Showing posts with label ഒരു ഹരിദ്വാർ യാത്രശ്രീനാഥ് കാരയാട്ട്. Show all posts
Showing posts with label ഒരു ഹരിദ്വാർ യാത്രശ്രീനാഥ് കാരയാട്ട്. Show all posts

Tuesday, January 7, 2020

ഒരു ഹരിദ്വാർ യാത്ര

ഒരു ഹരിദ്വാർ യാത്ര
"ഇനി എന്താ തന്റെ പരിപാടി ?"
ഒരു വെറ്റില എടുത്ത് ഇടതു കൈവെള്ളയിൽ വെച്ച് വലതു കൈയുടെ ചൂണ്ടുവിരൽ കൊണ്ട് ചുണ്ണാമ്പ് തേച്ച് അച്ഛൻ എന്നോടു ചോദിച്ചു .

ഞാൻ ആ സമയം പ്രീഡിഗ്രി മൂന്നാം വർഷം , പഠിച്ച് റിസൽട്ട് കാത്തു നിൽക്കുന്ന സമയം. .( നുമ്മ മനസ്സിരുത്തി പഠിച്ചേ അടുത്ത ക്ലാസ്സിൽ പോകൂ എന്ന് പണ്ടേ ശപഥം ചെയ്തു പോയി ) പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ നടക്കുന്നതിനിടെ കേട്ട ഈ അപ്രതീക്ഷിത  ചോദ്യം എന്നെ ശരിക്കും വ്രിളീ തനാക്കി കളഞ്ഞു ( ഉത്തരമില്ലാത്ത അവസ്ഥ)

"അങ്ങനെയൊന്നുമില്ല, റിസൾട്ട് വന്നാലേ എന്തെങ്കിലും പറയാൻ പറ്റു . എല്ലാം ദൈവത്തിന്റെ കയ്യിലാണ്"  ഞാനൊരു താത്വികാവലോകനം നടത്തി.

"അതിന് ദൈവമല്ലല്ലോ പരീക്ഷ എഴുതിയത്, താനല്ലേ ." 
വീണ്ടും ചോദ്യം

"താൻ പാതി ദൈവം പാതി എന്നാണല്ലോ പ്രമാണം .
എന്റെ പാതി ഞാനെഴുതിയിട്ടുണ്ട് ഇന്നി അങ്ങേര് പറ്റിക്കാതിരുന്നാൽ  പാസ്സാവും"
ഞാനും വിട്ടുകൊടുത്തില്ല .

"സർട്ടിഫിക്കറ്റിൽ ങ്ങള് രണ്ടാളുടേം പേരുണ്ടാവോ"
എന്ന് ചോദിച്ച് കൊണ്ട് വെറ്റില വായയിൽ വെച്ച് അച്ഛനും കട്ടക്ക് പിടിക്കുകയാണ്.

"ഉം ഇനി അവരുടെ തീരുമാനം (യൂണിവേഴ്സിറ്റി). എന്തായാലും തന്റെ പരിപാടി എന്താണ് "ഇനി ഇത്തവണ അങ്ങേർക്ക് ' (ദൈവം) പഠിക്കാൻ സമയം കിട്ടീല്ലാച്ചാൽ ....."
മൂപ്പര് അർദ്ധോക്തിയിൽ നിർത്തി.....

"പാസ്സായാൽ ഡിഗ്രിക്ക് പോകണം. കൂട്ടുകാരൊക്കെ അങ്ങനെയാ ചെയ്യുന്നത് "

"ഉം . താൻ ഒരു കാര്യം ചെയ് 
മ്മടെ നാടൊക്കെ ഒന്ന് കറങ്ങി വരൂ ന്ന്.. "
അച്ഛൻ

"ഇപ്പോ അതന്നല്ലേ ചെയ്യണേ"... ന്ന് ഞാനും:


"അതല്ല ഇയാള് ഭാരതം മുഴുവൻ ഒന്ന് യാത്ര ചെയ്ത് വരൂ... ഒരു രണ്ട് വർഷം , അതിനു ശേഷം  പഠിക്കാൻ പോവ്വാം എന്നാണെന്റ അഭിപ്രായം "

ശരിക്കും മെഗാ ബമ്പർ അടിച്ച ഒരു നിമിഷമായിരുന്നു അത്.

