹത്തിന് പാത്രമാകുന്നവർക്ക് ലോകത്തിൽ ധനവും ധർമവും പുത്രദാരാദി സമ്പത്തുകളും കീർത്തിയുമെല്ലാമുണ്ടാകുന്നു .


മൂന്നാമത്തെ ഭാഗത്തിൽ അഞ്ച് മുതൽ പതിമൂന്ന് വരെയുള്ള അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു . മൂന്നാമത്തെ ഭാഗമായ ഉത്തരചരിതത്തിലെ പഞ്ചമോദ്ധ്യായത്തിൽ ദേവിദൂതസംവാദം നടക്കുന്നു .ശുംഭനിശുംഭന്മാർ എന്ന അസുരന്മാർ ദേവേന്ദ്രനേ  യുദ്ധത്തിനു  വിളിച്ചു . യുദ്ധത്തിൽ പരാജിതരായ ദേവന്മാർ ഹിമാലയ സാനുക്കളിൽ ചെന്ന് ദേവിയേ സ്തുതിക്കുവാൻ തുടങ്ങി . ഗംഗാസ്നാനത്തിനായി വന്ന ശ്രീപാർവർതി സ്തുതിവാക്യങ്ങൾ കേട്ട് ചോദിച്ചു " ദേവന്മാരേ , നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത്  ? " . ഉടനേ ദേവിയുടെ ശരീരകോശത്തിൽ നിന്നും മംഗളസ്വരൂപിണിയായ ഒരു ശക്തി ആവിർഭവിച്ചു പറഞ്ഞു  "അമ്മെ , ശുംഭനിശുംഭന്മാരാൽ സ്വർഗ്ഗത്തിൽ നിന്നും ഓടിക്കപ്പെട്ട ഈ ദേവന്മാർ സ്തുതിക്കുന്നത് എന്നെത്തന്നെയാണ്  "  ശ്രീപാർവതിയുടെ ദേഹാകോശത്തിൽ നിന്നും രൂപം പൂണ്ട ആ അംബികയാണ് പിന്നീട് കൗശികി എന്ന പേരിൽ പ്രസിദ്ധയായത് .ആ ശക്തി പുറത്തു വന്നപ്പോൾ ഗൗരിയുടെ ദേഹം തൃഷ്‌ണവർണ്ണമായതിനാൽ അന്ന് മുതൽ കാളിക എന്ന പേരിലും ദേവി അറിയപ്പെട്ടു തുടങ്ങി .

ദേവന്മാരെ അനുഗ്രഹിച്ചയച്ച ദേവി നവയൗവനത്താൽ സകല മനോഹരിയായ മോഹന രൂപം ധരിച്ചു കർണാനന്ദമായ പാട്ടുപാടി ഉല്ലസിച്ചുകൊണ്ടിരുന്നു . ആ സമയം ശുംഭനിശുംഭന്മാരുടെ ഭൃത്യന്മാരായ ചണ്ഡമുണ്ഡന്മാർ ദേവിയുടെ സൗന്ദര്യം കണ്ട് രാജധാനിയിൽ വിവരം അറിയിച്ചു  . സുഗ്രീവൻ എന്ന ദൂതനേ ദേവിയുടെ അടുത്തേയ്ക് ആദ്യമായി രാജാവിൻറെ ഇംഗിതം അറിയിക്കുവാൻ അയച്ചു .അത് പരാജയമായതിനാൽ പിന്നീട് ധൂമ്രലോചനൻ ദൗത്യമേറ്റെടുക്കുന്നു .



 ഷഷ്‌ടോധ്യായത്തിൽ ധൂമ്രലോചനവധവും നടക്കുന്നു . സപ്തമോദ്ധ്യായത്തിൽ അംബികയുടെ നേരേ പാഞ്ഞടുക്കുന്ന ചണ്ഡമുണ്ഡന്മാരേ വധിക്കാൻ ദേവിയുടെ ലലാടദേശത്തു നിന്നും ഭയങ്കര സ്വരൂപിണിയായ കാളി പ്രത്യക്ഷപ്പെടുന്നു. കാളി ചണ്ഡൻ്റെയും മുണ്ഡൻ്റെയും തലയെടുത്തു ചണ്ഡികാദേവിയുടെ അടുത്ത് ചെന്ന് പറഞ്ഞു " ഭവതി ആരംഭിച്ചിരിക്കുന്ന യുദ്ധയജ്ഞത്തിൽ ബലിയർപ്പിക്കുവാനായി ഈ ശിരസ്സുകൾ കൊണ്ടുവന്നിരിക്കുന്നു .ഇതിൻ്റെ  തുടർച്ചയായി ശുംഭനിശുംഭന്മാരെ നീ തന്നെ വധിക്കുക .  " കാളിയുടെ വീരകൃത്യത്തിൽ സന്തുഷ്ടയായ ദേവി കാളിയോട് പറഞ്ഞു "നീ ഇനി മുതൽ ചാമുണ്ഡ എന്ന പേരിൽ പ്രസിദ്ധയായിതീരും ഭവതിയെ ആരാധിക്കുന്നവരുടെ സകല ദുഃഖങ്ങളും ശമിക്കുകയും ചെയ്യും .



 അഷ്ടമോദ്ധ്യായത്തിൽ രക്തബീജനെ വധിക്കുന്നു . രക്തബീജൻ ഒരു പ്രത്യേക ശക്തിയുള്ള അസുരനാണ് . തൻ്റെ  ശരീരത്തിൽ നിന്നും വീഴുന്ന ഓരോ  തുള്ളി രക്തത്തിൽ നിന്നും അവനെ പോലെ വീരപരാക്രമികളായ അസുരന്മാർ ആവിർഭവിക്കുമെന്ന വരം  അവനു ലഭിച്ചിട്ടുള്ളതാണ് .രക്തബീജൻ്റെ  കഥ ഒരു പ്രതീകമായി എടുക്കാവുന്നതാണ് നമ്മുടെ മനസിലുണ്ടാവുന്ന കാമത്തെയാണ് രക്തബീജനായി പ്രകീർത്തിച്ചിരിക്കുന്നത് ഒരു കാമത്തിൽ നിന്നും അനേകം കാമാങ്ങളുണ്ടാവുന്നതിനെയാണ്  രക്തബീജൻ്റെ  രക്തത്തിൽ നിന്നും അനേകം അസുരന്മാരുണ്ടാകുന്നതായി സങ്കൽപ്പിക്കുന്നത് .കാമങ്ങളെയല്ലാം നശിപ്പിച്ചു ശാന്തി നേടണമെങ്കിൽ സങ്കൽപാവസ്ഥയിൽ തന്നെ ദേവിയുടെ സഹായം ഉപയോഗിച്ചു കാമങ്ങളെ നശിപ്പിക്കണം .എങ്കിൽ പിന്നെ കാമങ്ങൾ അങ്കുരിക്കുകയേയില്ല .  


നവമോദ്ധ്യായത്തിൽ നിശുംഭവധം നടക്കുന്നു .

ബാണവർഷങ്ങളെക്കൊണ്ട് നിശുംഭനെ ദേവി വധിച്ചു .നിശുംഭന്റെ മരണത്തിൽ വർധിച്ച പ്രതികാര ബുദ്ധിയിൽ ശുംഭൻ ദേവിയേ വെല്ലു വിളിച്ചു . " മറ്റുള്ള സ്ത്രീകളുടെ ശക്തിയേ ആശ്രയിച്ചല്ലേ നീ യുദ്ധം ചെയ്യുന്നത് കഴിയുമെങ്കിൽ ഒറ്റയ്ക്ക് വന്ന് യുദ്ധം ചെയ്യൂ ....  "

" ഞാൻ ഏകയാണ് നീ കാണുന്നതെല്ലാം വിഭൂതികൾ മാത്രമാണ് . " ബ്രഹ്‌മാണി മുതലായ മാതൃഗണങ്ങളെല്ലാം ദേവിയുടെ ശരീരത്തിൽ  ലയിച്ചു ചേർന്നു. അവർ  തമ്മിൽ ഭയങ്കരമായ യുദ്ധം നടന്നു .ദേവി വെറും 'ഹും'കാരം കൊണ്ട് തന്നെ ശുംഭനെ നിഷ്പ്രഭനാക്കി വധിച്ചു .

നമുക്ക് ലഭിച്ചിരിക്കുന്ന മന്ത്രദീക്ഷയിലെ ഹ്രീം എന്ന ബീജാക്ഷരത്തിൻറെ അർത്ഥവും വ്യാപ്തിയും എത്രവലുതാണെന്നു മനസ്സിലാക്കി ജപം ചെയ്യുക .


 സന്തോഷംകൊണ്ട് ദേവന്മാർ ഒന്നടങ്കം ദേവീസ്തുതികൾ ആലപിച്ചു തുടങ്ങി . പതിനൊന്നാം അധ്യായത്തിലേ നാരായണീ സ്തുതി ശ്രവിച്ച ദേവി പറഞ്ഞു " ഈ സ്തോത്രങ്ങൾ കൊണ്ട് എന്നെ ശ്രദ്ധയോടെ  സ്തുതിക്കുന്നവരുടെ എല്ലാബാധകളും ഞാൻ തീർത്തുകൊടുക്കുന്നതാണ്. മധുകൈടഭനാശം , മഹിഷാസുരമർദ്ദനം ,  ശുംഭനിശുംഭവധം , എന്നീ എൻറെ ലീലകളെ അഷ്ടമി , നവമി , ചതുർദശി എന്നീ തിഥികളിൽ കീർത്തിക്കുന്നവർക്ക് യാതൊരു ആപത്തും പാപവും ഉണ്ടാകുന്നതല്ല .മാത്രമല്ല .ദാരിദ്ര്യം ,ഇഷ്ടവിരഹം , ശത്രുഭയം ,ചോരഭയം , രാജഭയം , ശസ്ത്രാഭയം , മുതലായവ ഒന്നും അവരെ ബാധിക്കുന്നതല്ല .

ഈ  ദേവീമാഹാത്മ്യം നിത്യവും വീട്ടിൽ വായിക്കുകയാണെങ്കിൽ  എൻ്റെ സാന്നിധ്യം അവർക്കവിടെ അനുഭവപ്പെടുന്നതാണ് . ശരത്കാലത്ത് എൻ്റെ ഈ മാഹാത്മ്യം സ്മരിച്ചു കൊണ്ട് എന്നെ പൂജിക്കുകയാണെങ്കിൽ സർവ്വവിധബാധകളിൽ നിന്നും മുക്തരായി തീരുമെന്ന് മാത്രമല്ല ധനധാന്യാദി സമ്പത്തുകളും പുത്രമിത്രാദികളും വർദ്ധിക്കുകയും ചെയ്യും .യുദ്ധത്തിൽ വിജയം സിദ്ധിക്കുവാനും ശത്രുനാശത്തിനും ഉത്തരോത്തരം മംഗളം ഉണ്ടാകുന്നതിനും എൻ്റെ ഈ മാഹാത്മ്യ ശ്രവണം സഹായിക്കുന്നതാണ് .അതുകൊണ്ട് ഭൂതപ്രേതപിശാചാദി ബാധകളും ഇല്ലാതാവും .ധൂപദീപാദി സമർപ്പണം ,ബ്രാഹ്മണഭോജനം , ദ്രവ്യദാനം , ദേവതാപൂജ മുതലായ സദ്ക്രിയകളോട് കൂടി എൻ്റെ മാഹാത്മ്യം പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുന്നത്കൊണ്ട് പാപനാശവും പുണ്യവർദ്ധനയും ആയുരാരോഗ്യസമ്പദ്സമൃദ്ധിയും ഉണ്ടാകുന്നതാണ് .വനാന്തരങ്ങളിൽ കാട്ടുതീയുടെ നടുവിൽപെടുമ്പോഴും ,ക്രൂരമൃഗങ്ങളെനേരിടേണ്ടി വരുമ്പോഴും ,രാജകോപംകൊണ്ട്  വധശിക്ഷയ്ക്ക് വിധിക്കപെടുമ്പോഴും ,അഗാധമായ സമുദ്രത്തിൽ പതിച്ചു മരണത്തെ അഭിമുഖീകരിക്കുമ്പോഴും ,മഹാരോഗങ്ങളാൽ ആക്രമിക്കപെടുമ്പോഴും എൻ്റെ മാഹാത്മ്യത്തെ സ്മരിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ അവൻ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപെടുന്നു . സംസാര ദുഃഖത്തിൽ നട്ടംതിരിയുന്ന ജനങ്ങൾക്കു ദുഃഖശമനത്തിനുള്ള സിദ്ധൗഷധമാണ് ഈ മാഹാത്മ്യ പാരായണം . “


ഇത്രയും പറഞ്ഞ് ചണ്ഡവിക്രയമായ ചണ്ഡികാ ദേവന്മാർ നോക്കിനിൽക്കേ അവിടെ തന്നെ അന്തർദ്ധാനം ചെയ്തു . ദേവന്മാർ അസുരനാശത്താൽ തങ്ങളുടെ യജ്ഞഭാഗങ്ങളെയെല്ലാം വീണ്ടും ലഭിച്ചത് കൊണ്ട് സന്തുഷ്ടരായി സ്വസ്ഥാനങ്ങളിലേക്ക് പോയി . തങ്ങളുടെ നായകന്മാരായ ശുംഭനിശുംഭന്മാർ കൊല്ലപ്പെട്ടപ്പോൾ ബാക്കിയുള്ള അസുരസൈന്യങ്ങളെല്ലാം പാതാളത്തിലേക്ക് ഓടിപ്പോയി . ഇങ്ങനെ സനാതനിയായ ആ ദേവിയാണ് വീണ്ടും വീണ്ടും വന്നു ഈ വിശ്വത്തെ പരിപാലിക്കുന്നത് .ജഗത്തിൻ്റെ  സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്ക് ഹേതുഭൂതയും ആ ദേവിയാണ് . പ്രസന്നയായാൽ ആ ദേവി ഐശ്വര്യവും വിജ്ഞാനവും നല്കുന്നു . അല്ലെങ്കിൽ അലക്ഷ്മിയായി വിപത്തിനേയും നാശത്തിനെയും ഉണ്ടാക്കുന്നു .ജഗത്തിനേ മുഴുവൻ മോഹിപ്പിക്കുന്നതും ആ ദേവിതന്നെയാണ് .

ഇഷ്ടപ്രദായിനിയായ ആ ദേവിയുടെ അനുഗ്രഹം നമ്മിലുണ്ടാകുവാനായി നമുക്കു പ്രാർത്ഥിക്കാം.


പ്രസീദ ഭഗവത്യംബ

പ്രസീദ ഭക്തവത്സലേ

പ്രസാദം കുരുമേ ദേവീ

ദുർഗ്ഗേ ദേവി നമോസ്തുതേ

Tuesday, October 13, 2020

ദേവി കവചം

ദേവീ കവചം
അസ്യ ശ്രീ ദേവി കവച സ്തോത്ര മഹാ മന്ത്രസ്യ, ബ്രഹ്മ ഋഷി:,അനുഷ്ടുപ് ചന്ദ:, മഹാലക്ഷ്മി ദേവത ഹ്രാം ബീജം, ഹ്രീം ശക്തി, ഹ്രൂം കീലകം ശ്രീമഹാലക്ഷ്മി പ്രസാദ സിദ്ധ്യർതെ ജപേ വിനിയോഗ:, ഹ്രാം ഇത്യാദി ഷഡംഗ ന്യാസ:

ധ്യാനം

സൗവർണ്ണാംബുജമദ്ധ്യഗാം  ത്രിനയനാം സൗദാമിനീം സന്നിഭം
ശംഖം ചക്രവരാഭയശ്ച ദധതീം ഇന്ദോ: കലാം ബീഭ്രതീം
ഗ്രൈവേയാംഗദഹാരകുണ്ഡലധരാം ആഖണ്ഡലാദ്യേയ് സ്തുതാം
ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖം പാർശ്വസ്ഥപഞ്ചാനനാം