"കാവ്യം സുഗേയം കഥ രാഘവീയം
കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി - ലാനന്ദലബ്ധിക്കിനിയെന്തു വേണം" എന്ന് മഹാകവി വള്ളത്തോൾ 
പറഞ്ഞ അവസ്ഥയിലായി ഞാൻ 

"കാശ് " .....?  ഞാൻ ചോദ്യഭാവത്തിൽ അച്ഛനെ നോക്കി.

"അതൊക്കെ താൻ തന്നെ ഉണ്ടാക്കണം;  " അച്ഛൻ
ഉത്തര ഭാവത്തിൽ എന്നെയും നോക്കി .

അച്ഛൻ വെറ്റില മുറുക്കിയത് നീട്ടി തുപ്പി അകത്തേക്ക് പോയി.

നാളിതുവരെ ഇന്ത്യയുടെ മാപ്പ് മാത്രം കണ്ട് പരിചയമുള്ള ഞാൻ അങ്ങിനെ യാത്ര പോവാൻ തീരുമാനിച്ചു.

ഓഷോയുടെ "ഇന്ത്യ എൻ പ്രിയങ്കരി " എന്ന പുസ്തകം വായിച്ച് ഭാരത പര്യടനം നടത്തണം എന്ന ആഗ്രഹം മൂത്ത് പ്രാന്തായി നിൽക്കുമ്പോഴാണ് അച്ഛന്റെ ഈ നിർദ്ദേശം വന്നത്.
അച്ഛൻ ഇഛിച്ചതും വെജ് ബിരിയാണി 
സപ്ലയർ കൊണ്ടുവന്നതും വെജ് ബിരിയാണി എന്നാരോ പറഞ്ഞത് പോലെ :
സന്താഷം കൊണ്ടിനിക്ക് ഇരിക്കാൻ വയ്യേ ...... ഞാനിപ്പം മാനത്ത് വലിഞ്ഞുകേറും 
എന്ന് ഋഷി വചനം ഉള്ളതുപോലെ ഞാൻ തുള്ളിച്ചാടി :

എന്റെ ചിന്ത മുഴുവൻ പിന്നെ യാത്രയെ കുറിച്ചായിരുന്നു എവിടെ യാണ് പോവേണ്ടത് എങ്ങിനെയാണ് പോവേണ്ടത്  എന്നൊക്കെ

രാത്രി അമ്മ അച്ഛനോട് സംസാരിക്കുന്നത് അപ്രതീക്ഷിതമായി കേട്ടു. അല്ലെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾ മക്കളില്ലാത്ത സമയത്ത് മാത്രമാണ് അമ്മ അച്ചനോട് പറഞ്ഞിരുന്നത്. (അതായത് അച്ഛൻ അമ്മയോട് ദേഷ്യപ്പെടുന്നതോ പിണങ്ങുന്നതോ  ഞങ്ങൾ കണ്ടിട്ടില്ല )

"അവന് 17 വയസല്ലേ ആയിട്ടുള്ളൂ ഒരു വിവരവും ബുദ്ധിയും ഇല്ലാത്ത കുട്ടിയല്ലേ അവൻ,  ഇപ്പോ ഇങ്ങനെ വിട്ടാൽ അവൻ  വഴി തെറ്റി പോയാലോ .. അവിടെയൊക്കെ ഭാഷയും വേറെയല്ലേ ?"

അമ്മയുടെ ന്യായമായ ചോദ്യം (ആ സമയത്ത് മൊബെൽ ഫോൺ പോയിട്ട്  ലാന്റ്' ഫോണുപോലും ഞങ്ങളുടെ പഞ്ചായത്തിൽ ആകെ രണ്ടു വീട്ടിലേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം )

"യാത്രകളിലാണെടോ ഈ വിവരവും ബുദ്ധിയുമൊക്കെ ഉണ്ടാവുന്നത് . നമ്മൾ തന്നെ വിദ്യാലയങ്ങളിൽ നിന്ന് പഠിച്ചതിലേറെ പഠിച്ചത്  ഇത്തരം അന്തവും കുന്തവുമില്ലാത്ത യാത്രകളിലൂടെ ആയിരുന്നില്ലേ. 
അയാൾ ഒരു കുഴപ്പവും കൂടാതെ തിരിച്ചവരുമെന്ന് എനിക്കുറപ്പുണ്ട് . " അഛൻ പറഞ്ഞു