ശംഘം ചക്രമതോ ധനുശ്ച  ദധതീം വിഭ്രാമിതാം തർജ്ജനീം
വാമേ ശക്തിമസിം ശരാൻ കലയതീം തിര്യക് ത്രിശൂലം ഭുജൈ:
സന്നദ്ധാമ് വിവിധായുധൈ: പരിവൃതാം മന്ത്രീം കുമാരീജനൈ:
ധ്യായേദിഷ്ടവരപ്രദാമ് തൃനയനാം സിംഹാധിരൂഡാം ശിവാം

വാണീപതേർവരവിമോഹിതദുഷ്ടദൈത്യദർപ്പാഹിദ ഷ്ടമനുജാരികുലാനിതാനി
തച്‌ച്യംഗമധ്യനടനേന വിഹന്യമാനാ
രക്ഷാമ് കരോതു മമ സാ ത്രിപുരാധിവാസാം

ശംഖാസിചാപശരഭിന്നകരാം ത്രിനേത്രാം
തിഗ്മേതരാംശുകലയാ വിലസത് കിരീടാം
സിംഹസ്ഥിതാം സാസുരസിദ്ധാനുതാം ച ദുർഗ്ഗാം
ദൂർവ്വാനിഭം ദുരിതവർഗ്ഗഹരാം നമാമി
ഓം നമശ്ചണ്ഡികായേ


മാർക്കണ്ഡേയ  ഉവാച


ഓം യദ്‌ഗുഹ്യം പരമം ലോകേ സർവരക്ഷാകരം തൃണാം

യന്ന കസ്യചിദാഖ്യാതം തന്മേ ഭ്രൂഹി പിതാമഹ


ബ്രഹ്മോവാച


അസ്തി ഗൃഹ്യതമം വിപ്ര സർവഭൂതോപകാരകം

ദേവ്യാസ്തു കവചം പുണ്യം തച്ഛൃുണുക്ഷ്വമഹാമുനേ


പ്രഥമം ശൈലപുത്രീ ച  ദ്വിതീയം ബ്രഹ്മചാരിണീ

തൃതീയം ചന്ദ്രഘണ്ഡേതി കൂഷ്മാണ്ഡേതി ചതുർത്ഥകം

 

പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാത്യായനീതി ച

സപ്തമം കാളരാത്രീതി മഹാഗൗരീത ചാഷ്ടമം


നവമം സിദ്ധിദാത്രീ ച  നവദുർഗ്ഗാ പ്രകീർതിതാഃ

ഉക്താന്യേതാനി  നാമാനി ബ്രഹ്മണൈവ മഹാത്മനാ


അഗ്നിനാ ദഹ്യമാനസ്തു ശത്രുമദ്ധ്യേഗതോരണേ

വിഷമേ ദുർഗമേ ചൈവ ഭയാർത്താ: ശരണം ഗതഃ


ന തേഷാo ജയതേ കിഞ്ചിത് അശുഭം രണസങ്കടേ

നാപദം തസ്യ പശ്യാമി ശോകദുഃഖഭയം നഹി


യൈസ്തു ഭക്ത്യാ സ്മൃതാ നൂനം തേഷാവൃദ്ധി: പ്രജായതേ

യേ ത്വാo സ്മരന്തി ദേവേശി രക്ഷസേ താന്ന സംശയഃ

 

പ്രേതസംസ്‌ഥാ തു ചാമുണ്ഡാ വാരാഹി മഹിഷാസനാ

ഐന്ദ്രീ ഗജസമാരൂഢാ വൈഷ്ണവി ഗരുഡാസനാ

 

മഹേശ്വരീ വൃഷാരൂഢാ കൗമാരി ശിഖിവാഹനാ

ലക്ഷ്മീ: പദ്മാസനാ ദേവീ പദ്മഹസ്താ ഹരിപ്രിയാ

 

ശ്വേതരൂപധരാ ദേവീ ഈശ്വരീ വൃഷവാഹനാ

ബ്രാഹ്മി ഹംസസമാരൂഢാ സർവാഭരണ ഭൂഷിതാ

 

ഇത്യേതാ മാതര: സർവാഃ സർവ്വയോഗസമന്വിതാഃ

നാനാഭരണശോഭാഡ്യ നാനാരത്നോപ ശോഭിതഃ


ദൃശ്യന്തേ രഥമാരൂഢാ ദേവ്യ: ക്രോധസമാകുല:

ശംഖം ചക്രം ഗദാo ശക്തിം ഹലം ച മുസലായുധം


ഖേടകം തോമരം ചൈവ പരശും പാശമേവ ച

കുന്തായുദ്ധം ത്രിശൂലം ച ശാരംഗാമായുധമുത്തമം

ദൈത്യാനാം ദേഹനാശായ ഭക്താനാ - മഭയായ ചാ

ധാരയാന്ത്യായുധാനീത്ഥം ദേവാനാം ച ഹിതായ വൈ


നമസ്തേസ്തു മഹാരൗദ്രേ മഹാഘോരപരാക്രമേ

മഹാബലേ മഹോത്സാഹേ മഹാഭയ -വിനാശിനി


ത്രാഹി മാം ദേവി ദുഷ്പ്രേക്ഷ്യേ ശത്രൂണാം ഭയവർദ്ധിനി

പ്രാച്യാo രക്ഷതു മാമൈന്ദ്രി ആഗ്നേയാമഗ്നിദേവതാ


ദക്ഷിണേവതു വാരാഹി നൈര്യത്യാo ഖഡ്ഗധാരിണീ

പ്രതീച്യാo വാരുണീരക്ഷേത് വായവ്യാo മൃഗവാഹിനീ


ഉദീച്യാo പാതു കൗമാരീ ഐശ്യാന്യാം ശൂലധാരിണീ

ഊർധ്വം ബ്രഹ്‌മാണി മേ രക്ഷേത് അധസ്‌താദ്വൈഷ്ണവീതഥാ

 

ഏവം ദശ ദിശോ രക്ഷേചാമുണ്ഡാ ശവവാഹനാ

ജയാ മേ ഛാഗ്രത: പാത്തു വിജയാ പാതു പൃഷ്ഠതഃ


അജിതാ വാമപാർശ്വേ തു ദക്ഷിണേ ചാപരാജിതാ

ശിഖാമുദ്യോതിനീ രക്ഷേത് ഉമാമൂർധ്നീ വ്യവസ്ഥിതാ

 

മാലാധാരി ലാലാടേ ച ഭ്രുവൗ രക്ഷേ ദ്യശസ്വിനീ

ത്രിനേത്രാ ച ഭ്രുവോർമധ്യേ യമഘണ്ടാ  ച നാസികേ


ശംഖിനീ ചുക്ഷുഷോർമധ്യേ ശ്രോത്രയോർദ്വാരവാസിനീ

കപോലോകാളികാ രക്ഷേത് കർണമൂലേതു ശാംകരീ


നാസികായാം സുഗന്ധാച ഉത്തരോഷ്ഠെ ച ചർചികാ

അധരേ ചാമൃതകലാ ജിഹ്വായാം ച സരസ്വതീ


ദന്താൻ രക്ഷതു കൗമാരീ കണ്ഠദേശേ തു ചണ്ഡികാ

ഘണ്ടികാം ചിത്രഘണ്ടാ ച മഹാമായാ ചാ താലുകേ


കാമാക്ഷീ ചിബുകം രക്ഷേത് വാചം മേ സർവമംഗളാ

ഗ്രീവായാം ഭദ്രകാളീ ച പൃഷ്ഠവംശേ ധനുർധരീ


നീലഗ്രീവാ ബഹിഃ കണ്ഠെ നളികാം നളകൂബരീ

സ്കന്ധയോ: ഖഡ്ഗിനീ രക്ഷേത് ബാഹു മേ വജ്രധാരിണി

 

ഹസ്തയോർദണ്ഡിനീ രക്ഷേത് അംബികാ ചാംഗുലീഷു ച

നഖത്വം ശൂലേശ്വരീ രക്ഷേത് കുക്ഷൗ രക്ഷേന്നളേശ്വരീ


സ്തനൗ രക്ഷേന്മഹാദേവീ: മനശ്ശോകവിനാശിനീ

ഹൃദയേ ലളിതാ ദേവീ ഉദരേ ശൂലധാരിണീ


നാഭൗ ച കാമിനീ രക്ഷേത് ഗുഹ്യ - ഗുഹ്യേശ്വരീ തഥാ

പൂതനാ കാമികാ മേഢൃം ഗുദേ മഹിഷവാഹിനീ

 

കട്യാം ഭഗവതീ രക്ഷേത് ജാനൂനീ വിന്ധ്യവാസിനീ

ജംഘെ മഹാബല,രക്ഷേത് സർവ്വകാമപ്രദായിനീ

 

ഗുല്ഫ യോർനാരസിംഹീ ച പാദപൃഷ്ഠെ തു തൈജസീ

പാദാംഗുലീഷു ശ്രീ രക്ഷേത് പാദാദസ്തലവാസിനീ

 

നഖാൻ ദംഷ്ട്രികരാളീ ച കേശാം ശ്ചൈവോർധ്വകേശിനീ

രോമകൂപേഷു കൗബേരി ത്വചം വാഗീശ്വരീ തഥാ

 

രക്ത - മജ്ജാവസാമാംസാന്യസ്ഥി മേദാംസി പാർവതീ

ആന്ത്രാണി കാളരാത്രീശ്ച പിത്തം ചാ മുകുടേശ്വരീ

 

പദ്മാവതീ പദ്മകോശേ കഫേ ചൂഡാമണിസ്തഥാ

ജ്വാലാമുഖീ നഖജ്വാലാം അഭേദ്യാ സർവ്വസന്ധിഷു

 

ശുക്രം ബ്രഹ്‌മാണി മേ രക്ഷേത് ച്ഛായാം ച്ഛത്രേശ്വരീ തഥാ

അഹങ്കാരം മനോബുദ്ധീം രക്ഷേന്മേ ധർമ്മധാരിണീ


പ്രാണാപാനൗ തഥാ വ്യാനാം ഉദാനം ചാ സമാനകം

വജ്രഹസ്താ ച മേ രക്ഷേത് പ്രാണം കല്യാണശോഭനാ


രസേ  രൂപേ ച ഗന്ധേ ച  ശബ്ദേ സ്പർശേ ച യോഗിനീ

സത്വം രജസ്തമശ്ചൈവ രക്ഷേന്നാരായണീ സദാ


 ആയൂ രക്ഷതു വാരാഹീം ധർമം രക്ഷതു വൈഷ്ണവീ

യശഃകീർത്തിം ച ലക്ഷ്മീം ച ധനം വിദ്യാംച  ചക്രിണീ


ഗോത്രമിന്ദ്രാണി മേ രക്ഷേത് പശൂന്മേ രക്ഷ ചണ്ഡികേ

പുത്രാൻ രക്ഷേന്മഹാലക്ഷ്മീർഭാര്യാം രക്ഷതു ഭൈരവീ


പന്ഥാനം സുപഥാ രക്ഷേന്മാർഗം ക്ഷേമകരീ തഥാ

രാജദ്വാരേ മഹാലക്ഷ്മീർവിജയാ സർവതഃ സ്ഥിതാ


രക്ഷാഹീനം തു യത് സ്ഥാനം വർജ്ജിതം കവചേന തു

തത് സർവം രക്ഷമേ ദേവീ ജയന്തീ പാപനാശിനീ


പദമേകം ന ഗച്‌ഛേത്  തു യദിച്ഛേശുഭമാത്മനഃ

കവചേനാവൃതോ നിത്യം യത്ര യത്രൈവ ഗച്‌ഛതി


തത്ര തത്രാർത്ഥലാഭശ്ച വിജയ: സർവകാമിക:

യം യം ചിന്തയതേ കാമം തം തം പ്രാപ്നോതി നിശ്ചിതം

പേരമൈശ്വര്യ-മതുലം പ്രാപ്സ്യതേ ഭൂതലേ പുമാൻ


നിർഭയോ ജായതേ മർത്യ: സംഗ്രാമേഷ്വപരാജിതഃ

ത്രൈലോക്യേ തു ഭവേത്‍പൂജ്യ: കവചേനാവൃതഃ പൂമാൻ  


ഇദം തു ദേവ്യാ: കവചം ദേവാനാമപി ദുർല്ലഭം

യഃ പഠെത് പ്രയതോ നിത്യം ത്രിസന്ധ്യം ശ്രദ്ധയാന്വിത:

ദൈവീ കലാ ഭവേത് തസ്യ ത്രൈലോക്യേഷ്വപരാജിതഃ

ജീവേദ് വർഷശതം സാഗ്രം അപമൃത്യു വിവർജ്ജിത:


നശ്യന്തി വ്യാധയസർവേ ലൂതാവിസ്ഫോടദാകയഃ

സ്ഥാവരം ജംഗമം ചൈവ കൃത്രിമം ചാപി യദ്വിഷം


അഭിചാരാണി സർവാണി മന്ത്രായന്ത്രാണി ഭൂതലേ

ഭൂചരാഃ ഖേചരാശ്ചൈവ ജലജാശ്ചൊപദേശികാ:


സഹജ കുലജാ മാലാ ഡാകിനീ ശാകിനീ തഥാ

അന്തരീക്ഷചരാ ഘോരാ ഡാകിന്യശ്ച മഹാബലാ:



ഗ്രഹ - ഭൂതപിശാചാശ്ച യക്ഷ ഗന്ധർവരാക്ഷസഃ

ബ്രഹ്മരാക്ഷസ വേതാളാ: കൂശ്മാണ്ഡാ ഭൈരവാദയഃ


നശ്യന്തി ദർശനാത്തസ്യ കവചേ ഹൃദി സംസ്ഥിതേ

മാനോന്നതിർഭവേദ്രാജ്ഞ: തേജോവൃദ്ധികരം പരം

 

യശസാ വർദ്ധതേ  സോപി കീർത്തിമണ്ഡിതഭൂതലേ

ജപേത് സപ്തശതി ചണ്ഡീം കൃത്വാതു കവചം പുരാ


യാവദ് ഭൂമണ്ഡലം ധത്തെ സശൈലവനകാനനം

താവത്തിഷ്ഠതി മേദിന്യാം സന്തതിഃ പുത്രപൗത്രികീ

 

ദേഹാന്തേ പരമം സ്ഥാനം യത്‌സുരൈരപി ദുർലഭം

പ്രാപ്നോതി പുരുഷോ നിത്യം മഹാമായാ പ്രസാദത:


ലഭതേ പരമം രൂപം ശിവേന സഹ മോദതേ


ഓം


ഇതി ദേവ്യാ കവചം സമ്പൂർണം

ദേവി മഹാത്മ്യം, നാരായണീ സ്തുതി

 ഏകാദശോfദ്ധ്യായഃ


നാരായണീസ്തുതി


ധ്യാനം

 

ഓം ബാലരവിദ്യുതിമിന്ദുകിരീടാം 

തുങ്ഗകുചാo  നയനത്രയയുക്താo

സ്മേരമുഖീം വരദാംകുശാപാശാ-

ഭീതികരാം പ്രഭജേ ഭുവനേശീം


ഋഷിരുവാച , 

ദേവ്യാഹതേ തത്ര മഹാസുരേന്ദ്രേ

സേന്ദ്രാ: സുരാ വഹ്നിപുരോഗമസ്ഥാം 

കാർത്യായനീം തുഷ്ടുവുരിഷ്ടലാഭാത് 

വികാശിവക്ത്രാബ്ജവികാശിതാശ :


ദേവി പ്രപന്നാർത്തിഹരേ പ്രസീദ 

പ്രസീദ മാതർജഗതോfഖിലസ്യ 

പ്രസീദ വിശ്വേശ്വരീ പാഹി വിശ്വം 

ത്വമീശ്വരീ ദേവി ചരാചരസ്യ


ആധാരഭൂതാ ജഗതസ്ത്വമേകാ 

മഹീസ്വരൂപേണ യതഃ സ്ഥിതാfസി 

അപാം സ്വരൂപസ്ഥിതയാ ത്വയൈതത്

ആപ്യായതേ കൃത്സ്നമലംഘ്യവീര്യേ


ത്വം വൈഷ്ണവീ ശക്തിരനന്തവീര്യ 

വിശ്വസ ബീജം പരമാfസി മായാ 

സമ്മോഹിതം ദേവി സമസ്തമേതത്‍ 

ത്വം വൈ പ്രസന്നാ ഭുവി മുക്തിഹേതു:  