"അല്ല കുട്ടികൾ മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിക്കുന്ന കാലമാണ്. കണ്ണിന്റെ മുമ്പിലായിരുന്നിട്ടു കൂടി കുട്ടികൾ ദു:ശീലം പഠിക്കുന്നു  , അപ്പോ പിന്നെ ഇങ്ങനെ തോന്യാസത്തിന് വിട്ടാലോ " എന്നായി അമ്മ

"മോശമാവണമെന്നുള്ളവർ എവിടുന്നായാലും മോശമാവും. നന്നാവണമെന്നുള്ളവരും അങ്ങനെ തന്നെ.
17വയസ്സിനുള്ളിൽ നാം  അവരെ സംസ്ക്കാരം പഠിപ്പിക്കണം . പിന്നെ തുറന്ന് വിട്ടേക്കണം:
 ചെയ്യരുതെന്ന് പറയുന്നതായിരിക്കും കുട്ടികൾ  ആദ്യം ചെയ്യുക. നമുക്ക് അവരിലൊരു വിശ്വാസം വേണം ,അയ്യാൾ പോയി വരട്ടെ " 

എന്ന് അച്ഛൻ പറഞ്ഞ് നിർത്തി.

അടുത്ത ദിവസം പത്രം നോക്കിയപ്പോഴാണ് ഹരിദ്വാറിൽ കുംഭമേള നടക്കുന്നു എന്ന് കണ്ടത്. എന്നാ പിന്നെ കന്നി യാത്ര അവിടെക്ക് തന്നെയാവാം എന്ന് തീരുമാനിച്ചു .
ഇനി യാത്രക്കുള്ള കാശുണ്ടാക്കലാണ് അടുത്ത ലക്ഷ്യം.
ആ ആഴ്ച അടുത്തൊരമ്പലത്തിൽ മുട്ട് ശാന്തിക്ക് പോയും മറ്റും 500 രുപ ഉണ്ടാക്കി. വ്യാഴാഴ്ച കോഴിക്കോട് നിന്നും ഒരു ട്രെയിൻ ഹരിദ്വാർ വരെ പോകുന്നുണ്ടെന്നും അറിഞ്ഞു. വ്യാഴാഴ്ച അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും വാങ്ങി പടിയിറങ്ങി. ( ദേശാടനം സിനിമ അന്ന് ഇറങ്ങാത്തത് കൊണ്ട് പശ്ചാത്തല സംഗീതം ഇല്ല ) ട്രയിനിന് ടിക്കറ്റെടുത്തു , അതോടെ 350 രൂപ തീർന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് ടൂർ പോയപ്പോഴാണ് ആദ്യമായി ട്രെയിനിൽ കയറിയത്. പിന്നെ അഞ്ചോ ആറോ പ്രാവശ്യം ചെറിയ യാത്രകൾ. ഇത്രയും ദീർഘമായ യാത്ര ആദ്യമായിരുന്നു.
സത്യത്തിൽ ഞാൻ കരുതിയത് ഹരിദ്വാറിലേക്ക് അത്ര വലിയ ദൂരമൊന്നുമില്ല, കൂടിയാൽ ഒരു ദിവസം മതി എന്നായിരുന്നു. എന്നാൽ മൂന്നാം ദിവസമാണ് വണ്ടി ഹരിദ്വാർ എത്തിയത് . അപ്പോഴേക്കും കയ്യിലുള്ള കാശ് പൂർണ്ണമായും തീർന്നിരുന്നു.
കയ്യിൽ അഞ്ച് നായാ പൈസ ഇല്ല ,ഭാഷയും അറിയില്ല .ചുറ്റിലും നിറയെ സന്യാസിമാർ.
എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല . പക്ഷെ എന്തോ ഒരു ധൈര്യം ഉള്ളിൽ ഉണ്ടായിരുന്നു .വിശപ്പിന്റെ വിളി അലോസരപെടുത്തി കൊണ്ടിരുന്നു. സൗജന്യമായി ഭക്ഷണം കിട്ടുന്ന സ്ഥലം കണ്ടു പിടിക്കുക എന്നതായിരുന്നു അടുത്ത ഉദ്യമം. അറിയുന്ന ഇംഗ്ലിഷിൽ പലരോടും അന്വേഷിച്ചു. ഞാൻ പഠിച്ചത് ഒക്സ്ഫോർഡ് ഇംഗ്ലീഷും അവർ പഠിച്ചത് ബ്രിട്ടീഷ് ഇംഗ്ലീഷുമായതിനാലാണെന്ന് തോന്നുന്നു ആർക്കും ഒന്നും മനസിലായില്ല. എന്റെ ഭാഷയുടെ രീതി കണ്ടിട്ടായിരിക്കാം ഒരു സ്വാമി എന്നെ മാടി വിളിച്ചു. ഞാൻ തെല്ല് ഭയത്തോടെ  അടുത്തേക്ക് പോയി. എന്നോട് നല്ല മലയാളത്തിൽ അദ്ദേഹം ചോദിച്ചു " മദ്രാസ്സിന്ന് വന്ന ആളാണല്ലേ "എന്ന്.  ഏയ് ഞാനത്തരക്കാരനല്ല കേരളത്തിൽ നിന്നാണെന്ന് ഞാൻ: അദ്ദേഹം ഒരു ചിരി ചിരിച്ചു ( കേരളം ഉണ്ടാവുന്നതിനു മുമ്പ് നുമ്മ വെറും സാല മദ്രാസി ആയിരുന്നെന്ന് ആരറിഞ്ഞു  ) 
ഇവിടെ അടുത്ത് കൈലാ സാശ്രമം  ഉണ്ട് അവിടത്തെ കാശീകാനന്ദ സ്വാമി  മലയാളിയാണ് പോയി കാണു എന്ന് അദ്ദേഹം പറഞ്ഞു. നേരെ കൈലാസാശ്രമത്തിലേക്ക് വച്ച് പിടിച്ചു.  
ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മാടയിൽ സ്വാമി 
ഉം എന്നൊരു മൂളൽ ഞാൻ യാത്രയെ കുറിച്ചും  അഛൻ പറഞ്ഞതാണെന്നും പറഞ്ഞു പിന്നെ 
ഭക്ഷണവും താമസവും കുശാൽ അഘോരികളെയും ശിവാനയോഗികളെയും കണ്ടു . അങ്ങിനെ ഒരാഴച തെണ്ടിതിരിഞ്ഞ് നടന്ന്  സമംഗളം തിരിച്ച് വന്നു . പിന്നീട് കാശിയും നാസിക്കും ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളും കാടും മലയും പുഴകളും ഒക്കെ ആയി ............................... ........
ആ യാത്ര ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു '
ഒരുപാട് സമ്പ്രദായങ്ങളിലെ സന്യാസിമാരെ കണ്ടു. കുംഭമേളയിൽ പങ്കെടുത്തു, ശിവാനയോഗികൾ, അഘോരികൾ തുടങ്ങി അനവധി സമ്പ്രദായങ്ങൾ പരിചയപ്പെട്ടു , അവധൂത സന്യാസിമാരെയും സിദ്ധൻമാരെയും കണ്ടു അങ്ങനെ  പല അത്ഭുതങ്ങളും ഒരു പാട് അനുഭവങ്ങളുമായി ഭാരതത്തിന്റെ ആത്മാവ് അറിഞ്ഞയാത്ര.

ഒരു പാട് നന്ദി... ശരിയായ രക്ഷാകർത്തൃത്വത്തിലൂടെ നല്ല കാഴ്ചപാട് തന്ന ,യാത്രകൾക്ക്
അനുവാദം തന്ന രക്ഷിതാക്കൾക്ക്.... സന്യാസി പരമ്പരകൾക്ക്... 
ഗുരുപരമ്പരകൾക്ക് 
നാളിതുവരെ ജീവിത യാത്രയിൽ ആർജ്ജിക്കാൻ കഴിഞ്ഞ അനുഭവങ്ങൾക്ക്:
ഡോ: ശ്രീനാഥ് കാരയാട്ട്

https://www.facebook.com/346687742403565/posts/615725412166462/