വിദ്യാ സമസ്താസ്തവാ ദേവി ഭേദാഃ 

സ്ത്രിയഃ സമസ്താഃ സകലാ ജഗത്സു 

   ത്വയൈകയാ പൂരിതമംബയൈതത് 

കാ തേ  സ്തുതിഃ സ്തവ്യ പരാപരോക്തിഃ 


സർവഭൂതാ യദാ ദേവീ സ്വർഗ്ഗമുക്തി പ്രദായിനീ 

ത്വം സ്‌തുതാ സ്തുതയേ കാ വാ ഭവന്തു പരമോക്തയഃ 


സർവസ്യ ബുദ്ധിരൂപേണ ജനസ്യ ഹൃദി സംസ്ഥിതേ 

സ്വർഗ്ഗാപവർഗദേവി നാരായണീ നമോfസ്തുതേ



കലാകാഷ്ഠാദിരൂപേണ പരിണാമപ്രദായിനി 

വിശ്വസോപരതൗ ശക്തേ നാരായണീ നമോfസ്തുതേ


സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ 

ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോfസ്തുതേ


സൃഷ്ടിസ്ഥിതിവിനാശാനാം ശക്തിഭൂതേ സനാതനീ 

ഗുണാശ്രയേ ഗുണമയേ നാരായണീ നമോfസ്തുതേ


ശരണാഗതദീനാർത്ത പരിത്രാണപരായണേ 

സർവസ്യാർത്തിഹരേ ദേവി നാരായണീ നമോfസ്തുതേ


ഹംസയുക്ത വിമാനസ്‌തേ ബ്രഹ്‌മാണീരൂപധാരിണീ 

കൗശാംഭ:ക്ഷരികേ  ദേവീ നാരായണീ നമോfസ്തുതേ

 

ത്രിശൂല ചന്ദ്രാഹിധരേ മഹാവൃഷഭവാഹിനി 

മാഹേശ്വരീ സ്വരൂപേണ നാരായണീ നമോfസ്തുതേ

 

മയൂരകുക്കുടാവൃതേ മഹാശക്തിധരേനഘെ

കൗമാരീരൂപസംസ്ഥാനേ നാരായണീ നമോfസ്തുതേ

 

ശംഖചക്രഗദാശാരങ്ഗഗൃഹീതപരമായുധേ 

പ്രസീദ വൈഷ്ണവീരൂപേ നാരായണീ നമോfസ്തുതേ


ഗൃഹീതോഗ്രമഹാചക്രേ ദംഷ്ട്രോദ്ധൃതവസുന്ധരേ 

വരാഹരൂപിണീ ശിവേ നാരായണീ നമോfസ്തുതേ


നൃസിംഹരൂപേണോഗ്രെണ ഹന്തുംദൈത്യാൻകൃതോദ്യമേ 

ത്രൈലോക്യത്രാണസഹിതേ നാരായണീ നമോfസ്തുതേ


കിരീടിനി മഹാവജ്രെ സഹസ്രനയനോജ്ജ്വലേ

വൃത്രപ്രാണഹരേ ചൈന്ദ്രി നാരായണീ നമോfസ്തുതേ

 

ശിവദൂതിസ്വരൂപേണ ഹതദൈത്യമഹാബലേ 

ഘോരരൂപേ മഹാരാവേ നാരായണീ നമോfസ്തുതേ

 

ദംഷ്ട്രാകരാളവദനേ ശിരോമാലാവിഭൂഷണേ 

ചാമുണ്ഡേ മുണ്ഡമഥനേ നാരായണീ നമോfസ്തുതേ

 

ലക്ഷ്മീ ലജ്ജേ മഹാവിദ്യേ ശ്രദ്ധേ പുഷ്ടി സ്വധേധ്രുവേ 

മഹാരാത്രി മഹാവിദ്യേ നാരായണീ നമോfസ്തുതേ

 

മേധേ സരസ്വതി വരേ ഭൂതി ബാഭ്രവി താമസി 

നിയതേ ത്വം പ്രസീദേശേ നാരായണീ നമോfസ്തുതേ


 

 സർവസ്വരൂപേ സർവേശേ സർവ്വശക്തിസമന്വിതേ 

ഭയേഭ്യാസ്ത്രാഹി നോ ദേവി ദുർഗ്ഗേദേവിനമോfസ്തുതേ


ഏതത് തേ വദനം സൗമ്യം ലോചനത്രയഭൂഷിതം

പാതു നഃ സർവഭീതിഭ്യ: കാർത്യായനീ നമോfസ്തുതേ

 

ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂദനം 

ത്രിശൂലം പാതു നോ ഭീതേർഭദ്രകാളി നമോfസ്തുതേ

 

ഹിനസ്തി ദൈത്യതേജാംസി സ്വനേനപൂര്യ യാ ജഗത് 

സാ ഘണ്ടാ പാതുനോദേവിപാപേഭ്യോfനാസുതാനിവ

 

അസുരാസൃഗ്വാfസാപങ്കചർച്ചിതസ്തേ കാരോജ്ജ്വല:

ശുഭായ ഖഡ്‌ഗോ ഭവതു ചണ്ഡികേ ത്വം നതാവയം


രോഗാനശേഷനാപഹംസി തുഷ്ടാ 

രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ

ത്വാമാശ്രിതാനാം ന വിപന്നരാണാം 

ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി 


ഏതത് കൃതം യത് കദനം ത്വയാfദ്യ 

ധർമദ്വിശാം ദേവി മഹാസുരാണാം 

രൂപരൈനേകർബ്ബഹുധാ ffത്മൂർത്തിം

കൃത്വാംബികേ തത് പ്രകരോതി കാfന്യ

 

വിദ്യാസു ശാസ്ത്രേഷു വിവേക ദീപേഷു 

വാദ്യേഷു വാക്യേഷു ചാ കാ ത്വദന്യാ 

മമത്വഗർത്തേfതിമഹാന്ധകാരേ 

വിഭ്രാമയത്യേതദീവ വിശ്വം


രക്ഷാംസി യാത്രോഗ്രവിഷാശ്ച നാഗാ:

യത്രാരയോ ദസ്യുബലാനി യത്ര 

ദാവാനലോ യത്ര താദാബ്ധി മധ്യേ 

തത്ര സ്ഥിതാ ത്വം പരിപാസി വിശ്വം

 

വിശ്വേശ്വരി ത്വം പരിപാസി വിശ്വം

വിശ്വാത്മിക ധാരയാസീതി വിശ്വം 

വിശ്വേശവന്ദ്യ ഭവതീ ഭവന്തി 

വിശ്വാശ്രയാ യേ ത്വയീ ഭക്തിനമ്രാ:


ദേവീ പ്രസീദ പരിപാലയ നോരിഭീതേ 

നിത്യം യഥാ സുരവധാദധുനൈവ സദ്യ:

പാപാനി സർവ്വജഗതാം പ്രശമം നയാശു 

ഉത്പാതപാകജനിതാംശ്ച മഹോപാസർഗ്ഗാൻ 


പ്രണതാനാം പ്രസീദ ത്വം ദേവി വിശ്വാർത്തിഹാരിണീ 

ത്രൈലോക്യവാസനാമീഢ്യെ ലോകാനാം വരദാ ഭവ 

ദേവ്യുവാച , 


വരദാfഹം സുരഗണാ വരം യമ്നസേച്ഛഥ 

ത്വം വൃണുധ്വം പ്രയച്ഛാമി ജഗതാമുപകാരകം

 

ദേവാ ഊചു: ,


സർവ്വവാധാപ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി 

ഏവമേവ ത്വയാ കാര്യം അസ്മദ്വൈരിവിനാശനം

 

ദേവ്യുവാച , 


വൈവസ്വതേfന്തരേ പ്രാപ്തേ അഷ്ടാവിംശതിതമേ യുഗേ 

ശുംഭോനിശുംഭശ്ചൈവാന്യവുപ്സ്യേത്യേമഹാസുരൗ 


നന്ദ ഗോപഗൃഹേ ജാതാ യശോദാഗർഭസംഭവാ 

തതസ്തൗ നാശയിഷ്യാമി വിന്ധ്യാചലനിവാസിനി


പുനരപ്യതിരൗദ്രേണ രൂപേണ പൃഥിവീതലേ 

അവതീര്യഹനിഷ്യാമി വൈപ്രചിത്താംശ്ച ദാനവാൻ


ഭക്ഷ്യയന്ത്യാശ്ചതാനുഗ്രാൻ വൈപ്രചിത്താൻ മഹാസുരാൻ 

രക്താ ദന്താൻ ഭവിഷ്യന്തി ദാഡിമീകുസുമോപമാ:


തതോ മാം ദേവതാഃ സ്വർഗേ മർത്ത്യലോകേചമാനവഃ 

സ്തുവന്തോ വ്യാഹരിഷ്യന്തി സതതം രക്തദന്തികാം

 

ഭൂയശ്ച ശതവാർഷിക്യാം അനാവൃഷ്ട്യമനംഭസി

മുനിഭിഃ സംസ്‌തുതാ ഭൂമൗ സംഭവിഷ്യാമിയോനിജ

 

തതഃ ശതേന നേത്രാണാം നിരീക്ഷിക്ഷ്യാമി യമ്നുനീൻ 

കീർത്തിയിഷ്യന്തി മനുജാ: ശതാക്ഷീമിതി മാം തതഃ

 

തതോfഹമഖിലം ലോകം ആത്മദേഹസമുദ്ഭവൈ:

ഭരിഷ്യാമി സുരാഃ ശാകൈഹി ആവൃഷ്ടേപ്രാണധാരകൈ:


ശാകംഭരീതി വിഖ്യാതിം തദാ യസ്യാമഹം ഭുവി 

തത്രൈവ ച വധിഷ്യാമി ദുർഗ്ഗമാഖ്യം മഹാസുരം


ദുർഗ്ഗാ ദേവിതി വിഖ്യാതം തൻമേ നാമ ഭവിഷ്യതി 

പുനശ്ചാഹം യദാ ഭീമം രൂപം കൃത്വാ ഹിമാചലേ 


രക്ഷാംസി ഭക്ഷ്യയിക്ഷ്യാമി മുനീനാം ത്രാണകാരണാത് 

തദാ മാം മുനയഃ സർവ്വേ സ്തോഷ്യന്ത്യാനമ്രമൂർത്തയഃ

 

ഭീമാ ദേവിതി വിഖ്യാതം തന്മേ നാമ ഭവിഷ്യതി 

യദാfരുണാഖ്യാസ്ത്രൈലോക്യേ മഹാബാധാം കരിഷ്യതി 

തദാfഹം ഭ്രാമരം രൂപം കൃത്വാfസംഖ്യേയഷട്പദം 

ത്രൈലോക്യസ്യ ഹിതാർത്ഥായ വധിഷ്യാമി മഹാസുരം

 

ഭ്രാമരീതി ച  മാം ലോകാഃ തദാ സ്തോഷ്യന്തി സർവതഃ 

ഇത്ഥം യദാ യദാ ബാധാ ദാനവോത്ഥാ ഭവിഷ്യതി

 

തദാ തദാfവതീര്യാഹം കരിഷ്യാമരിസംക്ഷയം

 

ഓം ശ്രീ മാർക്കണ്ഡേയപുരാണേ സാവർണികേ മന്വന്തരേ ദേവീമാഹാത്മ്യേ ഏകാദശോfദ്ധ്യായഃ 

ഉവാച=4  അർദ്ധശ്ലോക=1 ശ്ലോക=50 ആകെ=55 ആദിത =380

മഹിഷാസുരമർദ്ദിനി സ്തോത്രം


 അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വ-വിനോദിനി നന്ദനുതേ

ഗിരിവര വിന്ധ്യ-ശിരോ‌உധി-നിവാസിനി വിഷ്ണു-വിലാസിനി ജിഷ്ണുനുതേ |

ഭഗവതി ഹേ ശിതികണ്ഠ-കുടുമ്ബിണി ഭൂരികുടുമ്ബിണി ഭൂരികൃതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 1 ||


സുരവര-ഹര്ഷിണി ദുര്ധര-ധര്ഷിണി ദുര്മുഖ-മര്ഷിണി ഹര്ഷരതേ

ത്രിഭുവന-പോഷിണി ശങ്കര-തോഷിണി കല്മഷ-മോഷിണി ഘോഷരതേ |

ദനുജ-നിരോഷിണി ദിതിസുത-രോഷിണി ദുര്മദ-ശോഷിണി സിംധുസുതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 2 ||


അയി ജഗദമ്ബ മദമ്ബ കദമ്ബവന-പ്രിയവാസിനി ഹാസരതേ

ശിഖരി-ശിരോമണി തുങ-ഹിമാലയ-ശൃങ്ഗനിജാലയ-മധ്യഗതേ |

മധുമധുരേ മധു-കൈതഭ-ഗഞ്ജിനി കൈതഭ-ഭഞ്ജിനി രാസരതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 3 ||


അയി ശതഖണ്ഡ-വിഖണ്ഡിത-രുണ്ഡ-വിതുണ്ഡിത-ശുണ്ഡ-ഗജാധിപതേ

രിപു-ഗജ-ഗണ്ഡ-വിദാരണ-ചണ്ഡപരാക്രമ-ശൗണ്ഡ-മൃഗാധിപതേ |

നിജ-ഭുജദംഡ-നിപാടിത-ചണ്ഡ-നിപാടിത-മുണ്ഡ-ഭടാധിപതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 4 ||


അയി രണദുര്മദ-ശത്രു-വധോദിത-ദുര്ധര-നിര്ജര-ശക്തി-ഭൃതേ

ചതുര-വിചാര-ധുരീണ-മഹാശയ-ദൂത-കൃത-പ്രമഥാധിപതേ |

ദുരിത-ദുരീഹ-ദുരാശയ-ദുര്മതി-ദാനവ-ദൂത-കൃതാന്തമതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 5 ||


അയി നിജ ഹുംകൃതിമാത്ര-നിരാകൃത-ധൂമ്രവിലോചന-ധൂമ്രശതേ

സമര-വിശോഷിത-ശോണിതബീജ-സമുദ്ഭവശോണിത-ബീജ-ലതേ |

ശിവ-ശിവ-ശുമ്ഭനിശുംഭ-മഹാഹവ-തര്പിത-ഭൂതപിശാച-പതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 6 ||


ധനുരനുസങ്ഗരണ-ക്ഷണ-സങ്ഗ-പരിസ്ഫുരദങ്ഗ-നടത്കടകേ

കനക-പിശങ്ഗ-പൃഷത്ക-നിഷങ്ഗ-രസദ്ഭട-ശൃങ്ഗ-ഹതാവടുകേ |

കൃത-ചതുരങ്ഗ-ബലക്ഷിതി-രങ്ഗ-ഘടദ്-ബഹുരങ്ഗ-രടദ്-ബടുകേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 7 ||


അയി ശരണാഗത-വൈരിവധൂ-വരവീരവരാഭയ-ദായികരേ

ത്രിഭുവനമസ്തക-ശൂല-വിരോധി-ശിരോധി-കൃതാ‌உമല-ശൂലകരേ |

ദുമി-ദുമി-താമര-ദുന്ദുഭി-നാദ-മഹോ-മുഖരീകൃത-ദിങ്നികരേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 8 ||


സുരലലനാ-തതഥേയി-തഥേയി-തഥാഭിനയോദര-നൃത്യ-രതേ

ഹാസവിലാസ-ഹുലാസ-മയിപ്രണ-താര്തജനേമിത-പ്രേമഭരേ |

ധിമികിട-ധിക്കട-ധിക്കട-ധിമിധ്വനി-ഘോരമൃദങ്ഗ-നിനാദരതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 9 ||


ജയ-ജയ-ജപ്യ-ജയേ-ജയ-ശബ്ദ-പരസ്തുതി-തത്പര-വിശ്വനുതേ

ഝണഝണ-ഝിഞ്ഝിമി-ഝിങ്കൃത-നൂപുര-ശിഞ്ജിത-മോഹിതഭൂതപതേ |

നടിത-നടാര്ധ-നടീനട-നായക-നാടകനാടിത-നാട്യരതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 10 ||


അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതേ

ശ്രിതരജനീരജ-നീരജ-നീരജനീ-രജനീകര-വക്ത്രവൃതേ |

സുനയനവിഭ്രമ-രഭ്ര-മര-ഭ്രമര-ഭ്രമ-രഭ്രമരാധിപതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 11 ||


മഹിത-മഹാഹവ-മല്ലമതല്ലിക-മല്ലിത-രല്ലക-മല്ല-രതേ

വിരചിതവല്ലിക-പല്ലിക-മല്ലിക-ഝില്ലിക-ഭില്ലിക-വര്ഗവൃതേ |

സിത-കൃതഫുല്ല-സമുല്ലസിതാ‌உരുണ-തല്ലജ-പല്ലവ-സല്ലലിതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 12 ||


അവിരള-ഗണ്ഡഗളന്-മദ-മേദുര-മത്ത-മതങ്ഗജരാജ-പതേ

ത്രിഭുവന-ഭൂഷണഭൂത-കളാനിധിരൂപ-പയോനിധിരാജസുതേ |

അയി സുദതീജന-ലാലസ-മാനസ-മോഹന-മന്മധരാജ-സുതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 13 ||


കമലദളാമല-കോമല-കാന്തി-കലാകലിതാ‌உമല-ഭാലതലേ

സകല-വിലാസകളാ-നിലയക്രമ-കേളികലത്-കലഹംസകുലേ |

അലികുല-സംകുല-കുവലയമംഡല-മൗളിമിലദ്-വകുലാലികുലേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 14 ||


കര-മുരളീ-രവ-വീജിത-കൂജിത-ലജ്ജിത-കോകില-മഞ്ജുരുതേ

മിലിത-മിലിന്ദ-മനോഹര-ഗുഞ്ജിത-രഞ്ജിത-ശൈലനികുഞ്ജ-ഗതേ |

നിജഗണഭൂത-മഹാശബരീഗണ-രംഗണ-സംഭൃത-കേളിതതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 15 ||


കടിതട-പീത-ദുകൂല-വിചിത്ര-മയൂഖ-തിരസ്കൃത-ചന്ദ്രരുചേ

പ്രണതസുരാസുര-മൗളിമണിസ്ഫുരദ്-അംശുലസന്-നഖസാംദ്രരുചേ |

ജിത-കനകാചലമൗളി-മദോര്ജിത-നിര്ജരകുഞ്ജര-കുമ്ഭ-കുചേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 16 ||


വിജിത-സഹസ്രകരൈക-സഹസ്രകരൈക-സഹസ്രകരൈകനുതേ

കൃത-സുരതാരക-സങ്ഗര-താരക സങ്ഗര-താരകസൂനു-സുതേ |

സുരഥ-സമാധി-സമാന-സമാധി-സമാധിസമാധി-സുജാത-രതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 17 ||


പദകമലം കരുണാനിലയേ വരിവസ്യതി യോ‌உനുദിനം ന ശിവേ

അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത് |

തവ പദമേവ പരമ്പദ-മിത്യനുശീലയതോ മമ കിം ന ശിവേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 18 ||


കനകലസത്കല-സിന്ധുജലൈരനുഷിഞ്ജതി തെ ഗുണരങ്ഗഭുവം

ഭജതി സ കിം നു ശചീകുചകുമ്ഭത-തടീപരി-രമ്ഭ-സുഖാനുഭവമ് |

തവ ചരണം ശരണം കരവാണി നതാമരവാണി നിവാശി ശിവം

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 19 ||


തവ വിമലേ‌உന്ദുകലം വദനേന്ദുമലം സകലം നനു കൂലയതേ

കിമു പുരുഹൂത-പുരീംദുമുഖീ-സുമുഖീഭിരസൗ-വിമുഖീ-ക്രിയതേ |

മമ തു മതം ശിവനാമ-ധനേ ഭവതീ-കൃപയാ കിമുത ക്രിയതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 20 ||


അയി മയി ദീനദയാളുതയാ കരുണാപരയാ ഭവിതവ്യമുമേ

അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ |

യദുചിതമത്ര ഭവത്യുരരീ കുരുതാ-ദുരുതാപമപാ-കുരുതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 21 ||

Saturday, October 10, 2020

ഒരു പോക്കറ്റടി കഥ

ഒരു പോക്കറ്റടി കഥ

കഴിഞ്ഞ ആഴ്ച ഒരു ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തു . ഒരുപക്ഷേ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ പ്രോഗ്രാം ആയിരുന്നു അത് . ചെലവാക്കിയ 10000 രൂപ ചെറുതായി പോയോഎന്നുപോലും എനിക്ക് ഒരു സംശയം.

 പേരറിയാത്ത,  നേരിട്ട് കാണാൻ സാധിക്കാത്ത, പ്രഗത്ഭനായ, നന്മയുടെ മകുടോദാഹരണമായ, ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവുകൾ തന്ന  ആ മഹാത്മാവിന്,  ട്രെയിനർക്ക്  അനന്ത കോടി പ്രണാമം .

ഒരു വാക്കുപോലും എന്നോട് സംസാരിക്കാതെ ,  നേരിട്ട്  കാണാതെ,  ജീവിതത്തിൽ അനുകൂലമായ ഒരുപാട് തീരുമാനങ്ങളെടുക്കാൻ എന്നെ പ്രാപ്തനാക്കിയ ആ മഹാഗുരുവിന്  ഒരിക്കൽ കൂടി സാദര നമസ്കാരം .

 ഇനി വിഷയത്തിലേക്ക് വരാം കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിനും തൊണ്ടയാടിനും ഇടയിൽ വച്ച് 10,000 രൂപയുംയും ക്രെഡിറ്റ് കാർഡും   6 എടിഎം കാർഡും   ഒറിജിനൽ ലൈസൻസ്  സും പാൻകാർഡും മറ്റ് പല പ്രധാന രേഖകളും  അടങ്ങിയ  എന്റെ പേഴ്സ് നഷ്ടപ്പെട്ടു .

 പോക്കറ്റടിച്ചതാവാം എന്ന്  അനുമാനിക്കുന്നു . കയ്യിൽ എടിഎം കാർഡോ പൈസയോ ഇല്ലാത്ത അവസ്ഥ...... പക്ഷെ  ഒരുപാട് വലിയ കാര്യങ്ങളാണ് അതിലൂടെ പഠിക്കാൻ സാധിച്ചത് .

1.എപ്പോഴും ജാഗ്രതയോടെ ഇരിക്കുക .  ബോധപൂർവം കാര്യങ്ങൾ ചെയ്യുക,   അല്ലാതെ റോഡിലൂടെ അലക്ഷ്യമായി ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുകയല്ല വേണ്ടത് .കയ്യിലും പോക്കറ്റിലും ഉള്ള വസ്തുക്കളെ കുറിച്ച് വളരെ വ്യക്തമായ ധാരണ എപ്പോഴുമുണ്ടായിരിക്കണം. ( A ഫോർ അവയർനസ് പഠിപ്പിക്കുന്ന എനിക്ക് കിട്ടിയ ചോരശാസ്ത്ര നിരൂപണ പാഠം: )

 2 . ഇന്നത്തെ കാലത്ത് ജീവിക്കാൻ ഞാൻ പണം കയ്യിൽ കരുതേണ്ട ആവശ്യമില്ല. കൂടുതൽ പണം കയ്യിൽ കരുതുന്നത്  എല്ലാ തരത്തിലും അപകടമാണ്.( കാരണം കഴിഞ്ഞ ഒരാഴ്ചയായി ആയി ഒരു എടിഎം കാർഡും പേടിഎം ഉം ഉപയോഗിച്ചാണ് സന്തോഷകരമായി  ജീവിച്ചു വരുന്നത്. ചിലവാക്കുന്ന കണക്ക് കൃത്യമായ സൂക്ഷിക്കപ്പെടും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത )

 ക്യാഷ് ലെസ്സ് ട്രാൻസാക്ഷ നെക്കുറിച്ച്  പതിനായിരം പ്രാവശ്യം നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടും നുമ്മ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
 എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി  അക്ഷരാർത്ഥത്തിൽ അത് നടപ്പിലാക്കി വരുന്നു.

 3  ലൈസൻസിന്റേയോ മറ്റ് പ്രധാന രേഖകളുടെ ഒറിജിനൽ എവിടെ യെങ്കിലും സൂക്ഷിച്ചുവെച്ച് കോപ്പികൾ മാത്രം  കൊണ്ട് നടക്കുക (ഞാൻ നേരത്തെ അങ്ങനെ ആയിരുന്നു  എന്നാൽ ഒരിക്കൽ ട്രെയിനിൽ കയറിയപ്പോൾ ഒർജിനൽ ഐഡി ഇല്ലാത്തതിനെ പേരിൽ   ടി. ടി . ഫൈൻ  അടിച്ചു. അതിനുശേഷമാണ് ഒറിജിനൽ ലൈസൻസ് കയ്യിൽ വെക്കാൻ തുടങ്ങിയത് . ഇന്നത്തെ കാലത്ത്  ലൈസൻസ് നമ്പർ കൊടുത്താൽ കൃത്യമായി ലൈസൻസിന്റ വിശദാംശങ്ങൾ  കിട്ടുന്ന ആപ്ലിക്കേഷനുകൾ ഉള്ളപ്പോൾ നിരക്ഷരകുക്ഷിയായ  ആ TTRനെ  നന്ദിയോട് കൂടി സ്മരിക്കുന്നു )

 ബാങ്ക് അക്കൗണ്ടുകൾ ഫോണുമായി ബന്ധിപ്പിക്കുകയും  ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത്  രജിസ്റ്റർ ചെയ്യുകയും ചെയ്താൽ സ്വന്തമായി തന്നെ എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.  അതിന് ബാങ്കുമായി ബന്ധപ്പെടേണ്ട ആവശ്യമേയില്ല. 

 അഞ്ചോ ആറോ എടിഎം കാർഡുകൾ പേഴ്സിൽ കൊണ്ടുനടക്കാതെ ഒന്നോ രണ്ടോ കാർഡുകൾ മാത്രം പേഴ്സിൽ വയ്ക്കുക. ( പലരുടെ പേഴ്സിലും സ്വന്തം കാർഡ് പോരാഞ്ഞിട്ട് ഭാര്യയുടേയും മക്കളുടേയും പറ്റുമെങ്കിൽ അയൽവക്കക്കാരന്റേയും വരെ കാർഡ് ഉണ്ടാകും. ഒന്നിലധികം കാർഡ് ഉള്ളത് താനൊരു മഹാസംഭവമാണെന്ന് മറ്റുള്ളവർക്ക് തോന്നും എന്ന അബദ്ധ ധാരണ കൊണ്ടായിരിക്കും ഇങ്ങിനെ സംഭവിക്കുന്നത് .) 

ക്രെഡിറ്റ് കാർഡിന്റേയും  മറ്റ് പ്രധാന രേഖകളുടെയും ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.  ( 48 മെഗാപിക്സലിൽ വരെയല്ലേ മൊബൈൽ ക്യാമറ ഉള്ളത്. കൂടാതെ സ്കാനറും ) ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ വേണ്ടി ബാങ്ക് കാർഡ് നമ്പർ ചോദിക്കുമ്പോൾ  ജബ ജബ എന്ന് പറയേണ്ടിവരും. 

ഇന്ന് മനുഷ്യന്  ജീവിക്കാൻ പണം കയ്യിൽ കൊണ്ടു നടക്കണ്ട  ആവശ്യമില്ല.  വേണമെങ്കിൽ തന്നെ ആയിരം രൂപയ്ക്ക് താഴെ മാത്രം കയ്യിൽ സൂക്ഷിച്ചാൽ മതിയാകും. ബാക്കി എല്ലാ ട്രാൻസാക്ഷനും  കാർഡ് വഴിയോ പേടിഎം വഴി ആക്കുന്നതോ ആണ് നല്ലത് എന്നാണ് പ്രശ്നവശാൽ ഉത്തമമായി കണ്ടത്  ഉത്തമാ .....

ഇനിയും  അനേകം കാര്യങ്ങൾ ആ മഹാത്മാവിൽ നിന്നും  ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും വിസ്താര ഭയത്താൽ ഇപ്പോൾ എഴുതുന്നില്ല. പിന്നീട് 
ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാം എന്ന് വിചാരിക്കുന്നു. 


എന്തായാലും അതിലെ പണം മാത്രമെടുത്ത്  ബാക്കിയുള്ള എല്ലാ  പേപ്പറുകളും കാർഡുകളും "കുതിരവട്ടം പോസ്റ്റ് ഓഫീസിലെ "  പോസ്റ്റ് ബോക്സിൽ  ആ മഹാത്മാവ് നിക്ഷേപിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നും അത് തിരിച്ച് ലഭിക്കുകയും ചെയ്തു. ഇത്രയും കരുണ എന്നോട് കാണിച്ച കരുണാവാരിധേ..... ഭക്തവത്സലാ....... അങ്ങേയ്ക്ക് അനന്ത കോടി  പ്രണാമം:

 കുതിരവട്ടം പോസ്റ്റ് ഓഫീസിൽ തന്നെ അദ്ദേഹം ഇത് ഇടാൻ  കാരണം  മറ്റെന്തോ ചില  അർഥതലങ്ങൾ കൂടി നമുക്ക് മനസ്സിലാക്കി തരാനാവും:
എന്തായാലും  വിചക്ഷണൻമാരോട് ആലോചിച്ച് അർത്ഥതലങ്ങളും കൂടി കണ്ടെത്തിയതിനുശേഷം നേരത്തെ പറഞ്ഞ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാം .

പിന്നെ 
നമ്മളുടെ അഡ്രസ്സും ഫോൺ നമ്പറും  എപ്പോഴും ഒരു കടലാസിൽ എഴുതി പേഴ്സിൽ സൂക്ഷിക്കുന്നത്  വളരെ നല്ലതാണ് . അല്ലാത്തപക്ഷം ആർക്കെങ്കിലും നമ്മുടെ പേഴ്സ് കളഞ്ഞു കിട്ടിയാൽത്തന്നെ ഉടമയെ കണ്ടെത്താൻ  അയാൾക്ക് കവടി നിരത്തേണ്ടിവരും. എനിക്കും പറ്റി അബദ്ധം. പോസ്റ്റ് ഓഫീസിൽ രേഖകൾ ലഭിച്ചപ്പോൾ എൻറെ ഫോൺ നമ്പർ അതിൽ ഇല്ലാത്തതിനാൽ  കൗൺസിലേഴ്സ് അസോസിയേഷന്റെ കാർഡിൽ ഉണ്ടായിരുന്ന നമ്പറിൽ എറണാകുളത്തുള്ള എൻറെ സുഹൃത്ത് റിക്സനെ  വിളിച്ചാണ് പോസ്റ്റ് മാസ്റ്റർ വിവരമറിയിച്ചത് .

 കള്ളൻ ഗുരുവിനെക്കുറിച്ച്  ഭാഗവതത്തിൽ  (24 ഗുരുക്കന്മാരിൽ  ഒരാളായി )പറഞ്ഞപ്പോൾ  ഇത്രയും പ്രതീക്ഷിച്ചില്ല.

എന്നെ കൂടുതൽ ബോധവാൻ ആക്കാൻ  കൂടുതൽ അവേർനസോടു  കൂടെ ജീവിക്കാൻ പ്രാപ്തനാക്കിയ ആ കള്ളനും  കുടുംബത്തിനും നല്ലത് മാത്രം  വരട്ടെ എന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ്  കട്ടെടുത്തു പറഞ്ഞുകൊണ്ട്  നിർത്തുന്നു നന്ദി നമസ്കാരം.


NB ഈ മെസേജ് എങ്ങാനും കറങ്ങി തിരിഞ്ഞ് അങ്ങയുടെ കയ്യിലെത്തിയാൽ കള്ളൻ ഗുരുവേ ,' രത്നാകര കുല മഹാ സത്വമേ മഹാനുഭാവുലു  എന്റെ അനന്ത കോടി പ്രമാണങ്ങൾ സ്വീകരിച്ച് ഒരു സർട്ടിഫിക്കറ്റുകൂടി തരാൻ അപേക്ഷ അതും കുതിരവട്ടം പോസ്റ്റാഫീസിൽ ഇട്ടാൽ മതിയാവും

ഡോ: ശ്രീനാഥ് കാരയാട്ട്